ADVERTISEMENT

ബോർണിയോയിലെ മഴക്കാടുകളും ഗോത്രങ്ങളും സംരക്ഷിക്കുന്ന ഒരു മുഴുവൻ സ്ത്രീ അഗ്നിശമന യൂണിറ്റാണ് പവർ ഓഫ് മാമ. കാട്ടുതീയിൽ നിന്ന് വനത്തെയും തങ്ങളുടെ സമൂഹത്തെയും സംരക്ഷിക്കുന്നതിനായി സ്ഥാപിച്ച പവർ ഓഫ് മാമ സ്ത്രീകളുടെ കരുത്തിന്റെയും പ്രതിരോധത്തിന്റെയും തെളിവാണ്. ഈ ധീരരായ സ്ത്രീകൾ വൈദഗ്ധ്യമുള്ള അഗ്നിശമന സേനാനികളാകാൻ തീവ്രമായ പരിശീലനത്തിന് വിധേയരായിട്ടുണ്ട്. കാട്ടുതീ കൈകാര്യം ചെയ്യുന്നതിനുള്ള അറിവും അഗ്നിശമനഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ട രീതികളുമെല്ലാം ഇവർ പഠിച്ചെടുത്തത് കാട്ടുതീയോട് മാത്രമല്ല തങ്ങൾ കൂടി ഉൾപെടുന്ന സമൂഹത്തോടുകൂടി പോരാടിയാണ്. പലപ്പോഴും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ അഭിമുഖീകരിക്കുകയും കൂടുതൽ നന്മയ്ക്കായി തങ്ങളുടെ ജീവൻ പണയപ്പെടുത്തുകയും ചെയ്യുന്നു ഇവർ. കാട്ടുതീ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അവരുടെ അശ്രാന്ത പരിശ്രമം പ്രാദേശികമായും ആഗോളതലത്തിലും അവർക്ക് പ്രശംസയും അംഗീകാരവും നേടിക്കൊടുത്തു. പക്ഷേ അവരുടെ ഈ നേട്ടത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ല.

ലോകത്ത് ഏറ്റവുമധികം കാർബൺ സാന്ദ്രതയുള്ള പീറ്റ് ലാൻഡ്‌സ് ഇന്തോനേഷ്യയിലാണ്. പാം ഓയിൽ ഉത്പാദിപ്പിക്കുന്നതിനായി ഇവിടുത്തെ വനമേഖലകളെല്ലം ഇന്ന് വെട്ടിയൊതിക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി ഇന്ന് ഇന്തോനേഷ്യയുടെ പ്രാദേശിക പ്രദേശങ്ങൾ കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ അനുഭവിക്കുകയാണ്. വറ്റിവരണ്ട തണ്ണീർത്തടങ്ങൾ കഠിനമായ കാട്ടുതീയ്ക്ക് ഇരയാകുന്നു, ഇത് ചുറ്റുമുള്ള പ്രദേശത്ത് വസിക്കുന്ന വന്യജീവികൾക്കും ആളുകൾക്കും ജൈവവൈവിധ്യത്തിനും വലിയ അപകടമുണ്ടാക്കുന്നു.

70 ചതുരശ്ര കിലോമീറ്റർ (27 ചതുരശ്ര മൈൽ) പരന്നുകിടക്കുന്ന രണ്ട് പീറ്റ് ലാൻഡ് പ്രദേശങ്ങൾക്കിടയിലാണ് പെമാറ്റാങ് ഗഡൂംഗ് എന്ന ഗ്രാമമുൾപ്പെടുന്ന ബോർണിയോ ദ്വീപ് സ്ഥിതി ചെയ്യുന്നത്. എല്ലാ വർഷവും വരണ്ട സീസണിൽ,ഏറ്റവുമധികം കാട്ടുതീ ഭീഷണി നേരിടുന്നത് ഇവിടുത്തെ ഗ്രാമവാസികളാണ്. 

powe-of-mama2
പവർ ഓഫ് മാമയിലെ സ്ത്രീകൾ,Image Credits: youtube/International Animal Rescue IAR

