ADVERTISEMENT

മഴ മാറി തെളിഞ്ഞു നിൽക്കുന്ന കാലാവസ്ഥ. ഓണാവധികൂടിയെത്തുന്നതോടെ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും. അവധിക്കാലം മുന്നിൽക്കണ്ട് സഞ്ചാരികളെ വരവേൽക്കാൻ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഒട്ടേറെ പുതുമകളും ഈ ടൂറിസം സീസണുണ്ട്...

idukki-btanical-garden
മൂന്നാർ ഗവ.ബോട്ടാണിക്കൽ ഗാർഡനിലെ വൈദ്യുതി അലങ്കാരം

 

മഞ്ഞണിഞ്ഞ്  മൂന്നാര്‍

idukki-munnar-kolukkumalai

 

മഴ കുറവാണെങ്കിലും മഴക്കാല ചാരുത മാഞ്ഞിട്ടില്ല മൂന്നാറില്‍. മൂടല്‍മഞ്ഞും കുളിരും സഞ്ചാരികളുടെ മനംകവരും. വരയാടുകളുടെ പറുദീസയായ രാജമലയിൽ പുതുതായി തയാറാക്കിയ പന്നൽ ഗാർഡൻ ഓണത്തിനു മുൻപ് സഞ്ചാരികൾക്ക് തുറന്നു നൽകാനുള്ള തയാറെടുപ്പിലാണ് ഉദ്യോഗസ്ഥർ. പഴയ മൂന്നാറിലെ ഹൈഡൽ പാർക്കിൽ കുട്ടികൾക്കുൾപ്പെടെയുളള 14 പുതിയ റൈഡുകളാണ് ഹൈഡൽ ടൂറിസം ഓണത്തോടനുബന്ധിച്ച് തയാറാക്കുന്നത്.കൂടാതെ വൈദ്യുത വിളക്ക് അലങ്കാരങ്ങൾ സ്ഥാപിക്കുന്ന ജോലികൾ നടന്നു വരുന്നു.

 

തേക്കടിയിലൂടെ സർവീസ് നടത്തുന്ന ബോട്ടുകളിലൊന്ന്. 2012ലെ ചിത്രം (മനോരമ)
തേക്കടിയിലൂടെ സർവീസ് നടത്തുന്ന ബോട്ടുകളിലൊന്ന്. 2012ലെ ചിത്രം (മനോരമ)

മാട്ടുപ്പെട്ടി ജലാശയത്തിൽ ഓണക്കാലത്ത് സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ഏഴുപേർക്ക് സഞ്ചരിക്കാൻ കഴിയുന്ന മൂന്ന് സ്പീഡ് ബോട്ടുകൾ പുതുതായി  എത്തിച്ചിട്ടുണ്ട്. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഓണ സീസണു മുൻപ് ഓടിക്കാനാണ് തീരുമാനം. കൂടാതെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ 70 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടും കഴിഞ്ഞ ദിവസം മുതൽ ഓടി തുടങ്ങി. കെ എഫ്ഡിസിയുടെ മാട്ടുപ്പെട്ടി റോഡിലെ ഫ്ലവർ ഗാർഡൻ, ഡിടിപിസിയുടെ ദേവികുളം റോഡിലെ ബോട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളും ഓണക്കാലത്ത് എത്തുന്ന സന്ദർശകരെ സ്വീകരിക്കാനായി ഒരുങ്ങി . ഫ്ലവർ ഗാർഡനിൽ വിദേശയിനമുൾപ്പെടെ 700 ലധികം ചെടികളാണ് പൂത്തു നിൽക്കുന്നത്.

