ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും വീറോടെ നേര്‍ക്കുനേര്‍!ഇത്തവണ കൗണ്ടര്‍-സ്‌ട്രൈക് കളിയിൽ...
Mail This Article
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് വേദികളില്‍ ഏറ്റുമുട്ടുമ്പോൾ പ്രത്യേക ഒരു ആവേശം ഉണ്ടാകാറുണ്ട്. കാലത്തിനൊത്ത് വേദി മാറുന്നു, കളിയും. ഇനി ഇരു രാജ്യങ്ങളും ക്രിക്കറ്റിനു പുറമെ മറ്റൊരു ഗോദായിലേക്ക് അങ്കത്തിന് ഇറങ്ങുകയാണ്, ദി ഡ്രാഫ്റ്റ് എന്നു വിളിക്കുന്ന കൗണ്ടര്‍ സ്‌ട്രൈക് ടൂര്‍ണമെന്റിലാണ് ഇനി ഈ അയല്‍ക്കാര്‍ മാറ്റുരയ്ക്കുക. ഇതൊരു ഇസ്‌പോര്‍ട്‌സ് (esports) അല്ലെങ്കില്‍ വെര്‍ച്വല്‍ കളിയാണ്. ഒരു വിഡിയോ ഗെയിം. തന്ത്രങ്ങള്‍ക്കും വേഗതയ്ക്കും ഊന്നല്‍ നല്‍കുന്ന ഗെയിം, വരും തലമുറയെ ക്രിക്കറ്റിനെ പോലെയോ അതിലധികമോ ത്രസിപ്പിച്ചേക്കുമെന്നു തന്നെയാണ് കരുതുന്നത്.
എറ്റിഹാഡ് അരീനയില്‍ ഫാന്‍സ്
ഇസ്‌പോര്‍ട്‌സ് എന്റര്‍റ്റെയ്ന്‍മെന്റ് കമ്പനിയായ ബ്ലാസ്റ്റ് ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട ഗെയിമിങ് മീഡിയ കനപ്‌നിയാ നോഡ്‌വിന്‍ (NODWIN) ഗെയിമിങുമായി ചേര്‍ന്നാണ് 'ദി ഡ്രാഫ്റ്റ്' എന്ന പേരില്‍ കൗണ്ടര്‍-സ്‌ട്രൈക് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തിലുള്ള ഈ ടൂര്‍ണമെന്റിന്റെ, ഇതിന്റെ ആദ്യ ഘട്ട മത്സരങ്ങളിലാണ് (tier-one) ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുക.
ഡ്രാഫ്റ്റില്‍ 64 ടീമുകള്‍ പങ്കെടുക്കുന്നു. കാഴ്ചക്കാരായി 28 ഭാഷകള്‍ സംസാരിക്കുന്ന, 150 ടെറിട്ടറികളില്‍ നിന്നുള്ളവരും ഉണ്ടായിരിക്കും. മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്യുക ബ്ലാസ്റ്റിന്റെ ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ആയിരിക്കും. അബുദാബിയിയെ യാസ് ദ്വീപിലുള്ള അതിനൂതന വേദിയായ എറ്റിഹാഡ് അരീനയിലായിരിക്കും ഫാന്‍സ് എത്തിച്ചേരുക. ടൂര്‍ണമെന്റിന്റെപ്രൈസ് പൂള്‍ 50,000 ഡോളറായിരിക്കും
ടൂര്‍ണമെന്റിന്റെ സവിശേഷതകളിലൊന്ന് ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് കൗണ്ടര്‍-സ്‌ട്രൈക്ക് കളിയിലെ ആഗോള തലത്തിലുള്ള ഇതിഹാസങ്ങളുമായി തോളുരുമ്മാന്‍ അവസരം ലഭിക്കുമെന്നതാണ്. ജനുവരി അവസാനം നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ക്ക് കൗണ്ടര്‍-സ്‌ട്രൈക് പ്രൊഫഷണലുകള്‍ക്കൊപ്പം കളിക്കാനോ, എതിരിടാനോ അവസരം ലഭിക്കും. ആദ്യ ഘട്ടത്തില്‍ ആദ്യമെത്തുന്ന മൂന്നു ടീമുകള്‍ക്ക് ഫെബ്രുവരിയില്‍ കുലാലംപൂരില്‍ നടക്കുന്ന സൂപ്പര്‍ സിക്‌സ് ലാന്‍ ഇവന്റില്‍പങ്കെടുക്കാനാകും.
ഇനി ഇസ്‌പോട്‌സോ?