കാട്ടുതീയും വനനശീകരണവും ബോർണിയോ ദ്വീപിന് വലിയ ഭീഷണിയാണ്. എന്നാൽ ജീവന് പോലും ഭീഷണിയാകുന്ന കാട്ടുതീക്കൊപ്പം സ്ത്രീകളോടുള്ള മനോഭാവം മാറ്റുന്നതിനായും മുഴുവൻ സ്ത്രീകളുമുള്ള ഈ സംഘം പോരാടുകയാണ്. 2022-ൽ പവർ ഓഫ് മാമ അഗ്നിശമന സംഘം സ്ഥാപിതമായപ്പോൾ 44 സ്ത്രീകൾ അംഗങ്ങളാകാൻ മുന്നോട്ട് വന്നു. ഇന്ന് ഗ്രൂപ്പിൽ ആറ് ഗ്രാമങ്ങളിൽ നിന്നുള്ള 92 അംഗങ്ങളുണ്ട്. 19 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർ അതിലുണ്ട്. ഭൂരിഭാഗം അംഗങ്ങളും വീട്ടമ്മമാരാണ്. ജോലി ചെയ്യുന്ന ചെറുപ്പക്കാരായ സ്ത്രീകളും ഇപ്പോൾ ഗ്രൂപ്പിൽ ചേരാൻ സന്നദ്ധരായി മുന്നോട്ട് വരുന്നു. നേരം പുലർന്നാൽ വീട്ടിലെ മറ്റു പണികളെല്ലാം ചെയ്ത് ആഹാരം പാകം ചെയ്തും വീട് വൃത്തിയാക്കിയും അവർ തങ്ങളുടെ കർത്തവ്യം ആരംഭിക്കുകയായി. 9.30 ന് അവൾ മറ്റ് ആറ് സ്ത്രീകളോടൊപ്പം തങ്ങളുടെ മോട്ടോർ ബൈക്കിൽ കാട്ടിലേക്ക് പോകുന്നു. "ദ പവർ ഓഫ് മാമ" എന്നെഴുതിയ നീളൻ കൈകളുള്ള തവിട്ട് നിറത്തിലുള്ള ഹിജാബും മുട്ടോളം നീളമുള്ള റബ്ബർ ഷൂസുമാണ് അവരുടെ വേഷം. പയർ, വാഴ, മുളക്, കാബേജ്, മത്തങ്ങ എന്നിവ കൃഷി ചെയ്യുന്ന കർഷകരെ സന്ദർശിച്ച് മാമാസ് പട്രോളിംഗ് ഡ്യൂട്ടി ചെയ്യും. അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും തീപിടുത്തത്തിനെതിരെ പോരാടാനും ഡ്രോണുകൾ പ്രവർത്തിപ്പിക്കാനും പൊതു പ്രസംഗങ്ങൾ നടത്താനുമുള്ള പരിശീലനം അവർക്ക് ലഭിച്ചിട്ടുണ്ട്.

powe-of-mama3
പവർ ഓഫ് മാമയിലെ സ്ത്രീകൾ,Image Credits: youtube/International Animal Rescue IAR

തങ്ങളുടെ ഈ തീരുമാനത്തോട് ആദ്യമൊക്കെ സമൂഹം എതിരായിരുന്നുവെന്നും എന്നാൽ മനോഭാവങ്ങൾ പതുക്കെ മാറുന്നുണ്ടെന്നും പവർ ഓഫ് മാമ സംഘാഗങ്ങൾ പറയുന്നു. ഒരു മനുഷ്യന്റെ സ്വഭാവം മാറ്റാൻ പ്രയാസമാണ്, എന്നാൽ ഗ്രാമതലത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ നല്ല തുടക്കമാണെന്ന് തങ്ങൾ കരുതുന്നുവെന്നും പുരുഷൻമാർ പരിഹസിക്കുമെങ്കിലും ഏറ്റെടുത്ത ദൗത്യം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും പവർ ഓഫ് മാമാസ്. കാട്ടുതീയേക്കാൾ ശൗര്യവും ദൃഢനിശ്ചയവും മനോധൈര്യവുമുള്ള ഈ സ്ത്രീകളെ തടയാൻ ആർക്കാണ് ധൈര്യം, കാരണം അവർ പോരാടുന്നത് വെറും മനുഷ്യവികാരങ്ങളോടല്ല പ്രകൃതിയോട് തന്നെയാണ്. 

powe-of-mama1
പവർ ഓഫ് മാമയിലെ സ്ത്രീകൾ,Image Credits: youtube/International Animal Rescue IAR
English Summary:

How an All-Female Firefighting Brigade is Saving Borneo's Rainforests and Challenging Gender Norms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com