ADVERTISEMENT

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറിലധികം  ലോൺ ആപ്പുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്തതായി കേന്ദ്രസർക്കാർ.  2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെയാണ് ഇത്രയും ആപ്പുകൾ നീക്കം ചെയ്തിരിക്കുന്നത്. ധനമന്ത്രി നിർമല സീതാരാമൻ ആണ് ലോക്​സഭയിൽ ഇക്കാര്യം അറിയിച്ചത്. 

representative image (Photo Credit : Chunumunu/istockphoto)
representative image (Photo Credit : Chunumunu/istockphoto)

തട്ടിപ്പ് വായ്പാ ആപ്പുകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായും (ആർബിഐ) മറ്റ് റെഗുലേറ്റർമാരും ഓഹരി ഉടമകളുമായും സർക്കാർ നിരന്തരം ഇടപെടുന്നുണ്ടെന്നും സാമ്പത്തിക സ്ഥിരത വികസന കൗൺസിലിന്റെ യോഗങ്ങളിൽ ഇക്കാര്യം പതിവായി ചർച്ച ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യാറുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ലോൺ ലെൻഡിങ് ആപ്പുകളെ സംബന്ധിച്ച നയം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും നിയമപരമായ ആപ്പുകളുടെ 'വൈറ്റ്‌ലിസ്റ്റ്' ആർബിഐ സർക്കാരുമായി പങ്കിട്ടിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. 

ആപ്പ് നീക്കം ചെയ്തിട്ടും തട്ടിപ്പുകാർ ശല്യപ്പെടുത്തുന്നോ?, പരാതിപ്പെടാം

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്കു പരാതി നൽകാൻ പൊലീസിന്റെ പ്രത്യേക വാട്സാപ് നമ്പർ സംവിധാനം നിലവിൽ വന്നു. 94979 80900 എന്ന നമ്പറിൽ 24 മണിക്കൂറും വാട്സാപ്പിൽ വിവരങ്ങൾ കൈമാറാം.ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, വോയ്സ് ഫയലുകളായി പരാതി അയയ്ക്കാം. 

നേരിട്ടുവിളിച്ചു സംസാരിക്കാനാവില്ല. ആവശ്യമുണ്ടെങ്കിൽ പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ചു വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് സംവിധാനം പ്രവർത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പുകളിലൂടെ വായ്പയെടുത്ത് തിരിച്ചടവു മുടങ്ങിയപ്പോൾ ഭീഷണിയെത്തുടർന്ന് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വ്യാപകമായതിനെത്തുടർന്നാണ് പൊലീസ് നടപടി തുടങ്ങിയത്.

Image Credit: JARIRIYAWAT/ shutterstock.com
Image Credit: JARIRIYAWAT/ shutterstock.com

സൈബർ കുറ്റകൃത്യങ്ങൾ  പരാതിപ്പെടാം

സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയ 1930ലേക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം. സൈബർ ക്രൈം ഹെൽപ്‌ലൈൻ (1930) നൂറുകണക്കിന് ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഹെൽപ്‌ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്ത സൈബർ കുറ്റകൃത്യങ്ങൾ എഫ്‌ഐആർ റജിസ്റ്റർ ചെയ്യുന്ന ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.

കേസ് റജിസ്ട്രേഷൻ സംബന്ധിച്ചോ അന്വേഷണം സംബന്ധിച്ചോ വിവരങ്ങൾ അറിയുന്നതിന് പരാതിക്കാരന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുമായോ 1930 എന്ന നമ്പറിലോ ബന്ധപ്പെടാം. കൂടാതെ ഓൺലൈനിൽ പരാതി സമർപ്പിക്കാൻ കഴിയുന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (www.cybercrime.gov.in) നിലവിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com