ADVERTISEMENT

കാര്യമായ ജോലിയൊന്നും ഇല്ലെങ്കിൽ അന്ന് സിനിമ തന്നെ ശരണം. അങ്ങനെയൊരു ദിവസം  ജോസഫ്, നായാട്ട് സിനിമകൾ കണ്ട പ്രതീക്ഷയിലാണ് സംവിധായകൻ ഷാഹി കബീറിന്റെ  ഇലവീഴാപൂഞ്ചിറ സിനിമയ്ക്ക് ബുക്ക് ചെയ്യുന്നത്. സിനിമയുടെ ട്രെയിലർ കണ്ടത് തൊട്ട് ആ 'പച്ചപ്പും ഹരിതാഭയിലും' ആണ് കണ്ണുടക്കിയത്. സിനിമാ പേരിലൊരു നിഗൂഢത കേട്ടപ്പോൾ തോന്നിയെങ്കിലും ഇങ്ങനെയൊരു സ്ഥലമുണ്ടെന്നത് തികച്ചും അജ്ഞാതമായിരുന്നു. സിനിമയിലെ ഓരോ സീന്‍ കാണുമ്പോഴും ആ സ്ഥലവും മനസ്സിൽ കേറിപ്പറ്റി. സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ആ പേരും ലൊക്കേഷനും മനസ്സില്‍ തന്നെ കിടന്നു.

ഒരു വർഷം കഴിഞ്ഞ് ജോലിയുടെ ഭാഗമായി കോട്ടയത്തെത്തി. പതിവു പോലെ ഗൂഗിളമ്മായിയോട് അടുത്തുള്ള സ്ഥലങ്ങളെപ്പറ്റി ഒന്ന് ചോദിച്ചു. ദേ വരുന്നു, ഇലവീഴാപൂഞ്ചിറ... കോട്ടയം ടൗണിൽ നിന്നും വെറും 56 കിലോമീറ്റർ. കയ്യിൽ സ്കൂട്ടറുണ്ട്. എങ്ങനെ പോയാലും 2 മണിക്കൂറിൽ സ്ഥലത്തെത്താം. അങ്ങനെ ഒരു ഞാറാഴ്ച്ച ഫോണിലെ മാപ്പിൽ ഇലവീഴാപൂഞ്ചിറ സെറ്റാക്കി ഒരുപോക്ക്. രാവിലെ മഴയായതിനാൽ പോകാൻ മടിഞ്ഞെങ്കിലും ഒരു 11 മണി ആയപ്പോൾ തീരുമാനം മാറ്റി യാത്ര തുടങ്ങി.

ഇലവീഴാപൂഞ്ചിറ
ഇലവീഴാപൂഞ്ചിറ ട്രക്കിങിനിടയിൽ കാണുന്ന കാഴ്ച.

കോട്ടയത്തു നിന്നും ഏറ്റുമാനൂർ–ഈരാട്ടുപേറ്റ–പൂഞ്ഞാർ റോഡുവഴി പാലാ ബൈപാസ് റോഡിലേക്കു കയറാം. തൊടുപുഴ റോഡു പിടിച്ച് മേലുകാവ് വഴിയാണ് എളുപ്പം എന്നു പറഞ്ഞതനുസരിച്ച് യാത്ര അതുവഴിയാക്കി. കൃത്യം 12.45 ആയപ്പോഴേക്കും മനോഹരമായ നീണ്ടുനിവർന്ന ഇരുവശത്തും പാറക്കൂട്ടം അടുക്കിവച്ച  റോഡിലേക്കെത്തി. ചെറിയ തട്ടുകടകള്‍ മൂന്നു നാലെണ്ണം ഞാറാഴ്ച്ചയും സജീവമായിരുന്നു. നല്ല ചൂടിൽ ബ്രെഡ് ഓംലൈറ്റും നാടൻ കാപ്പിയും കുടിച്ചു. നെറ്റ്‍വർക്ക് ഇല്ലാത്തതിനാൽ ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിക്കണ്ട. പൈസ കയ്യിൽ കരുതണം. 200 മീറ്ററു കൂടി മുന്നോട്ട് പോയാൽ താഴെ റോഡിൽ പാർക്കിങ്ങിനു സ്ഥലമുണ്ട്. ടു വീലർ എടുത്ത് അര കിലോമീറ്റർ കൂടി മുകളിലേക്ക്  പോകാം, പക്ഷെ ഇടയ്ക്ക് ഉരുണ്ട കല്ലുകൾ പണിതരും.

2 കിലോമീറ്റർ മുകളിലേക്കു കയറിയാൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3000 അടി ഉയരത്തിലാണ് നമ്മളെത്തി നിൽക്കുന്നത്. ഇടിമിന്നൽ പതിവായതിനാൽ വൈകുന്നേരം ഒരുപാടു വൈകികഴിഞ്ഞാൽ സന്ദര്‍ശനം അനുവദിക്കില്ല. കോടവന്നു നിറയുന്നതിനാൽ മുന്നോട്ടു പോകാനും കഴിയാതെ വരും. എന്തായാലും നട്ടുച്ച നേരമായതിനാൽ നല്ല വെയിലത്തായിരുന്നു എന്റെ മലകയറ്റം. എങ്കിലും ഇടക്കിടെ മേഘംവന്ന് തണൽമരത്തിന്റെ കുളിരുതന്ന് ഇക്കിളിയാക്കി കൊണ്ടിരുന്നു. വലിയ പ്രയാസമൊന്നും തോന്നിയില്ല. ഫോട്ടോ എടുത്തും ഇരുവശത്തുമുള്ള കാഴ്ച്ചകളാസ്വദിച്ചും മുകളിലെത്തി. നേരത്തെ പറഞ്ഞ പാർക്കിങ് സ്ഥലം കഴിഞ്ഞാൽ മുകളിലേക്കെത്തുന്നതിന് അര കിലോമീറ്റർ താഴെ വരെ ജീപ് സർവീസ് ലഭ്യമാണ്. ആവശ്യക്കാർക്ക് അര മണിക്കൂർ കുന്നിൻ മുകളിൽ ചെലവഴിച്ച് താഴേക്ക് ആ ജീപ്പിൽ തന്നെ തിരിച്ചുവരാം.