 

idukki news

  

തേക്കടി റെഡി

 

idukki-apple
കാന്തല്ലൂരിൽ പാകമായി നിൽക്കുന്ന ആപ്പിൾ

ഓണാവധി ആഘോഷിക്കാൻ തേക്കടിയും റെഡിയാണ്. തേക്കടി തടാകത്തിലെ ബോട്ടിങ് ആണ് മുഖ്യ ആകർഷണം. അതോടൊപ്പം വനത്തിലൂടെയുള്ള ട്രക്കിങ് പരിപാടികളും സഞ്ചാരികൾക്ക് ഹരം പകരും. ഇതിന് പുറമേ ഗവി, പരുന്തുംപാറ, തമിഴ്നാട്ടിലെ മുന്തിരി തോട്ടങ്ങൾ, ചെല്ലാർകോവിൽ എന്നിവിടങ്ങളിലേക്ക് ജീപ്പ് സവാരി, ആന സവാരി, സ്പൈസ് പ്ലാന്റേഷൻ സന്ദർശനം, കഥകളി, കളരിപ്പയറ്റ്, റോസ് പാർക്ക് തുടങ്ങി വിവിധ വിനോദ ഉപാധികളും തേക്കടി സഞ്ചാരികളെ ആകർഷിക്കുന്നു.

Image Credit : powerofforever/ istockphoto.com
Image Credit : powerofforever/ istockphoto.com

 

ഇടുക്കി ഡാമൊരുങ്ങി

 

ഓണാഘോഷത്തോടനുബന്ധിച്ചു സഞ്ചാരികളെ വരവേൽക്കാനായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ തുറന്നു. ബുധനാഴ്ചകളിൽ ഒഴികെ രാവിലെ 9.30 മുതൽ മുതൽ വൈകുന്നേരം 5.00 മണി വരെയാണു സന്ദർശന സമയം. ചെറുതോണി അണക്കെട്ടിന്റെ കവാടത്തിലൂടെയാണ് പ്രവേശനം. ഇവിടെ നിന്നും തുടങ്ങി ഇടുക്കി ആർച്ച് ഡാമും വൈശാലി ഗുഹയുമൊക്കെ കാണുന്നതിനു സഞ്ചാരികൾക്ക് അവസരം ഉണ്ട്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളിൽ കൂടി സഞ്ചരിക്കുന്നതിനു ബഗ്ഗി കാറുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിനു എട്ടു പേർക്ക് പേർക്ക് 600 രൂപയാണു ടിക്കറ്റ് ഫീസ്. അണക്കെട്ടിലേക്ക് പ്രവേശിക്കുന്നതിനു മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് നിരക്ക്. 

അഞ്ചുരുളി തുരങ്കമുഖം
അഞ്ചുരുളി തുരങ്കമുഖം

 

  

ചെങ്കുളം അണക്കെട്ടിലെ ബോട്ട് സർവീസ്
ചെങ്കുളം അണക്കെട്ടിലെ ബോട്ട് സർവീസ്

കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങൾ 

 

മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലായി ഒട്ടേറെ പ്രകൃതിദത്തമായ കാഴ്ചകളാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. ഓണക്കാലം ഇവിടെ ആപ്പിൾ കാലമാണ്. പഴുത്ത് പാകമായ ആപ്പിൾ മരങ്ങളിൽ നിന്ന് നേരിട്ട് സഞ്ചാരികൾക്ക് പറിച്ചെടുക്കാം. കൂടാതെ വെള്ളച്ചാട്ടങ്ങളും ശീതകാല പഴം പച്ചക്കറി തോട്ടവും മറയൂരിൽ ചന്ദനക്കാടും മുനിയറകളും ചിന്നാർ വന്യജീവി സങ്കേതവും ഉൾപ്പെടെ ഒട്ടേറെ വ്യത്യസ്ത കാഴ്ചകളാണ് കാണാനുള്ളത്.ഓണക്കാല അവധിക്കായി ഇപ്പോൾ തന്നെ ഹോം സ്റ്റേകളും റിസോർട്ടുകളും ബുക്കിങ് തുടങ്ങി

idukki-mottakunnu
വാഗമണ്ണിലെ മൊട്ടക്കുന്നുകൾ

 

വിളിക്കുന്നു, ശ്രീനാരായണപുരം 

 

