ബംഗ്ലദേശിന്റെ പോരാട്ടവീര്യം
Mail This Article
ബംഗ്ലദേശ് വിമോചനനായകനും രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ഷെയ്ഖ് മുജീബുർ റഹ്മാന്റെ മകൾ ഷെയ്ഖ് ഹസീന 76–ാം വയസ്സിൽ അഞ്ചാം തവണയും ബംഗ്ലദേശ് പ്രധാനമന്ത്രിയാകുമ്പോൾ അതു ചരിത്രത്തിന്റെ കാവ്യനീതി കൂടിയാകുന്നു. വലിയ ദുരന്തങ്ങളെ അതിജീവിച്ച് രാജ്യാധികാരത്തിലേക്ക് ഉയർന്നതാണ് ഷെയ്ഖ് ഹസീനയുടെ ജീവിതകഥ.
കുടുംബമാകെ നഷ്ടപ്പെട്ട്...
1971ൽ ബംഗ്ലദേശിന് പാക്കിസ്ഥാനിൽനിന്നു സ്വാതന്ത്ര്യം ലഭിച്ച് നാലു വർഷത്തിനു ശേഷം 1975ൽ ബംഗ്ലദേശ് സൈന്യത്തിലെ അക്രമികൾ മുജീബുർ റഹ്മാനെയും കുടുംബാംഗങ്ങളെയും വെടിവച്ചു കൊന്നപ്പോൾ അന്ന് 27 വയസ്സുണ്ടായിരുന്ന ഹസീനയും സഹോദരി ഷെയ്ഖ് രഹ്നയും രാജ്യത്തിനു പുറത്തായിരുന്നതുകൊണ്ടു മാത്രമാണു രക്ഷപ്പെട്ടത്. ഹസീനയുടെ പിതാവിനെയും മാതാവിനെയും കൂടാതെ 3 സഹോദരൻമാരും പതിനഞ്ചിലേറെ മറ്റ് അടുത്ത ബന്ധുക്കളും അന്നത്തെ ഭീകരവാഴ്ചയിൽ കൊല്ലപ്പെട്ടിരുന്നു. വിദേശ മണ്ണിലെ ഒളിവുജീവിതത്തിനു ശേഷം 34–ാം വയസ്സിൽ ഷെയ്ഖ് ഹസീന സ്വന്തം രാജ്യത്തു തിരിച്ചെത്തി പിതാവിന്റെ രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തു.
19 വർഷം പ്രധാനമന്ത്രി
ബംഗ്ലദേശ് ദരിദ്രരാഷ്ട്രപദവിയിൽനിന്ന് അതിവേഗം വികസിക്കുന്ന സമ്പദ്‌വ്യവസ്ഥയിലേക്കു പരിവർത്തനം ചെയ്തതിനു പിന്നിൽ അഞ്ചാം തവണയും അധികാരത്തിലേറുന്ന ഈ വനിതയ്ക്കു നിർണായക പങ്കുണ്ട്. ഇതുവരെ 19 വർഷം ഷെയ്ഖ് ഹസീന ബംഗ്ലദേശിന്റെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. 1996ലാണ് ഹസീന ആദ്യം പ്രധാനമന്ത്രിയായത്. 2001ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2007ൽ അന്നത്തെ ഭരണകൂടം അവരെ ഒരു വർഷത്തോളം ജയിലിലടച്ചു. 2008ൽ ജയിൽമോചിതയായശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ച ഷെയ്ഖ് ഹസീന 2009 മുതൽ തുടർച്ചയായി ബംഗ്ലദേശിന്റെ പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്നു. അഞ്ചാം തവണയും തുടർച്ചയായി നാലാം തവണയുമായി ബംഗ്ലദേശിന്റെ 12–ാം പ്രധാനമന്ത്രിയായാണ് ഇപ്പോൾ അവർ സ്ഥാനമേൽക്കുന്നത്.
ഡൽഹി വഴി ധാക്കയിലേക്ക്
പഴയ കിഴക്കൻ പാക്കിസ്ഥാനിൽ 1947 സെപ്റ്റംബർ 28നാണു ഷെയ്ഖ് ഹസീന ജനിച്ചത്. 1968ൽ വിവാഹം. അറുപതുകളിൽ ധാക്ക സർവകലാശാലയിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയരംഗത്തു സജീവമായിരുന്നു. 1975 ഓഗസ്റ്റ് 15ന് ഹസീനയും സഹോദരിയും പടിഞ്ഞാറൻ ജർമനിയിലായിരുന്ന സമയത്തുണ്ടായ പട്ടാള അട്ടിമറിയിലാണു ഷെയ്ഖ് മുജീബുർ റഹ്മാനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. തുടർന്ന് 6 വർഷം ഡൽഹിയിൽ പ്രവാസ ജീവിതം നയിച്ച ഹസീന 1981ൽ ബംഗ്ലദേശിൽ തിരിച്ചെത്തി അവാമി ലീഗിന്റെ നേതൃത്വമേറ്റെടുത്തു പട്ടാള ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭം നയിച്ചു. 1996ൽ നടന്ന തിരഞ്ഞെടുപ്പിൽ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തി. രാജ്യാന്തര പ്രശസ്തനായ ആണവ ശാസ്ത്രജ്ഞൻ കൂടിയായിരുന്ന ഹസീനയുടെ ഭർത്താവ് വാജിദ് മിയ 2009ലാണ് അന്തരിച്ചത്. സജീബ് അഹമ്മദ് വാജിദ്, സെയ്മ ഹുസൈൻ വാജിദ് എന്നിവർ മക്കളാണ്.