ADVERTISEMENT

‘വെതർ വുമൺ ഓഫ് ഇന്ത്യ’ അന്ന മണിക്ക് ഗൂഗിൾ ഡൂഡിലിന്റെ ആദരം. കാലാവസ്ഥ നിരീക്ഷിക്കുന്ന ഉപകരണങ്ങളുടെ മേഖലയിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ അന്ന മണിയുടെ 104-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഗൂഗിൾ പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചത്. മലയാളികൾക്ക് ഏറെ അറിയാത്ത ഗവേഷകയാണ് അന്ന മാണി.

 

∙ ആരാണ് അന്ന മാണി?

 

ചരിത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 1918 ൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച അന്ന മാണി ഭൗതികശാസ്ത്രത്തിലും കാലാവസ്ഥാ മേഖലയിലും വിലപ്പെട്ട നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ ഗവേഷണം കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ നടത്താൻ ഇന്ത്യയെ സാധ്യമാക്കുകയും പുനരുപയോഗ ഊർജം ഉപയോഗപ്പെടുത്തുന്നതിന് രാജ്യത്തിന് അടിത്തറ പാകുകയും ചെയ്തു. ‘വെതർ വുമൺ ഓഫ് ഇന്ത്യ’ എന്നും അറിയപ്പെടുന്ന അന്ന മാണി അവരുടെ കുടുംബത്തിലെ എട്ട് മക്കളിൽ ഏഴാമത്തെയാളായിരുന്നു. ഭൗതികശാസ്ത്രജ്ഞനും പ്രഫസറുമായ സി.വി. രാമന്റെ കീഴിൽ ഗവേഷണം നടത്തിയിട്ടുണ്ട്.

 

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പദവിയിലെത്തിയ ഏക വനിതയാണ് അന്ന മാണി എന്ന മലയാളി ഗവേഷക. കാലാവസ്ഥാ നിരീക്ഷണത്തിലും പ്രവചനത്തിലും ഇന്ത്യയെ ലോകനിലവാരത്തിലേക്ക് എത്തിക്കുന്നതിൽ അന്ന മാണിയുടെ പങ്ക് ചെറുതല്ല. ഹൈറേഞ്ചിലെ പീരുമേട്ടിൽ 1918 ഓഗസ്റ്റ് 23 ന്, മോഡയിൽ കുടുംബത്തിൽ എം.പി. മാണിയുടെയും അന്നാമ്മയുടെയും എട്ടുമക്കളിൽ ഏഴാമത്തെ കുട്ടിയായി അന്ന ജനിച്ചു. അമ്മ അന്നാമ്മ അധ്യാപികയായിരുന്നു. തിരുവിതാംകൂർ പൊതുമരാമത്ത് വകുപ്പിൽ സിവിൽ എൻജിനീയറായിരുന്നു പിതാവ് മാണി. 

 

മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്നും 1939 ൽ ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ബിഎസ്‌സി ഓണേഴ്സ് ബിരുദം നേടിയ അന്നാ മാണി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ സി.വി.രാമന്റെ ശിക്ഷണത്തിൽ ഗവേഷണം നടത്തി. മലയാളിയായ ഭൗതിക ശാസ്ത്രജ്ഞൻ കെ.ആർ.രാമനാഥനും അന്നയുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് സഹായം നൽകി.  ഓണേഴ്സ് ഡിഗ്രി പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രിയായി കണക്കാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അന്നയ്ക്ക് മദ്രാസ് സർവകലാശാല ഡോക്ടറേറ്റ് നൽകാൻ വിസമ്മതിക്കുകയായിരുന്നു. എന്നാൽ ഈ ഗവേഷണ പ്രബന്ധം ഇപ്പോഴും ബെംഗളൂരിലെ രാമൻ ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുണ്ട്.