മഴ കുറഞ്ഞതിനാൽ മുതിരപ്പുഴയാറിൽ നീരാെഴുക്ക് കുറഞ്ഞെങ്കിലും ശ്രീനാരായണപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി. മുതിരപ്പുഴയാറിലെ വെള്ളച്ചാട്ടങ്ങളാണ് ഡിടിപിസിയുടെ കീഴിലുള്ള ശ്രീനാരായണപുരം വിനോദ സഞ്ചാര കേന്ദ്രത്തിലെ പ്രധാന ആകർഷണം. വെള്ളച്ചാട്ടം അടുത്ത് കാണാനുള്ള പവലിയനുകളിൽ നിന്ന് സുരക്ഷിതമായി കാഴ്ചകൾ ആസ്വദിക്കാം. പുഴയുടെ കുറുകെയുള്ള സിപ്‌ലൈൻ, ഫിഷ് സ്പാ എന്നിവയും ഇവിടത്തെ ആകർഷണങ്ങളാണ്. സന്ദർശകർക്ക് എല്ലാ സേവനങ്ങളും ഉറപ്പ് വരുത്താൻ 10 ജീവനക്കാരും ഇവിടെയുണ്ട്. 

 

  

ആസ്വദിക്കാം അഞ്ചുരുളി

 

ഈ ഓണക്കാലത്ത് വെള്ളം കുറവായതിനാൽ അഞ്ചുരുളിയുടെയും തുരങ്കമുഖത്തിന്റെയും സൗന്ദര്യം സഞ്ചാരികൾക്ക് ആവോളം ആസ്വദിക്കാനാകും. ഇരട്ടയാറിൽ നിന്ന് അഞ്ചുരുളിയിലേക്ക് ഒഴുകിയെത്തുന്ന ജലം  കുറവാണ്. അതിനാൽ ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്കെല്ലാം തുരങ്ക മുഖവും കാണാനാകും. ഇടുക്കി ജലാശയത്തിൽ വെള്ളം കുറവായതിനാൽ അഞ്ചുരുളി മേഖലയിലെ മൊട്ടക്കുന്നുകളുടെ സൗന്ദര്യവും ആസ്വദിക്കാം.

 

ബോട്ടിങ്ങിന് ചെങ്കുളം

 

അവധിക്കാലമായതോടെ ചെങ്കുളം ഹൈഡൽ ടൂറിസം ബോട്ട് സർവീസിന് തിരക്കേറി. ചെങ്കുളം അണക്കെട്ടിന്റെയും പെൻസ്റ്റോക്കുകളുടെയും അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളം ഡാമിലെ വെള്ളം വറ്റിച്ചതോടെ ബോട്ടിങ് നിശ്ചലമായിരുന്നു. തുടർന്ന് കഴിഞ്ഞ ജൂൺ ഒന്ന് മുതലാണ് ജല സംഭരണി ജല സമൃദ്ധമായത്. ഇതോടെ ബോട്ടിങ് പുനരാരംഭിക്കാനായി. സ്പീഡ് ബോട്ട്, ഫാമിലി ബോട്ട്, കയാക്കിങ്, കുട്ടവഞ്ചി എന്നിവയാണ് ഇവിടെ സഞ്ചാരികൾക്കു വേണ്ടി സജ്ജമാക്കിയിട്ടുള്ളത്.കഴിഞ്ഞ ദിവസം 2 പെഡൽ ബോട്ടുകളും എത്തിച്ചിട്ടുണ്ട്. ഓണ സീസൺ ആരംഭിച്ചതോടെ സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടുണ്ട്. ശരാശരി 600 മുതൽ 700 പേർ വരെ ഇവിടെ ഇപ്പോൾ എത്തുന്നുണ്ട്.

 

  

വാഗമണ്ണിലെ മൊട്ടക്കുന്നുകൾ

 

മഞ്ഞും തണുപ്പും പുതച്ച് വാഗമണ്ണും സഞ്ചാരികൾക്കായി സജ്ജമായി. വാഗമൺ, പരുന്തുംപറ, പാഞ്ചാലിമേട് കേന്ദ്രങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്താനുളള സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുമെന്ന് പഞ്ചായത്ത് അധിക‍ൃതർ അറിയിച്ചു. കൂടാതെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. പൊലീസിന്റെ സഹായവും തേടും. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ആരംഭിച്ചിട്ടുണ്ട്.

