വിമർശകർക്ക് ഉശിരൻ മറുപടി; കോലിക്കലിയിൽ പഞ്ചാബിനെതിരെ ബെംഗളൂരുവിന് 60 റൺസ് ജയം
Mail This Article
ധരംശാല ∙ ‘സ്ട്രൈക്ക് റേറ്റ് കുറവാണ്, സിക്സർ അടിക്കുന്നില്ല’ എന്നെല്ലാം വിമർശിച്ചവർക്കു മുന്നിലേക്കിതാ മറ്റൊരു കോലി മാസ്റ്റർ ക്ലാസ്! 7 ഫോറും 6 സിക്സുമായി വിരാട് കോലി (47 പന്തിൽ 92) നിറഞ്ഞാടിയ ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 60 റൺസ് ജയം. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ്. പഞ്ചാബ്– 17 ഓവറിൽ 181നു പുറത്ത്. ഉജ്വലമായ ഒരു റണ്ണൗട്ടുമായും തിളങ്ങിയ കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 195.74 സ്ട്രൈക്ക് റേറ്റുമായി തകർത്തടിച്ച കോലിക്കു പുറമേ രജത് പാട്ടിദാർ (23 പന്തിൽ 55), കാമറൂൺ ഗ്രീൻ (27 പന്തിൽ 46) എന്നിവരും ബെംഗളൂരു ബാറ്റിങ്ങിൽ മിന്നി.
ധരംശാല സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നെങ്കിലും ബെംഗളൂരുവിന് ഒട്ടും നഷ്ടബോധമുണ്ടായില്ല. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും (9) വിൽ ജാക്സും (12) പവർപ്ലേയിൽ തന്നെ മടങ്ങിയെങ്കിലും കോലിയും പാട്ടിദാറും ചേർന്ന് മികച്ച അടിത്തറയിട്ടു. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ രണ്ടു വട്ടം ‘കൈവിട്ടു’ സഹായിച്ച പഞ്ചാബ് ഫീൽഡർമാർക്ക് വൈകാതെ അതിന്റെ വില കോലി മനസ്സിലാക്കിക്കൊടുത്തു. മൂന്നാം വിക്കറ്റിൽ 76 റൺസാണ് കോലിയും പാട്ടിദാറും ചേർന്നു നേടിയത്. 3 ഫോറും 6 സിക്സും ഉൾപ്പെടുന്നതാണ് പാട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്സ്. പാട്ടിദാർ പുറത്തായതിനു പിന്നാലെ മഴയുമെത്തിയതോടെ കളി കുറച്ചു സമയം തടസ്സപ്പെട്ടു.
എന്നാൽ മഴ മാറി മാനം തെളിഞ്ഞതിനൊപ്പം തന്നെ കോലിക്കു തിളക്കവും കൂടി. 32 പന്തിൽ അർധ സെഞ്ചറി തികച്ച കോലി പിന്നാലെ ഗ്രീനിനെ സാക്ഷി നിർത്തി തകർത്തടിച്ചു. പിന്നീടു നേരിട്ട 15 പന്തിൽ നിന്ന് കോലി നേടിയത് 40 റൺസ്. സെഞ്ചറിക്കു കാത്തു നിന്ന ആരാധകരെ നിരാശരാക്കി അർഷ്ദീപിന്റെ 18–ാം ഓവറിൽ റൈലി റൂസോയ്ക്കു ക്യാച്ച് നൽകി കോലി മടങ്ങിയെങ്കിലും രാഹുൽ ചാഹറിന്റെ അടുത്ത ഓവറിൽ 21 റൺസാണ് ഗ്രീനും ദിനേഷ് കാർത്തിക്കും (18) ചേർന്നു നേടിയത്.
മറുപടി ബാറ്റിങ്ങിൽ റൂസോയും (27 പന്തിൽ 61) ജോണി ബെയർസ്റ്റോയും (16 പന്തിൽ 27) പഞ്ചാബിന് മികച്ച തുടക്കം നൽകിയെങ്കിലും റൂസോ പുറത്തായത് തിരിച്ചടിയായി. മിക്ക മത്സരങ്ങളിലും പഞ്ചാബിന്റെ രക്ഷകനായിരുന്ന ശശാങ്ക് സിങ് (19 പന്തിൽ 37) ഒരിക്കൽ കൂടി പ്രതീക്ഷയുയർത്തിയെങ്കിലും 14–ാം ഓവറിൽ ഒരു ഡയറക്ട് ത്രോയിലൂടെ ശശാങ്കിനെ റൺഔട്ടാക്കി കോലി കളി ബെംഗളൂരുവിന് അനുകൂലമാക്കി. ബെംഗളൂരുവിനു വേണ്ടി മുഹമ്മദ് സിറാജ് 3 വിക്കറ്റ് വീഴ്ത്തി.