ട്വന്റി20 ലോകകപ്പ് മത്സരങ്ങളുടെ സുരക്ഷയിൽ ആശങ്ക, ഭീഷണിയെത്തിയത് പാക്കിസ്ഥാനിൽനിന്ന്
Mail This Article
ന്യൂയോർക്ക്∙ യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് സുരക്ഷാ ഭീഷണി. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോര്‍ഡാണ് ഭീകരാക്രമണ ഭീഷണി സ്ഥിരീകരിച്ചത്. പാക്കിസ്ഥാന്റെ വടക്കൻ ഭാഗങ്ങളിൽനിന്നാണ് ഭീഷണി വന്നതെന്ന് വിൻഡീസ് ബോർഡ് സ്ഥിരീകരിച്ചു. ഇതോടെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന വേദികളുടെയെല്ലാം സുരക്ഷ ശക്തമാക്കി.
അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പ്രവർത്തിക്കുന്ന ഇസ്‍ലാമിക് സ്റ്റേറ്റ് ഖൊറാസാന്റെ പേരിലുള്ള വിഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ ആക്രമണം നടത്തുന്നതിനു ഭീകര സംഘടനയെ അനുകൂലിക്കുന്നവർ ഒപ്പം ചേരണമെന്നും ആഹ്വാനമുണ്ട്. ട്വന്റി20 ലോകകപ്പിനെതിരായ ഭീഷണികൾ ഇല്ലാതാക്കാന്‍ നീക്കം തുടങ്ങിയതായും സുരക്ഷയ്ക്കാണ് ഏറ്റവും പ്രധാന്യമെന്നും ക്രിക്കറ്റ് ലോകകപ്പ് സിഇഒ ജോണി ഗ്രേവ്സ് രാജ്യാന്തര മാധ്യമങ്ങളോടു പ്രതികരിച്ചു.
ജൂൺ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങൾക്കു തുടക്കമാകുന്നത്. ഫൈനൽ ജൂൺ 29ന് നടക്കും. ആതിഥേയരായ യുഎസും കാനഡയും തമ്മിലാണ് ആദ്യ മത്സരം. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒൻപതിന് ന്യൂയോർക്കിൽവച്ചാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം നടക്കേണ്ടത്.