ADVERTISEMENT

കൊച്ചി ∙ കേരളത്തിൽ ഫാഷൻ ബ്രാൻഡ് ആരംഭിച്ചപ്പോൾ ‘അയ്യേ, കേരളത്തിലോ’ എന്നു ചോദിച്ചവരുണ്ടെന്ന് ജിയാക്ക ആൻഡ് അബിറ്റോ സാർട്ടോറിയൽ ഫാഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ ശ്രീജിത്ത് ശ്രീകുമാർ. മൂല്യം നോക്കി ഉൽപന്നം തിരഞ്ഞെടുക്കുന്നവരുടെ കാര്യമെടുത്താൽ കേരളം മികച്ച ഉപഭോക്തൃ വിപണിയാണെന്നതാണ് സത്യമെന്നും ശ്രീജിത്ത് ശ്രീകുമാർ പറഞ്ഞു. മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ടെക്സ്പെക്‌ടേഷന്‍സ് ഡിജിറ്റൽ ഉച്ചകോടിയിൽ ‘കേരളത്തിൽനിന്നുയരുന്ന സ്റ്റാർട്ടപ്പുകൾ’എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

article-3

സ്റ്റാർട്ടപ്പുകളിൽ ജോലിചെയ്യുന്ന ചെറുപ്പക്കാർക്ക് വിനോദത്തിനുള്ള അന്തരീക്ഷം കൂടി കേരളത്തിലുണ്ടാകണമെന്ന് എക്‌സ്പീരിയന്‍ ടെക്‌നോളജീസ് എംഡിയും സിഇഒയുമായ ബിനു ജേക്കബ് പറഞ്ഞു. വിനോദത്തിനായി പബ്ബുകൾ വരണം. പൊതുബോധത്തിൽ മാറ്റംകൂടി വന്നാൽ കേരളം സിലിക്കൺവാലിയാക്കി മാറ്റാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തെറ്റിദ്ധാരണ എന്താണെന്ന ചോദ്യവും പാനൽ അംഗങ്ങൾ നേരിട്ടു. കേരളം സംരംഭക സൗഹൃദമല്ലെന്നൊരു തെറ്റിദ്ധാരണയുണ്ടെന്നും പക്ഷേ സാങ്കേതിക മേഖലയിൽ അങ്ങനെയൊരു പ്രശ്നമില്ലെന്നും ബിനു ജേക്കബ് പറഞ്ഞു.

തെറ്റിദ്ധാരണയെപ്പറ്റിയല്ല, കേരളത്തിൽ താൻ നേരിട്ട പ്രശ്നത്തെപ്പറ്റിയാണ് വ്യക്തമാക്കിയതെന്നു വാൻ മൊബിലിറ്റി സിഇഒ ജിത്തു സുകുമാരൻ നായര്‍ പറഞ്ഞു. കേരളത്തിനു പുറത്ത് റജിസ്റ്റർ ചെയ്ത കമ്പനിയാണ് വാൻ മൊബിലിറ്റി. അതിനാൽ ഗ്രാന്റോ ആനുകൂല്യങ്ങളോ വായ്പയോ ലഭിച്ചില്ല. കെഎസ്ഐഡിസിയിൽനിന്നു പോലും വായ്പ ലഭിച്ചില്ല. കേരളത്തിൽനിന്നല്ലെങ്കിൽ എന്തിന് ഇതെല്ലാം നൽകണമെന്നാണ് ചോദ്യം. ഇക്കാര്യത്തിൽ ഒരു പരിഹാരമുണ്ടാകണമെന്നും ജിത്തു സുകുമാരൻ നായര്‍ പറഞ്ഞു.

article-2

സർക്കാർ സംവിധാനങ്ങൾ പഴയതിനേക്കാൾ കാര്യക്ഷമമായി സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നുണ്ടെന്നാണ് തന്റെ അനുഭവമെന്നു ടോട്ടോ ലേണിങ് സിഇഒ ജോഫിൻ ജോസഫ് പറഞ്ഞു. തങ്ങളുടെ ഒരു പദ്ധതിക്ക് നാലുദിവസം കൊണ്ട് സർക്കാരിന്റെ ധനസഹായം ലഭിച്ചു. ചെറുപ്പക്കാർ കൂടുതലും ബെംഗളൂരു തിരഞ്ഞെടുക്കുന്നു എന്നത് ശരിയാണെങ്കിലും ഇവിടെയും കാര്യങ്ങൾ മാറുന്നുണ്ട്. കേരളത്തിൽ സ്റ്റാർട്ടപ് ആരംഭിക്കുന്നതിനെപ്പറ്റി ആലോചിക്കുകയേ വേണ്ട എന്നാണ് പലരും പറഞ്ഞത്. എന്നാൽ ധൈര്യം കാണിച്ചപ്പോൾ സർക്കാർ അതിവേഗമാണ് സഹായിച്ചത്. പണം ലഭ്യമാക്കുന്നതിൽ ഉൾപ്പെടെ ഈ വേഗം കണ്ടു. വിപണിയും ആവശ്യത്തിന് സാങ്കേതിക ജ്ഞാനമുള്ളവരെയും കണ്ടെത്തുന്നതു ചെറിയൊരു വെല്ലുവിളിയാണ്. മറ്റു കാര്യങ്ങളിലെല്ലാം കേരളത്തിൽ സംരംഭം തുടങ്ങുകയെന്നത് ഏറെ ഗുണകരം തന്നെയാണെന്നും ജോഫിൻ ജോസഫ് പറഞ്ഞു.

കേരളത്തിനു വേണമെങ്കിൽ അടുത്ത സിലിക്കൺ വാലിയാകാമെന്ന പ്രതീക്ഷയാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പങ്കുവച്ചത്.

English Summary: Startups - Building from Kerala - Panel discussion - Techspectations 2023

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com