അടുത്തിടെ വരെ ഗ്രൗണ്ടുകളിലും മറ്റും നടന്നുവന്നിരുടന്ന കളികള്‍ക്കായിരുന്നു പ്രാധാന്യമെങ്കില്‍ വളര്‍ന്നു വരുന്ന തലമുറ വിഡിയൊ ഗെയിമുകളിലും മറ്റും ആവേശം കണ്ടെത്തുന്നു. തലമുറ മാറ്റത്തിന്റെ പ്രസക്തി ഓര്‍ത്തെടുത്താല്‍ തന്നെ ഇത്തരം ടൂര്‍ണമെന്റുകളുടെ പ്രസക്തി മനസിലാകും. ഒപ്പം കാലത്തിനൊപ്പം മാറുന്ന കളിക്കളങ്ങളെക്കുറിച്ചും ഇനി പഠിച്ചു തുടങ്ങാം. ദി ഡ്രാഫ്റ്റ് ആഗോള തലത്തിലും പ്രാദേശികവുമായ ഫാന്‍സിന് ആവേശം പകരുമെന്ന്ബ്ലാസ്റ്റിന്റെ ബ്രാന്‍ഡ് ഡയറക്ടര്‍ ഫെയ് (Faye) മാള്‍ബൊറോ പറഞ്ഞു.
പരമ്പരാഗത അതിരുകള്‍ ഭേദിക്കാന്‍ ഇസ്‌പോര്‍ട്‌സ്
അബുദാബിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍, കായിക രംഗത്ത് ഇതുവരെ കണ്ട ട്രെന്‍ഡുകളെ മറികടന്ന് ഇസ്‌പോര്‍ട്‌സ് കളംപിടിക്കുന്ന ചരിത്ര മാറ്റംകൂടെയായിരിക്കാം കാണുക. ചിരവൈരികളുടെ മത്സരം അത്യാവേശകരമായിരിക്കാമെന്ന് ഖലീജ് ടൈംസ് പറയുന്നു. ക്രിക്കറ്റിലും, ഹോക്കിയലും, കബഡിയിലുമൊക്കെ ഈ അയല്‍ക്കാര്‍ ഏറ്റുമുട്ടുമ്പോള്‍ ഉണ്ടാകുന്ന അതേ മത്സരബുദ്ധി തന്നെ കൗണ്ടര്‍-സ്‌ട്രൈക്കില്‍ ആധിപത്യം നേടാന്‍ നടക്കുന്ന കളികളുംഉണ്ടാക്കിയേക്കും. എറ്റിഹാഡ് അരീനയില്‍ നടക്കുന്ന ഫൈനല്‍ കാണാന്‍ ടിക്കറ്റ് റേറ്റ് 160 ദിര്‍ഹം ആയിരിക്കും.
ലാപ്‌ടോപ് നിര്‍മാണത്തില്‍ വേറിട്ട രീതിയുമായി ഡെല്‍
വാങ്ങുന്ന ഡെസ്‌ക്‌ടോപ്, ലാപ്‌ടോപ് കംപ്യൂട്ടറുകള്‍ ഒരു കാലത്തിനു ശേഷം പൂര്‍ണ്ണമായും മാറ്റേണ്ട സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇതാകട്ടെ, ഇലക്ട്രോണിക് അവശിഷ്ടങ്ങള്‍ കുന്നുകൂടി ആഗോള പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരം മോഡ്യുലര്‍ കംപ്യൂട്ടറുകളാണ്. കംപ്യൂട്ടറുകളുടെ വിവിധ ഭാഗങ്ങള്‍ മാത്രം മാറ്റിവയ്ക്കാന്‍ സാധിച്ചാല്‍ ഒരു ചെറിയ പരിധി വരെയെങ്കിലും ഇവെയ്സ്റ്റ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചേക്കും. അത്തരമൊരുനീക്കമാണ് ഇപ്പോള്‍ പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാവായ ഡെല്‍ നടത്തുന്നത്.
കംപ്യൂട്ടറുകള്‍ റിപ്പെയര്‍ ചെയ്‌തെടുക്കാനും, റീസൈക്കിൾ ചെയ്‌തെടുക്കാനും ഒക്കെ സാധിക്കണം എന്ന ഉദ്ദേശത്തോടെ പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്‍സെപ്റ്റ് ലൂന എന്ന സങ്കല്‍പ്പം ഡെല്‍ 2022ല്‍ പരിചയപ്പെടുത്തിയിരുന്നു. ഇതുവഴി പ്രതിവര്‍ഷം 54 ദശലക്ഷം മെട്രിക് ടണ്‍ ഇവെയ്സ്റ്റ് കുറയ്ക്കാനായേക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഡെല്‍ കംപ്യൂട്ടറുകളിലേക്ക് ഇനി മാറ്റി വയ്ക്കാവുന്ന കൂടുതല്‍ ഘടകഭാഗങ്ങള്‍ ഉള്‍പ്പെടുത്തും. ഡിസ്‌പ്ലെ പാനല്‍ അടക്കം സര്‍വിസ് ചെയ്യാവുന്ന രീതിയിലായിരിക്കും അടുത്ത തലമുറ കംപ്യൂട്ടറുകള്‍ പുറത്തിറക്കുക.
