എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് ഒരു മാസംകൂടി മാത്രം; 1500 നിയമനംപോലുമില്ല
Mail This Article
വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് കാലാവധി ഒരു മാസം മാത്രം ശേഷിക്കേ നിയമനം ഏറെ പരിതാപകരം.
14 ജില്ലകളിലായി 2020 നവംബർ 10നു നിലവിൽ വന്ന റാങ്ക് ലിസ്റ്റുകൾ അടുത്ത നവംബർ 9ന് അവസാനിക്കുമ്പോൾ ഇതുവരെ നിയമന ശുപാർശ ലഭിച്ചത് 1488 പേർക്കു മാത്രം. എൻജെഡി ഉൾപ്പെടെയുള്ള ഒഴിവുകൂടി റിപ്പോർട്ട് ചെയ്തതുകൊണ്ടാണ് ഇത്രയും പേർക്കെങ്കിലും ശുപാർശ ലഭിച്ചത്. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് രണ്ടായിരത്തിലധികം പേർക്കു നിയമനം ലഭിച്ചിരുന്നു.
പുതിയ തസ്തികയില്ല
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഏറ്റവും കൂടുതൽ തസ്തിക നഷ്ടമായത് എൽഡി ടൈപ്പിസ്റ്റിന്റേതാണ്. കുറേ വർഷങ്ങളായി എൽഡി ടൈപ്പിസ്റ്റിന്റെ പുതിയ ഒരു തസ്തികപോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. പലയിടത്തും നിലവിലുള്ള തസ്തിക വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
മുനിസിപ്പൽ കോമൺ സർവീസ്, ജിഎസ്ടി, ഇൻഷുറൻസ്, മോട്ടർ വെഹിക്കിൾസ് വകുപ്പുകളിൽ ഒട്ടേറെ തസ്തിക വെട്ടിച്ചുരുക്കിയതായി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. പലയിടത്തും സമയത്തു സ്ഥാനക്കയറ്റം നടക്കാത്തതും നിയമനം പിന്നോട്ടടിക്കുന്നു.
ഒഴിവു റിപ്പോർട്ട് ചെയ്യാൻ ഇടയ്ക്കിടെ വകുപ്പു മേധാവികൾക്കു സർക്കാർ നിർദേശം നൽകാറുണ്ടെങ്കിലും തുടർനടപടിയുണ്ടാകാറില്ല. പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും അലംഭാവം പ്രകടമാണ്. ഒരു തസ്തികയുടെ റാങ്ക് ലിസ്റ്റ് അവസാനിക്കാറാകുമ്പോൾ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ ഇതും നടക്കുന്നില്ല.
രണ്ടായിരത്തോളം ഉദ്യോഗാർഥികളാണ് നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിയമനം പ്രതീക്ഷിക്കുന്നത്. പ്രായപരിധി അവസാനിച്ചതിനാൽ സർക്കാർ ജോലിക്കുള്ള പലരുടെയും അവസാന അവസരമാണ് ഇത്തവണത്തേത്.