ADVERTISEMENT

കോക്പിറ്റിലെ ഉയര്‍ന്ന ശേഷിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി വൈദ്യുത കാന്തികതരംഗങ്ങള്‍ പൈലറ്റുമാരെ ദോഷകരമായി ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്. പൈലറ്റുമാരുടെ വിമാനത്തെ നിയന്ത്രിക്കാനുള്ള ശേഷിയെ പോലും ഇത് ബാധിച്ചേക്കാമെന്നും പല വിമാനാപകടങ്ങള്‍ക്കു പിന്നിലേയും കാരണം ഇതാകാം എന്നുമാണെന്നുമാണ് അമേരിക്കന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഎആര്‍പിഎയുടെ നിരീക്ഷണം.

 

വിമാനങ്ങളില്‍ പൈലറ്റുമാര്‍ ഇരിക്കുന്ന കോക്പിറ്റുകളില്‍ അതിശക്തമായ റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ക്കും വൈദ്യുത കാന്തിക തരംഗങ്ങള്‍ക്കും കാരണമാകുന്ന ഉപകരണങ്ങള്‍ നിരവധിയാണ്. 1993 മുതല്‍ 2013 വരെയുള്ള കാലത്ത് അമേരിക്കന്‍ വ്യോമസേന പൈലറ്റുകളുടെ ശ്രദ്ധക്കുറവുകൊണ്ട് മാത്രം 72 വിമാനാപകടങ്ങളുണ്ടായിട്ടുണ്ട്. ഈ അപകടങ്ങളില്‍ 101 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 65 വിമാനങ്ങള്‍ പൂര്‍ണമായും തകരുകയുമുണ്ടായി. ഇതില്‍ പല അപകടങ്ങളും കോക്പിറ്റിലെ റേഡിയോ ഫ്രീക്വന്‍സി, വൈദ്യുത കാന്തിക തരംഗങ്ങള്‍ തുടര്‍ച്ചയായി പൈലറ്റുമാര്‍ ഏല്‍ക്കേണ്ടി വരുന്നത് മൂലമാണെന്നാണെന്ന ആശങ്ക അമേരിക്കന്‍ സൈന്യത്തിന് അടക്കമുണ്ട്.

 

അതേസമയം, കോക്പിറ്റിലെ അശ്രദ്ധക്ക് നിരന്തരമായുള്ള അതിശക്ത തരംഗങ്ങള്‍ കാരണമായേക്കുമെന്നത് ഇപ്പോഴും നിഗമനമാണെന്നും വ്യക്തമായ തെളിവുകള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും ഡിഎആര്‍പിഎ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇത്തരം ശക്തമായ തരംഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന് പ്രത്യേകം സുരക്ഷയൊരുക്കാന്‍ ശ്രമങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡിഎആര്‍പിഎയുടെ ഇംപാക്ട് ഓഫ് കോക്പിറ്റ് ഇലക്ട്രോമാഗ്നെറ്റിക് എയര്‍ക്രു ന്യൂറോളജി(ICEMAN) എന്ന രണ്ടു വര്‍ഷം നീളുന്ന പദ്ധതി പൂര്‍ത്തിയാകുന്ന മുറക്ക് ഈ ആശങ്കക്കും വ്യക്തത വരും. 

 

ഐസ്മാന്‍ എന്ന് പേരിട്ടിരിക്കുന്ന ഡിഎആര്‍പിഎ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എത്രത്തോളം ഹാനികരമായ തരംഗങ്ങളുടെ സാന്നിധ്യം കോക്പിറ്റിലുണ്ടെന്നാണ് വിലയിരുത്തുക. രണ്ടാംഘട്ടത്തില്‍ റേഡിയോ ഫ്രീക്വന്‍സി, വൈദ്യുത കാന്തിക തരംഗങ്ങള്‍ മനുഷ്യശരീരത്തില്‍ എത്രത്തോളം ഹാനികരമാകുമെന്നും പരിശോധിക്കും. സൈനിക സൈനികേതര വിമാനങ്ങളിലെ പൈലറ്റുമാരും ഇതേ പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നും ഡിഎആര്‍പിഎ ഓര്‍മിപ്പിക്കുന്നു.

 

കോക്പിറ്റിലെ തരംഗങ്ങള്‍ മാത്രമല്ല പ്രകൃതിയില്‍ നിന്നുള്ള തരംഗങ്ങളും പൈലറ്റുമാര്‍ക്ക് വെല്ലുവിളിയാവാറുണ്ട്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് തരംഗങ്ങള്‍ പൈലറ്റുമാര്‍ക്ക് ഭീഷണിയാകാമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകളുണ്ടായിരുന്നു. പോര്‍വിമാനങ്ങളിലെ അതിശക്തമായ റഡാറുകളില്‍ നിന്നുള്ള റേഡിയേഷനുകളും അപകടകരമായേക്കാമെന്നും പൈലറ്റുമാര്‍ക്കിടയില്‍ നിന്നുതന്നെ ആശങ്ക ഉയരുന്നുണ്ട്. പോര്‍വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാര്‍ക്കിടയില്‍ അര്‍ബുദബാധ ഏറിവരുന്നുവെന്നതാണ് ഈ ആശങ്ക വര്‍ധിപ്പിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇത്തരം അപകടകരമായ തരംഗങ്ങള്‍ക്ക് ദീര്‍ഘകാലം വിധേയരാകുന്നത് പൈലറ്റുമാരുടെ തീരുമാനമെടുക്കാനുള്ള ശേഷി കുറക്കാമെന്നും ഇത് അപകടങ്ങളിലേക്ക് വഴിവെച്ചേക്കാമെന്നുമാണ് പെന്റഗണ്‍ നിയന്ത്രണത്തിലുള്ള ഡിഎആര്‍പിഎയുടെ പഠനത്തിലെ പ്രധാന വിലയിരുത്തലുകളിലൊന്ന്.

 

English Summary: Cockpit Electromagnetic Fields May Be Harming Pilots, The U.S. Military Fears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com