സ്ഥാപനങ്ങള്‍ക്കായി ജെമിനി പ്രോയുമായി ഗൂഗിള്‍
ടെക്‌നോളജി ഭീമന്‍ ഗൂഗിളിന് ഇതുവരെ വികസിപ്പിക്കാന്‍ സാധിച്ചിരിക്കുന്നതിലേക്കും വച്ച് മികച്ച നിര്‍മിത ബുദ്ധി സംവിധാനമായാണ് ജെമിനി എന്ന പേരില്‍ അവര്‍ ഡിസംബര്‍ 6ന് പ്രദര്‍ശിപ്പിച്ചത്. ഇതിലേക്ക് കൂടുതല്‍ ഫീച്ചറുകള്‍ തങ്ങള്‍ ചേര്‍ക്കുകയാണെന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. കൂടാതെ, സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാനായി ജെമിനി പ്രോ എന്ന പേരില്‍ ഏറ്റവുമധികം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ വേര്‍ഷനും ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിക്കുന്നു.
ഓപ്പണ്‍ ഡിജിറ്റല്‍ പരിസ്ഥിതിക്കായി കൈകോര്‍ക്കാന്‍ ഗൂഗിള്‍, മെറ്റാ, ക്വാല്‍കം കമ്പനികള്‍
യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്നിരിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് (ഡിഎംഎ) മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയ രീതികള്‍ അനുവര്‍ത്തിക്കേണ്ടി വരും എന്ന തിരിച്ചറിവിലേക്ക് എത്തിയിരിക്കുകയാണ് ടെക്‌നോളജി ഭീമന്മാര്‍. ഇതിന്റെ പശ്ചാത്തലത്തില്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇനി പല കമ്പനികളുടെ സേവനങ്ങള്‍ ഏകീകരിക്കേണ്ടതായുണ്ടതായി വരും. അത്തരം ഒരു കൂട്ടുകെട്ടിനു തുടക്കമിടുകയാണ് ആല്‍ഫബെറ്റിന്റെ കീഴിലുള്ള ഗൂഗിള്‍, മെറ്റാ പ്ലാറ്റ്‌ഫോംസ്, ചിപ് നിര്‍മ്മാതാവയ ക്വാല്‍കം തുടങ്ങിയവ അടക്കം 10 കമ്പനികള്‍.
സഹകരണാധിഷ്ഠിത പരീക്ഷണം
പല മേഖലകളിലും പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിപ്പിക്കുക എന്ന ഉദ്ദേശമാണ്ഈ കമ്പനികള്‍ ചേര്‍ന്ന് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന കോഅലീഷന്‍ ഫോര്‍ ഓപണ്‍ ഡിജിറ്റല്‍ ഇകോസിസ്റ്റംസ് (കോഡ്). മേല്‍പ്പറഞ്ഞ കമ്പനികള്‍ക്കു പുറമെ ചൈനീസ് കമ്പനികളായ ഓണര്‍, ലെനോവോ, ഫ്രെഞ്ച് ഓഗ്മന്റഡ് റിയാലിറ്റി സ്റ്റാര്‍ട്ട്-അപ് ലിന്‍ക്‌സ് ( Lynx), അമേരിക്കന്‍ ഉപകരണ നിര്‍മ്മാതാവ് മോട്ടോറോള, ബ്രിട്ടിഷ് ഇലക്ട്രോണിക്‌സ് നിർമാതാവ് നതിങ്, നോര്‍വിജിയന്‍ ടെക്‌നോളജി കമ്പനിയായ ഓപറ, ജര്‍മ്മന്‍ മെസേജിങ് സര്‍വിസസ് പ്രൊവൈഡര്‍ വയര്‍. വിവിധ രാജ്യങ്ങള്‍ സ്വന്തം നിയമങ്ങളുമായി എത്തുമ്പോള്‍, ടെക്‌നോളജി മേഖലയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന്ഒരു വഴിത്തിരിവാകാന്‍ പോലും സാധ്യതയുള്ള നീക്കമാണ് കോഡ്.