ADVERTISEMENT

യൂറോപ്യന്‍ യൂണിയന്റെ (ഇയു) ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ടിന് (ഡിഎംഎ) യോജിച്ച രീതിയില്‍ പ്രവര്‍ത്തനം മാറ്റാന്‍ ഒരുങ്ങുകയാണ് മെറ്റാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്. 200 കോടിയിലേറെ ഉപയോക്താക്കള്‍ക്കും ഈ മാറ്റം ലഭ്യമാക്കും എന്നാണ് വാട്‌സാപ്പിന്റെ എൻജിനിയറിങ് ഡയറക്ടറായ ഡിക് ബ്രൊവര്‍(Dick Brouwer) ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഡിഎംഎ നിഷ്‌കര്‍ഷിച്ചിരിക്കുന്നതു പ്രകാരം ഒരു ആപ്പില്‍ നിന്ന് മറ്റൊരു ആപ്പിലേക്ക് സന്ദേശം അയയ്ക്കാന്‍ സാധിച്ചിരിക്കണം. സ്വന്തം ലൈറ്റ്‌നിങ് കണക്ടര്‍ മാത്രമേ ഉപയോഗിക്കൂ എന്ന നിലപാടുമായി നിന്നിരുന്ന ആപ്പിളിനോട് യുഎസ്ബി-സി കണക്ടര്‍ ഇല്ലെങ്കില്‍ നിങ്ങളുടെ ഉപകരണങ്ങള്‍ 2024 മുതല്‍ ഇവിടെ വില്‍ക്കാന്‍ കൊണ്ടുവരേണ്ട എന്നു പറഞ്ഞ അതേ നിര്‍ബന്ധബുദ്ധി, ഇയു ആപ്പുകള്‍ തമ്മിലുള്ള 'ഇന്റര്‍ഓപ്പറബിലിറ്റി'യുടെ കാര്യത്തിലും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് സൂചന.

പുതിയ മാറ്റം വാട്‌സാപ്പില്‍ വരും

വാട്‌സാപ്പിന്റെ സ്വകാര്യതയും, സുരക്ഷയും, സമഗ്രതയും നിലനിര്‍ത്തി തന്നെ ഡിഎംഎ നിയമം അനുസരിക്കാനാണ് ഒരുങ്ങുന്നത്. പുതിയ നിയമത്തെക്കുറിച്ചു തങ്ങള്‍ക്ക് പരാതിയില്ലെന്നും ഡിക് ബ്രൊവര്‍  പറയുന്നു. ഇയു 2022ലാണ് ഡിഎംഎയില്‍ ഇന്റര്‍ഓപ്പറബിലിറ്റി കൊണ്ടുവരണം എന്ന നിര്‍ദേശം ആദ്യമായി ഉള്‍ക്കൊള്ളിച്ചത്. ഇത് വാട്‌സാപ്, മെസഞ്ചര്‍, ടെലഗ്രാം, സിഗ്നല്‍, ആപ്പിളിന്റെ ഐമെസേജ് തുടങ്ങിയവയ്‌ക്കൊക്കെ ബാധകമായേക്കും.

വാട്‌സാപ്പിനെ പോലെ മറ്റു ആപ്പുകളും ഇന്റര്‍ഓപ്പറബിലിറ്റി അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പില്ല. എന്തായാലും, വാട്‌സാപ് അതിനു തുടക്കമിട്ടുകഴിഞ്ഞു എന്ന് റിപ്പോര്‍ട്ടുകൾ ഉണ്ട്. തുടക്കത്തില്‍ ഇത് മറ്റൊരു ആപ്പിലുള്ള ഒരേ കോൺടാക്ടിന് ടെക്‌സ്റ്റും, ഓഡിയോയും, വിഡിയോയും, ചിത്രങ്ങളും കൈമാറാന്‍ അനുവദിക്കുന്നതായിരിക്കും. ഇതിനായി 'തേഡ്-പാര്‍ട്ടി ചാറ്റ്‌സ്' എന്ന പേരില്‍ പുതിയ ഒരുസബ്-മെന്യു ആണ് വാട്‌സാപ് ബീറ്റാ വേര്‍ഷനില്‍ ഇപ്പോള്‍ ഒരുക്കി തുടങ്ങിയിരിക്കുന്നത്.

അപ്പോള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനോ?

വാട്‌സാപ്, സിഗ്നല്‍ തുടങ്ങിയ ആപ്പുകളുടെ സവിശേഷത തന്നെ അവയുടെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ്. ഇവ പരസ്പരം സന്ദേശം കൈമാറാന്‍ തുടങ്ങിയാല്‍ ഇത് നഷ്ടമാവില്ലേ? മെറ്റായുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെസഞ്ചറില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയവരില്‍ ഒരാളാണ് ഡിക്. ആപ്പുകള്‍ തമ്മില്‍ സഹകരിച്ചാല്‍ ഇത് നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

'മെയ്ട്രിക്‌സ്' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍-സോഴ്‌സ് സന്ദേശക്കൈമാറ്റ പ്രൊട്ടോക്കോളിന്റെ സ്ഥാപകനായ മാത്യു ഹോജ്‌സണ്‍ പറയുന്നത് തങ്ങള്‍ വാട്‌സാപുമായി പരീക്ഷണാടിസ്ഥാനത്തില്‍ സഹകരിച്ചു തുടങ്ങിയിരിക്കുകയാണിപ്പോള്‍ എന്നാണ്. അതേസമയം, ടെലഗ്രാം, വൈബര്‍, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ ഇന്റര്‍ഓപ്പറബിലിറ്റിയുടെ കാര്യത്തില്‍ കൈകോര്‍ക്കാന്‍ മുന്നോട്ടുവരുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീര്‍ച്ചയില്ല. അവ യൂറോപ്പില്‍പ്രവര്‍ത്തിപ്പിക്കുന്നില്ലെന്നു തീരുമാനിച്ചാല്‍ ഇന്റര്‍ഓപ്പറബിലിറ്റി വേണ്ടിവരില്ല.

വരും മാസങ്ങളില്‍ ചിത്രം വ്യക്തമാകും. അതേസമയം, ആപ്പുകളെല്ലാം ചേര്‍ന്ന് ഇന്റര്‍ഓപ്പറബിലിറ്റി കൊണ്ടുവരേണ്ടിവന്നാല്‍ അത് സമീപകാലത്ത് ടെക്‌നോളജി മേഖലയില്‍ കണ്ടിരിക്കുന്നതിലേക്കും വച്ച് വലിയ മാറ്റങ്ങളിലൊന്നായിരിക്കും ഇത് എന്നും വിലയിരുത്തലുണ്ട്. ഇത് എല്ലാ സമൂഹമാധ്യമങ്ങളും നടപ്പാക്കാൻ സാധ്യതയുള്ള ഒരു ടെക് സംവിധാനമായി മാറുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com