ADVERTISEMENT

അമേരിക്കൻ പോർവിമാനം തനിയെ പറന്നതും തകർന്നു വീണതുമൊക്കെ വലിയ വാർത്തയായി. എന്നാൽ ഇതാ ഒരു താരതമ്യേന ചെറിയ അപകടം ചരിത്രത്തിന്റെ ഭാഗമായി ഇന്നും ഭീതിവിതക്കുന്നത് ഇങ്ങനെ.. 1958 ഫെബ്രുവരി അഞ്ചിന് രണ്ട് അമേരിക്കന്‍ വ്യോമ സേന പോര്‍ വിമാനങ്ങള്‍ പരിശീലന പറക്കലിനിടെ കൂട്ടിയിടിച്ചു. ഇതിലൊരു വിമാനമായ ബി-47 ബോംബറില്‍ ഒരു അണുബോംബും ഉണ്ടായിരുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വിമാനത്തില്‍ നിന്നും ബോംബു പതിച്ചുവെന്ന് കരുതുന്ന 24 ചതുരശ്ര മൈല്‍ പ്രദേശത്ത് തുടര്‍ന്നുള്ള രണ്ടുമാസം അമേരിക്കന്‍ വ്യോമസേനയും നാവികസേനയും സംയുക്തമായി വലിയ തോതില്‍ തിരച്ചില്‍ നടത്തി. വീണ്ടെടുക്കാനാവാത്ത ഈ വിനാശകാരിയായ ആയുധം ഇന്നും അമേരിക്കയുടെ നെഞ്ചിലെ തീയാണ്. 

ഇന്നും നിശ്ചിത ഇടവേളയില്‍ വിമാനങ്ങളുടെ കൂട്ടിയിടി നടന്ന ജോര്‍ജിയയിലെ ടൈബീ ദ്വീപിന്റെ പരിസരത്തേക്ക് അമേരിക്കന്‍ സര്‍ക്കാരിന്റെ ദൗത്യ സംഘങ്ങള്‍ റേഡിയോ ആക്ടിവിറ്റി പരിശോധിക്കാനെത്താറുണ്ട്. ഇവിടെ കടലില്‍ 13 മുതല്‍ 55 അടി താഴെ അടിത്തട്ടില്‍ ആ നഷ്ടമായ ആറ്റംബോംബ് കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. 

ടൈബീസ് അപകടം എന്നുവിളിക്കുന്ന ഈ കൂട്ടിയിടി സംഭവിക്കുമ്പോള്‍ അമേരിക്കന്‍ വ്യോമസേന വിമാനങ്ങള്‍ ആയുധങ്ങളുമായാണ് പരിശീലന പറക്കല്‍ നടത്താറ്. സോവിയറ്റ് യൂണിയനു നേരെ ആണവാക്രമണം നടത്തുന്നതിന്റെ ഒരു പരിശീലന പറക്കലായിരുന്നു അന്ന് നടന്നത്. ബി47 പോര്‍വിമാനം പറത്തിയ മേജര്‍ ഹൊവാര്‍ഡ് റിച്ചാഡ്‌സണ്‍ തന്റെ പറക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ലെഫ്റ്റനന്റ് ക്ലാരെന്‍സ് സ്റ്റുവര്‍ട്ട് പറത്തിയ മറ്റൊരു പോര്‍വിമാനമായ എഫ് 86 ദൗത്യത്തിനിടെ സമാനമായ പാതയിലെത്തി. സമീപത്ത് രണ്ട് ബി47 ബോംബറുകളുണ്ടെന്ന് സ്റ്റുവര്‍ട്ടിന്റെ റഡാറില്‍ തെളിഞ്ഞില്ല. ഒടുവില്‍ റിച്ചാഡ്‌സണ്‍ പറത്തിയ വിമാനവുമായി ക്ലാരെന്‍സിന്റെ വിമാനം കൂട്ടിയിടിക്കുകയുമായിരുന്നു.