മുകളിലെ കാഴ്ച്ചകൾ എങ്ങനെ വർണ്ണിക്കണമെന്നറിയില്ല. ഏറ്റവും മുകളിലായി പണ്ടത്തെ പോലീസ് വയർലെസ് സ്റ്റേഷൻ നമ്മളെ സ്വാഗതം ചെയ്യും. സിനിമയിലെ പ്രധാന താരവും ഇതായിരുന്നല്ലോ. ധാരാളം പേർ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഞാനും എടുത്തു. കുന്നിൻ പുറത്തുള്ള കാളിയുടെ പ്രതിഷ്ഠപോലെ ആ പഴയ തുരുമ്പെടുത്ത വാസസ്ഥലം ഏതൊയൊരു ഭീകരസത്വത്തതെ പോലെ തോന്നിച്ചു. തൊട്ടു താഴെ തന്നെ പുതിയ പോലീസ് സ്റ്റേഷൻ നിർമ്മാണം പൂര്‍ത്തിയാക്കി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. എങ്കിലും കുറച്ചു കാലംമുൻപ് വരെ ഈയൊരു ട്രക്ക് പോലുള്ള സൗകര്യത്തിനുള്ളിലായിരുന്നു പോലീസുകാര്‍ താമസിച്ചിരുന്നത്.

മാങ്കുന്ന്, കൊടയത്തൂർമല, തോന്നിപ്പാറ എന്നീ മലനിരകൾക്കിടയിലാണ് പ്രകൃതിയുടെ എല്ലാ വശ്യതയും ഒപ്പിയെടുത്ത് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. താഴെയുള്ള വലിയ കുളത്തിൽ എത്ര ശക്തമായ കാറ്റിലും ഒരില പോലും വീഴാത്തതിനാലാണ് ഇലവീഴാപൂഞ്ചിറയെന്ന പേര് സ്ഥലത്തിനു ലഭിക്കുന്നത്. ഇടുക്കി–കോട്ടയം ജില്ലയുടെ അതിരാണ് ശരിക്കും ഈസ്ഥലം. കുളത്തിനെ ചുറ്റിപറ്റി ഒരുപാട് പുരാണ കഥകളും പ്രചാരത്തിലുണ്ട്. അതിലൊരു കഥ ഇങ്ങനെയാണ്. പാണ്ഡവരുടെ വനവാസക്കാലത്ത് പത്നിയായ ദ്രൗപതി കുളിക്കാനായി ഈ കുളത്തിലെത്തുന്നു. ദ്രൗപതിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായ ദേവന്മാരെ കണ്ട് ഇന്ദ്രദേവൻ ചുറ്റിലും മലകൾ കൊണ്ട് മറയ്ക്കുന്നു. ഇതിനു ചുറ്റും ധാരാളം പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ ഈ കുളം പിന്നീട് മലകൾക്കിടയില്‍ ഒറ്റപ്പെട്ടു പോകുന്നു. ചുറ്റും മരങ്ങളില്ലാത്തത് കൊണ്ടു തന്നെ കുളത്തിലേക്ക് ഇലകളോ പൂക്കളോ വീഴാതെ കണ്ണാടി പോലെ പ്രതിഫലിക്കും.

എന്തായാലും സിനിമയില്‍ കാണിച്ചതു പോലെ ദുഷ്ക്കരമായിരുന്നില്ല വഴിയും യാത്രയും. കൈയ്യുംവീശി പോയി മനസ്സു നിറച്ചുവരാൻ ഒരുപാട് കാഴ്ച്ചയും വീണ്ടും വീണ്ടും അങ്ങോട്ടേക്കാകർഷിക്കുന്ന എന്തോ ഒരു വികാരവും മലയിറങ്ങി കൂടെ വരും. ഇനിയും വരാമെന്ന് മനസ്സിൽ വീണ്ടും പറയും. ശരിക്കും ദുരൂഹത ആ സ്ഥലത്തിനല്ല, പോയി കണ്ട് തിരിച്ചിറങ്ങുമ്പോൾ നമ്മുടെ മനസ്സിനാണ്. സിനിമ കഴിഞ്ഞപ്പോൾ തോന്നിയ അതേ വികാരമാണ് ഇപ്പൊഴും. എന്താണ് എന്നെയിവിടെ പിടിച്ചുനിർത്തുന്നത്? കവി സച്ചിദാനന്ദന്റെ വരികൾ പോലെ " കെട്ടിടങ്ങളും ആരവങ്ങളും നിറഞ്ഞുകഴിഞ്ഞിട്ടും, ഒരിക്കൽ പൂക്കളാൽ മൂടിയിരുന്ന കുന്നിൻപുറത്തിന്റെ വിജനത, ഞാനിന്നു തിരിച്ചറിയുന്നു.

Content Summary: The lush green rolling hills and expansive valley make Poonchira an enchanting destination for travellers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com