 

  

മനംകുളിർപ്പിച്ച്  രാമക്കൽമേട്

 

വിനോദസഞ്ചാരികളുടെ  ഇഷ്ടകേന്ദ്രമായി മലമുകളിൽ കാറ്റിൽപൊതിഞ്ഞുനിൽക്കുന്ന രാമക്കൽമേട്. ഓഫ്‌റോഡ് യാത്ര ഇഷ്ടമാണെങ്കിൽ രാമക്കൽമേട്ടിൽ നിന്നും ജീപ്പുകളിൽ  ആമപ്പാറയിലേക്കു  പോകാം. അൽപം സാഹസികതയുമായി ആസ്വദിക്കാൻ പറ്റുന്നയിടമാണ് ആമപ്പാറ. കൂടാതെ  കെഎസ്ഇബിയുടെ സോളാർ പാടവും കാണാം. ആമപ്പാറയിൽ പുതുതായി പണിയുന്ന  വാച്ച്ടവറിന്റെയും ശുചിമുറികളുടെയും പണികൾ  പുരോഗമിക്കുകയാണ്. രാമക്കൽമേട്-ആമപ്പാറ   സ്ഥലങ്ങൾ  ബന്ധിപ്പിച്ചു  പെർമിറ്റുള്ള 85 ജീപ്പുകൾ  സർവീസ് നടത്തുന്നുണ്ട്. പ്രവേശന  ഫീസടക്കം  1600 രൂപയാണ്  ഒരു ജീപ്പിന്റെ  വാടക.

 

ഒത്തിരി ഇഷ്ടം വാഗമൺ മൊട്ടക്കുന്ന്

 

തൊടുപുഴ ∙ ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ  ടൂറിസം മേഖല ഉണർന്നു. ഓഗസ്റ്റ് 12 മുതൽ 15 വരെയുള്ള 4 ദിവസങ്ങളിൽ ജില്ലയിൽ ഡിടിപിസിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ മാത്രം 41,617 പേർ സന്ദർശനം നടത്തി. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് വാഗമൺ മൊട്ടക്കുന്നിലാണ്– 14,878 പേർ. ഇതിനു പുറമേ, ജില്ലയിലെ വനംവകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലും ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലും എത്തിയ സ‍ഞ്ചാരികളും ഏറെയുണ്ട്. രണ്ടാം ശനി, ‍ഞായർ, സ്വാതന്ത്ര്യദിനം എന്നിങ്ങനെ അടുത്തടുത്ത് അവധി ദിനങ്ങൾ ഒരുമിച്ചു കിട്ടിയതാണ് വിനോദസഞ്ചാരികൾ കൂടുതൽ ജില്ലയിലേക്ക് എത്താൻ ഇടയാക്കിയത്. മഴ മാറി നിൽക്കുന്നതും അനുകൂല ഘടകമാണ്. സ്കൂളുകളിലെ പരീക്ഷ കഴിഞ്ഞ് ഓണാവധി ആരംഭിക്കുക കൂടി ചെയ്യുന്നതോടെ ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു. ഓണാവധി ആഘോഷിക്കാൻ ഇതിനകം ഹോട്ടലുകളും റിസോർട്ടുകളുമൊക്കെ മുൻകൂർ ബുക്ക് ചെയ്തവർ ഏറെയാണ്.  

 

ഓഗസ്റ്റ് 12 മുതൽ 15 വരെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയ സഞ്ചാരികൾ (ഡിടിപിസിയുടെ കണക്ക്)

 

  1. മാട്ടുപ്പെട്ടി: 1680
  2. രാമക്കൽമേട്: 3024
  3. അരുവിക്കുഴി: 527
  4. ശ്രീനാരായണപുരം: 5796
  5. വാഗമൺ മൊട്ടക്കുന്ന്: 14,878
  6. വാഗമൺ അഡ്വഞ്ചർ പാർക്ക്: 6375
  7. പാ​ഞ്ചാലിമേട്: 3366
  8. ഇടുക്കി ഹിൽവ്യൂ പാർക്ക്: 1210
  9. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ: 4761

∙ ആകെ: 41,617

Content Summary : Popular destinations in Idukki, for one day trip.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com