വ്യോമസേനയുടെ, പണി നടന്നുകൊണ്ടിരിക്കുന്ന റണ്‍വേയില്‍ സുരക്ഷിതമായി ആണവായുധം വഹിക്കുന്ന കേടുപാടുകള്‍ പറ്റിയ വിമാനം ഇറക്കാനാവില്ലെന്ന് റിച്ചാഡ്‌സണ് മനസിലായി. അതോടെ വിമാനവുമായി കടലിനു മുകളിലേക്കു പറക്കുകയും 7200 അടി മുകളില്‍ വെച്ച് ആറ്റം ബോംബ് കടലിലേക്ക് ഇടുകയുമായിരുന്നു. ഇതിനു ശേഷം ബി47 റിച്ചാഡ്‌സണുമായി സുരക്ഷിതമായി വ്യോമസേന താവളത്തില്‍ ഇറങ്ങുകയും ചെയ്തു. തന്റെ അന്നത്തെ തീരുമാനത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് 2004ല്‍ സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ റിച്ചാഡ്‌സണ്‍ തന്നെ പറഞ്ഞിട്ടുണ്ട്. 

ടൈബീ അപകടം നടന്ന് ആഴ്ച്ചകള്‍ക്കകം 100 നാവിക മുങ്ങല്‍ വിദഗ്ധര്‍ മേഖലയിലെസമുദ്രത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. സോണാര്‍ ഉപകരണങ്ങളുമായിട്ടായിരുന്നു തിരച്ചില്‍. എന്നാല്‍ ഒന്നും ഫലവത്തായില്ല. ഇതോടെ 1958 ഏപ്രില്‍ 16ന് ആ ആറ്റംബോബ് കടലില്‍ തിരിച്ചെടുക്കാനാവാത്തവിധം നഷ്ടമായെന്ന് അമേരിക്കന്‍ സൈന്യം പ്രഖ്യാപിച്ചു. 

പൂര്‍ണമായും സജ്ജമായിട്ടില്ലാത്തതിനാല്‍ ഈ ആറ്റംബോബ് പൊട്ടിത്തെറിക്കുമെന്ന ഭീതി വേണ്ടെന്നായിരുന്നു അമേരിക്കന്‍ വ്യോമസേനയുടെ വിശദീകരണം. പ്ലൂട്ടോണിയം ക്യാപ്‌സ്യൂള്‍ ആറ്റംബോബില്‍ ഘടിപ്പിക്കാത്തതിനാല്‍ ബോംബ് പൊട്ടില്ലെന്നാണ് അമേരിക്കന്‍ സര്‍ക്കാരും സൈന്യവും ജനങ്ങളെ ആശ്വസിപ്പിക്കുന്നത്. എന്നാല്‍ 1994ല്‍ പുറത്തുവന്ന 1966ലെ ഒരു രഹസ്യ കത്ത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അന്നത്തെ അസിസ്റ്റന്റ് ഡിഫെന്‍സ് സെക്രട്ടറി ജാക്ക് ഹൊവാര്‍ഡ് അമേരിക്കന്‍ ജനപ്രതിനിധിസഭാ സമിതിയോട് ടൈബീ സംഭവത്തില്‍ ഉള്‍പ്പെട്ട ബോംബ് പൂര്‍ണ രൂപത്തിലുള്ളതാണെന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ആ വിവരം കത്തിലെ പിഴവാണെന്നാണ് പിന്നീട് ഹൊവാര്‍ഡ് പറഞ്ഞത്. 

ഏതാണ്ട് 12 അടി നീളമുള്ള ബോംബാണ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഇപ്പോഴും കിടക്കുന്നത്. 2001ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഈ ബോംബ് വീണ്ടെടുക്കാനുള്ള തിരച്ചിലുകള്‍ ആരംഭിക്കാന്‍ ഏതാണ്ട് അഞ്ചു ദശലക്ഷം ഡോളര്‍ ചിലവു വരും. ഇന്നത്തെ കണക്കു നോക്കിയാല്‍ തുക ഇനിയും കൂടും. ഇത്രയും തുക മുടക്കിയാലും ആറ്റംബോംബ് കണ്ടെത്താനുള്ള സാധ്യത കുറവാണ്. മാത്രമല്ല തിരിച്ചെടുക്കുന്ന സമയത്ത് ഈ ബോംബ് പൊട്ടാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ലെന്നതും ഈ ബോംബിനു വേണ്ടിയുള്ള തിരച്ചിലുകളെ പിന്നോട്ടടിക്കുന്നു. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com