 

ഓസോൺ പാളിയെക്കുറിച്ചും അന്ന മാണി പഠനം നടത്തിയിട്ടുണ്ട്. അന്തരീക്ഷ ഘടനയിൽ ഓസോണിനുള്ള പ്രാധാന്യത്തെപ്പറ്റി അന്ന മാണി നടത്തിയ കണ്ടെത്തലുകൾ ശാസ്ത്രലോകം തിരിച്ചറിഞ്ഞത് പിന്നെയും രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ്. അന്നാ മാണിയുടെ സംഭാവനകൾക്കുള്ള അംഗീകാരമായി അവരെ രാജ്യാന്തര ഓസോൺ കമ്മിഷനിൽ അംഗത്വം നൽകി ആദരിച്ചു.

 

സൗരോർജ വികിരണത്തെ സംബന്ധിച്ച് അന്ന മാണി രചിച്ച രണ്ട് ഗ്രന്ഥങ്ങൾ (ഹാൻഡ് ബുക്ക് ഓഫ് സൊളാർ റേഡിയേഷൻ ഡേറ്റാ ഫോർ ഇന്ത്യ 1980, സൊളാർ റേഡിയേഷൻ ഓവർ ഇന്ത്യ 1981) ഇന്നും ഈ വിഷയത്തിൽ ലഭ്യമായ ഏറ്റവും മികച്ച ശാസ്ത്ര ഗ്രന്ഥങ്ങളാണ്. ഇന്ത്യയിലെ പവനോർജ സാധ്യതയെക്കുറിച്ച് തയാറാക്കിയ മറ്റൊരു ഗ്രന്ഥം വിൻഡ് എനർജി ഡേറ്റാ ഓഫ് ഇന്ത്യ 1983 പ്രസിദ്ധീകരിച്ചിരുന്നു. കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ച് ഇന്ത്യയിലെ സൗര–പവനോർജ ലഭ്യതാ പ്രദേശങ്ങൾ അവർ തിട്ടപ്പെടുത്തി. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ബെംഗളൂരിൽ സൗരോർജവും പവനോർജവും തിട്ടപ്പെടുത്തുന്നതിനുള്ള ലളിതമായ ഉപകരണങ്ങൾ നിർമിക്കുന്നതിനുള്ള ഫാക്ടറിയും അവർ സ്ഥാപിച്ചിരുന്നു. 

 

ഇന്റർനാഷണൽ റേഡിയേഷൻ കമ്മീഷൻ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് എന്നിവയിൽ അംഗമായിരുന്നതിന് പുറമേ അവർ അഞ്ചുവർഷത്തോളം കറന്റ് സയൻസ് അക്കാദമി പ്രസിഡന്റുമായിരുന്നു. 1963 ൽ തുമ്പയിൽ നിന്നും ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചപ്പോൾ വിക്രം സാരാഭായിയുടെ ക്ഷണപ്രകാരം കേരളത്തിലെത്തിയ അന്നാ മാണിയും സഹപ്രവർത്തകരുമാണ് വിക്ഷേപണത്തിനാവശ്യമായ അന്തരീക്ഷപഠന സംവിധാനങ്ങൾ ഒരുക്കിയത്.

 

സാമൂഹ്യപ്രശ്‌നങ്ങളിൽ സജീവമായി ഇടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അന്നാ മാണി. ചെറുപ്പത്തിൽ തന്നെ വൈക്കം സത്യാഗ്രഹസമരം അവരെ സ്വാധീനിച്ചിരുന്നു. ഗാന്ധിജിയുടെ ആരാധികയായിരുന്ന അവർ ജീവിതത്തിൽ ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടർന്നിരുന്നു. ജീവിതാവസാനം വരെ ഖദർ വസ്ത്രമാണ് അന്ന മാണി ഉപയോഗിച്ചിരുന്നത്. 2001 ഓഗസ്റ്റ് 16നു തിരുവനന്തപുരത്ത് വച്ച് നിര്യാതയായി. അവരുടെ ആഗ്രഹ പ്രകാരം മരണാനന്തരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയാണ് അടക്കംചെയ്തത്.

വിവരങ്ങൾക്ക് കടപ്പാട്: keralawomen/gov

English Summary: "Weather Woman Of India" Anna Mani Gets A Google Doodle Tribute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com