ADVERTISEMENT

സിൽഹത്∙ ബംഗ്ലദേശിനെതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 44 റൺസ് വിജയം. 146 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുക്കാനേ സാധിച്ചുള്ളൂ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 145 റൺസ് നേടിയത്. ബംഗ്ലദേശിനെതിരെ മധ്യനിരയിൽ ബാറ്റു ചെയ്ത സജന സജീവൻ 11 പന്തിൽ 11 റണ്‍സെടുത്തു പുറത്തായി.

ബംഗ്ലദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന ജോതി 48 പന്തിൽ 51 റണ്‍സെടുത്തെങ്കിലും മറ്റു ബാറ്റർമാരിൽനിന്നു മികച്ച പിന്തുണ ലഭിച്ചില്ല. ഇന്ത്യയ്ക്കായി രേണുക സിങ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി കളിയിലെ താരമായി. പൂജ വസ്ത്രകാർ രണ്ടു വിക്കറ്റുകളും നേടി. 29 പന്തിൽ 36 റണ്‍സെടുത്ത യാസ്തിക ഭാട്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഷെഫാലി വർമ (22 പന്തിൽ 31), ഹർമന്‍പ്രീത് കൗർ (22 പന്തിൽ 30), റിച്ച ഘോഷ് (17 പന്തിൽ 23) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാര്‍.

മത്സരത്തിൽ രണ്ടു ബൗണ്ടറികൾ നേടിയ സജന റബേയ ഖാന്റെ പന്തിൽ ഫരിഹ ത്രിസ്ന ക്യാച്ചെടുത്തു പുറത്താകുകയായിരുന്നു. ടീമിലെ മറ്റൊരു മലയാളി താരമായ ആശ ശോഭനയ്ക്ക് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. വയനാട് സ്വദേശിയായ സജനയ്ക്ക് വനിതാ പ്രീമിയർ ലീഗിലെ പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. ഡബ്ല്യുപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണു സജന. അഞ്ച് മത്സരങ്ങളാണ് ട്വന്റി20 പരമ്പരയിലുള്ളത്. സിൽഹത് രാജ്യാന്തര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മത്സരങ്ങളെല്ലാം നടക്കുക.

ഇന്ത്യ പ്ലേയിങ് ഇലവൻ– ഹർമന്‍പ്രീത് കൗർ (ക്യാപ്റ്റൻ),സമൃതി മന്ഥാന, യാസ്തിക ഭാട്യ, ദീപ്തി ശർമ, ഷെഫാലി വർമ, സജന സജീവൻ, റിച്ച ഘോഷ്, പൂജ വസ്ത്രകാർ, രേണുക സിങ് ഠാക്കൂർ, ശ്രേയാങ്ക പാട്ടീൽ, രാധ യാദവ്.

ബംഗ്ലദേശ് പ്ലേയിങ് ഇലവൻ– നിഗർ സുൽത്താന ജോതി (ക്യാപ്റ്റന്‍), നഹിദ അക്തർ, ദിലാര അക്തർ, ശോഭന മൊസ്തരി, മുർഷിക ഖാതൂൻ, ഷൊർണ അക്തർ, റബേയ, ഫഹീമ ഖാത്തൂൻ, മറൂഫ അക്തർ, സുൽത്താന ഖാത്തൂൻ, ഫരീഹ ഇസ്‍ലാം.

English Summary:

India vs Bangladesh Twenty20 Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com