ADVERTISEMENT

കൊച്ചി∙ ഐഎസ്എൽ ഫുട്ബോളിലെ നിരാശയുടെ തനിയാവർത്തനം സൂപ്പർ കപ്പിലും; കേരള ബ്ലാസ്റ്റേഴ്സ് സീസൺ പൂർത്തിയാക്കുമ്പോൾ ആരാധകരുടെ മനസ്സിൽ അനേകം ചോദ്യങ്ങൾ ബാക്കി. ബെംഗളൂരു എഫ്സിക്കെതിരായ മത്സരം ഇടയ്ക്കു ബഹിഷ്കരിച്ചതിനു പിന്നാലെ ടീമിനു കിട്ടിയതൊക്കെയും തിരിച്ചടികൾ. കോച്ച് ഇവാൻ വുക്കൊമനോവിച്ചിന്റെയും സൂപ്പർ താരം അഡ്രിയൻ ലൂണയുടെയും അഭാവത്തിൽ കോഴിക്കോട്ട് സൂപ്പർ കപ്പിനെത്തിയ ടീമിന് കാര്യമായൊന്നും ചെയ്യാനായില്ല.

പരീക്ഷണം പാളി

സൂപ്പർ കപ്പിൽ യുവതാരങ്ങളുമായി ഇറങ്ങാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പദ്ധതി. എന്നാൽ ടൂർണമെന്റ് ജേതാക്കൾക്ക് എഎഫ്സി കപ്പ് യോഗ്യത ലഭിക്കുമെന്നതിനാൽ തീരുമാനം മാറ്റി. ഐഎസ്എൽ കളിച്ചു ക്ഷീണിച്ചു നാട്ടിലേക്കു മടങ്ങിയ വിദേശതാരങ്ങളെയടക്കം തിരിച്ചുവിളിച്ച ആ പരീക്ഷണം പക്ഷേ, കളത്തിൽ അത്ര വിജയിച്ചില്ല. സസ്പെൻഷനിലായ കോച്ച് ഇവാൻ വുക്കൊമനോവിച്ചിന്റെയും അവധിയെടുത്ത അഡ്രിയൻ ലൂണയുടെയും അഭാവം പ്രകടനത്തിലും പദ്ധതികളിലും മുഴച്ചുനിന്നു. 

 അടുത്ത സീസണിൽ ടീമിലെ സ്ഥാനം സംബന്ധിച്ചു വ്യക്തതയില്ലാത്ത താരങ്ങളുമായി കളിക്കേണ്ടി വന്നതും ടീമിന്റെ പ്രകടനത്തെ ബാധിച്ചു. മുതിർന്ന ഇന്ത്യൻ താരങ്ങളായ ക്യാപ്റ്റൻ ജെസ്സൽ കാർണെയ്റോയും ഹർമൻജോത് ഖബ്രയും സൂപ്പർ കപ്പിനിടെയാണു ബ്ലാസ്റ്റേഴ്സുമായി വേർപിരിഞ്ഞത്. ഇനിയും ചില താരങ്ങൾകൂടി ക്ലബ് മാറ്റത്തിന്റെ നിഴലിലുണ്ട്.

ഇനിയെന്ത്?

ഐഎസ്എലിന്റെ 2021–22 സീസണിൽ ഫൈനലും 2022–23 സീസണിൽ പ്ലേഓഫും കളിച്ച ബ്ലാസ്റ്റേഴ്സിന് ഇനി അഴിച്ചുപണിയുടെ നാളുകൾ. ടീമിന്റെ ആണിക്കല്ലായ ലൂണ– ലെസ്കോവിച്ച്– ദിമിത്രിയോസ് ഡയമന്റികോസ് വിദേശത്രയത്തെ നിലനിർത്തിയ ബ്ലാസ്റ്റേഴ്സ് പുതിയ വിദേശതാരങ്ങളെക്കൂടി കണ്ടെത്തും. 

 ക്യാപ്റ്റൻ ജെസ്സലിനെ ഉൾപ്പെടെ ഒഴിവാക്കിയതോടെ സ്വദേശി താരനിരയിലും കൂട്ടിച്ചേർക്കലുകൾ ഏറെ വേണ്ടിവരും.  ഗോളി പ്രഭ്സുഖൻ ഗില്ലിന്റെ അഭാവത്തിൽ വല കാത്ത മലയാളി താരം സച്ചിൻ സുരേഷും മിഡ്ഫീൽഡർ വിബിൻ മോഹനനും ടീമിനു പ്രതീക്ഷ പകരുന്ന സാന്നിധ്യങ്ങളായി.

സഹപരിശീലകൻ ഇഷ്ഫാഖ് ക്ലബ് വിടുന്നു

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദുമായുള്ള കരാർ അവസാനിപ്പിച്ചതായി ക്ലബ്.  ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയിൽ 3 വർഷം കളിച്ച അദ്ദേഹം 4 വർഷമായി സഹപരിശീലകനാണ്. റിസർവ് ടീം കോച്ച് ടി.ജി.പുരുഷോത്തമന്റെ പേര് പകരം പരിഗണനയിലുണ്ടെന്നാണു സൂചനയെങ്കിലും സ്ഥിരീകരണമില്ല.

∙ "ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളൂരുവിനെതിരായ വിവാദ ഗോളിന്റെ നിരാശയിൽ നിന്നു മോചിതരാകാത്ത നിലയിലാണു സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെ കണ്ടത്. ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ഇതു ബാധിച്ചു. കോച്ചിന്റെ കൂടി അഭാവത്തിൽ ഒരു ‘ഫയർ’ ഇല്ലാത്ത കളിക്കൂട്ടമായി അവർ നിറംമങ്ങി. തുടക്കത്തിൽ കണ്ട ഊർജവും പോരാട്ടവീര്യവും നിർണായക ഘട്ടത്തിൽ നഷ്ടമായതാണ് ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായത്. അതുതന്നെ സൂപ്പർ കപ്പിലും സംഭവിച്ചു. പുതിയ സീസണിൽ ഈ കുറവുകൾ നികത്താൻ ടീമിനു കഴിയണം."- ഐ.എം.വിജയൻ (ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ)

English Summary : Kerala Balasters in crisis after protest against ISL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com