ADVERTISEMENT

നരവംശശാസ്ത്രരംഗം ചർച്ചകളാൽ സജീവമായ നാളുകളാണ് ഇപ്പോൾ.ഇതിൽ തന്നെ പല ചർച്ചകളും ഹോമോ ഇറക്ടസിനെ ബന്ധപ്പെടുത്തിയാണ്. ഹോമോ ഇറക്ടസ് ഫോസിലുകൾ ചില വിദൂര ദ്വീപുകളിൽ കണ്ടെത്തിയതിനു കാരണം ഇവ വള്ളങ്ങളുണ്ടാക്കിയതാണെന്ന് ചില ശാസ്ത്രജ്ഞർ വാദമുയർത്തുന്നു. എന്നാൽ ഇതിനെ എതിർക്കുന്നവരുമുണ്ട്. ചില ദ്വീപുകളിൽ ഹോമോ ഇറക്ടസ് എത്തിപ്പെട്ടിരിക്കാം. എന്നാൽ ഇതു വള്ളം ഉപയോഗിച്ചായിരിക്കില്ലെന്നും മറിച്ച് പ്രകൃതിദത്തമായ ചങ്ങാടങ്ങളിലായിരിക്കാമെന്നും ചില ഗവേഷകർ പറയുന്നു. ആഴ്ചകൾക്ക് മുൻപ്, ഇസ്രയേലിലെ ഗലീലി മേഖലയിൽ ഹോമോ ഇറക്ടസ് നരൻമാർ മാമ്മോത്തുകളെ വേട്ടയാടാനായി ഫ്ലിന്റ് കല്ലുകൾ എടുത്തിരുന്ന ചില ക്വാറികളെപ്പറ്റിയുള്ള പഠനം വന്നിരുന്നു.

ആരാണ് ഹോമോ ഇറക്ടസ്?

ഒരു ലക്ഷം  മുതൽ 18 ലക്ഷം  വരെ വർഷം മുൻപുള്ള കാലയളവിലാണു ഹോമോ ഇറക്ടസ് ഭൂമിയിലുണ്ടായിരുന്നത്. നരവംശത്തിന്റെ പരിണാമം ശാസ്ത്രത്തിലെ ഏറ്റവും സജീവവും ചർച്ചനടക്കുന്നതുമായ ഒരു മേഖലയാണ്. ഓസ്ട്രലോപിക്കസ് എന്ന ആദിമജീവിക്കു ശേഷമാണ് മനുഷ്യർ ഉൾപ്പെടുന്ന ഹോമോ ജീവികുടുംബത്തിന്റെ ആവിർഭാവം.ഹോമോ ഹാബിലിസ് എന്ന ജീവിവർഗമാണ് ഈ കുടുംബത്തിലെ ആദ്യ അംഗങ്ങൾ. പിന്നെയും തുടർന്ന പരിണാമപ്രക്രിയയിലാണ് ഹോമോ ഇറക്ടസ് ലോകത്തെത്തുന്നത്. 

ജാവാമാൻ

1891ൽ ഇന്തൊനീഷ്യയിലെ ജാവയിൽ നിന്നാണ് ഹോമോ ഇറക്ടസ് വിഭാഗത്തിലെ ആദ്യ ഫോസിൽ കിട്ടുന്നത്. ഡച്ച് സർജനായ യൂജീൻ ഡുബോയിസാണ് ഇതു കണ്ടെടുത്തതും പരിശോധിച്ചതും. ഒരു തലയോട്ടിയുടെ മുകൾഭാഗവും തുടയെല്ലും വിരലുകളുടെ അവശേഷിപ്പുകളും അടങ്ങിയതായിരുന്നു അത്. പിത്തേകാന്ത്രോപ്പസ് ഇറക്ടസ് എന്നാണ് ഡുബോയിസ് ഇതിനെ വിളിച്ചതെങ്കിലും ജാവാമാൻ എന്ന പേരിലാണ് ഈ ഫോസിൽ പ്രശസ്തമായത്. പിന്നീട് ഇന്തൊനീഷ്യയിൽ നിന്ന് പല സമയങ്ങളിലായി ഹോമോ ഇറക്ടസ് ഫോസിലുകൾ കണ്ടെത്തി.1920ൽ ചൈനയിൽ നിന്ന് ഇരുന്നൂറോളം ഹോമോ ഇറക്ടസ് ഫോസിലുകൾ കണ്ടെത്തി. നാൽപതിലധികം വ്യക്തികളുടെ അസ്ഥികളും തലയോട്ടികളുമായിരുന്നു ഇവ.

ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിനു സമീപമുള്ള സൂകോഡിയൻ എന്ന പ്രാചീനമേഖലയിൽ നിന്നായിരുന്നു ഇവ കണ്ടെത്തിയത്. പീക്കിങ് മാൻ എന്ന പേരിലാണ് ഈ ഫോസിലുകൾ അറിയപ്പെട്ടത്. ഒന്നാം ലോകയുദ്ധ സമയത്ത് ഈ ഫോസിലുകൾ നഷ്ടപ്പെട്ടു. പിൽക്കാലത്തെ ചൈനയിലെ കമ്യൂണിസ്റ്റ് വിപ്ലവത്തിലും സാംസ്കാരിക വിപ്ലവത്തിലുമൊക്കെ പീക്കിങ് മാൻ ഫോസിലിനെക്കുറിച്ചുള്ള പഠനങ്ങൾ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്നു. ഹോമോ ഇറക്ടസ് പല കാര്യങ്ങളിലും ആദിമ മനുഷ്യനുമായി സാമ്യം പുലർത്തിയിരുന്നു. ആഫ്രിക്കയിൽ നിന്നു പുറത്തു കടന്ന് ലോകം മുഴുവൻ വ്യാപിച്ച ആദ്യ നരവംശമായി ശാസ്ത്രജ്ഞർ ഹോമോ ഇറക്ടസിനെ കണക്കാക്കുന്നു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകളിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഉയരമുള്ള ശരീരവും മുൻഗാമികളിൽ നിന്നു വ്യത്യസ്തമായി വലുപ്പമേറിയ തലച്ചോറും ഇവയ്ക്കുണ്ടായിരുന്നു, എന്നാൽ ആധുനിക മനുഷ്യനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയുടെ തലച്ചോറിന്റെ വലുപ്പം കുറവുമാണ്. ഹോമോ ഇറക്ടസ് ഫോസിലുകൾ കണ്ടെത്തി സ്ഥിരീകരിക്കുന്നതിന് തലച്ചോറിന്റെ വലുപ്പം ശാസ്ത്രജ്ഞർ ഒരു മാനദണ്ഡമായി പരിഗണിക്കാറുണ്ട്.

അക്യൂലിയൻ ടൂൾസ് 

ഇടക്കാലത്ത് ശിലകൾ ഉപയോഗിച്ച് ആയുധങ്ങൾ നിർമിക്കുന്നതിലും ഈ വംശം വിജയം നേടി. ഹോമോ ഇറക്ടസ് മനുഷ്യർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ശിലായുധങ്ങളെ അക്യൂലിയൻ ടൂൾസ് എന്നാണു വിളിക്കുന്നത്. കല്ലുകെട്ടിയുണ്ടാക്കിയ കൈക്കോടാലികളും മറ്റുമടങ്ങിയതാണ് ഇവ. മാംസമായിരുന്നു ഇവരുടെ പ്രധാന ആഹാരം.

ചത്തുവീഴുന്ന മൃഗങ്ങളെയും പക്ഷികളെയും ശേഖരിച്ചു ഭക്ഷണമാക്കിയിരുന്ന ഇവർ പിന്നീട് വേട്ടയാടാനും സിദ്ധി നേടി. തീ ഉപയോഗിക്കാനും ഇവർക്ക് കഴിഞ്ഞുവെന്നാണ് ഒരു വിഭാഗം നരവംശ ശാസ്ത്രജ്ഞർ പറയുന്നത്. തീയെ നിയന്ത്രിക്കാനും ഉപയോഗിക്കാനും ശേഷി നേടിയ ആദ്യ നരവംശമാകും ഒരു പക്ഷേ ഇവർ.നർമദാതീരത്തുനിന്ന് കിട്ടിയ ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമേറിയ ഫോസിലായ നർമദാമാൻ ഹോമോ ഇറക്ടസായിരുന്നെന്ന് വാദഗതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT