ADVERTISEMENT

മലഞ്ചെരുവിലൂടെ കുന്നും മലയും കണ്ടൊരു ട്രെയിൻ യാത്ര. അതാണ്, കൽക  -  ഷിംല റെയിൽ പാത യാത്രക്കാരനു സമ്മാനിക്കുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ അവശേഷിപ്പിച്ചു പോയ ഒരുപിടി നല്ല കാര്യങ്ങളിൽ ഒന്നാണ് ഈ റെയിൽവേ പാത. വേണമെങ്കിൽ ഒരു അത്ഭുതപാതയെന്നും വിശേഷിപ്പിക്കാം. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് കൽകയിൽ നിന്ന് ഷിംലയിലേക്കുള്ള ഈ റെയിൽ പാത. 96 കിലോമീറ്റർ ആണ് ഹരിയാനയിലെ കൽകയിൽ നിന്ന് ഹിമാചൽ പ്രദേശിലെ ഷിംല വരെയുള്ള ഈ റെയിൽപാതയുടെ നീളം.

Image Credit : Pavliha/istockphoto
Image Credit : Pavliha/istockphoto

ബ്രിട്ടീഷ് ഭരണകാലത്ത് ഷിംല ആയിരുന്നു അവരുടെ വേനൽക്കാല തലസ്ഥാനം. ആ കാലത്ത് ഈ ഭാഗത്ത് യാത്രകൾക്കായി ആശ്രയിച്ചിരുന്നത് കുതിരവണ്ടികളെ ആയിരുന്നു. എന്നാൽ, ഈ യാത്ര അത്ര സുഖകരമായിരുന്നില്ല. ഇതിനെ തുടർന്നാണ് ഈ പാതയിൽ ഒരു റെയിൽ പാതയെക്കുറിച്ച് ബ്രിട്ടീഷുകാർ ചിന്തിച്ച് തുടങ്ങിയത്. അങ്ങനെ 1898ൽ കൽക - ഷിംല പാതയിലെ പണി ആരംഭിക്കുകയും 1903ന് റെയിൽ ഗതാഗതം ആരംഭിക്കുകയും ചെയ്തു. ചെറിയ റെയിൽപാത ആയതിനാൽ ടോയ് ട്രെയിനുകളാണ് ഈ പാതയിലൂടെ ഓടുന്നത്.

Shimla image credit :saiko3p/istockphotos
Shimla image credit :saiko3p/istockphotos

നൂറോളം ടണലുകളും എണ്ണൂറോളം പാലങ്ങളും കടന്നുള്ള യാത്ര

കൽക - ഷിംല ടോയ് ട്രെയിൻ പാതയിൽ ഏകദേശം 102 ഓളം ടണലുകളും 864 പാലങ്ങളും ഉണ്ട്. 96 കിലോമീറ്റർ നീളമുള്ള പാതയിൽ 18 സ്റ്റേഷനുകളാണ് ഉള്ളത്. ബ്രോഡ് ഗേജ് പാത അവസാനിക്കുന്ന കൽക്കയിൽ നിന്ന് നാരോ ഗേജ് പാത തുടങ്ങുകയായി. അത് ഷിംലയിലേക്കാണ്. നാരോ ഗേജിലൂടെയാണ് കൽക്ക - ഷിംല ടോയ് ട്രെയിൻ  യാത്ര. ഹിമാചലിന്റെ സൗന്ദര്യം ഓരോ യാത്രികനെയും യാത്രയുടെ ഓരോ നിമിഷവും വരവേൽക്കുന്ന യാത്രയാണ് ഇത്. മഞ്ഞു കാലത്താണ് ഈ യാത്രയെങ്കിൽ അത് ഒരു സ്വർഗതുല്യ യാത്ര ആയിരിക്കും. ധരംപുരിലെ 70 മീറ്റർ നീളമുള്ള ബ്രിജ് ആണ് യാത്രയ്ക്കിടയിലെ ഏറ്റവും നീളമുള്ള ബ്രിജ്. 1.1 കിലോമീറ്റർ നീളമുള്ള ബാരോഗ് ടണലാണ് യാത്രയ്ക്കിടയിലെ ഏറ്റവും നീളം കൂടിയ ടണൽ. ഒരു ട്രെയിനിൽ പരമാവധി ഏഴ് കോച്ചുകൾ വരെയായിരിക്കും ഉള്ളത്.

കനത്ത മഴയിൽ നിലച്ചു പോയ കൽക - ഷിംല റെയിൽ പാത

ഈ വർഷം ജൂലൈയിൽ പ്രദേശത്ത് ഉണ്ടായ കനത്ത മഴയും മണ്ണിടിച്ചിലും കൽക്ക - ഷിംല റെയിൽ പാതയെയും ബാധിച്ചു. ഹിമാചൽ പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നു മണ്ണിടിച്ചിൽ ഉണ്ടായത് ഗതാഗതം തടസപ്പെടുത്തിയതിനെ തുടർന്ന് ആയിരുന്നു ഇത്. തുടർന്ന് കൽക്ക - ഷിംല പൈതൃക ട്രെയിനിന്റെ എല്ലാ സർവീസുകളും നിർത്തി വയ്ക്കുകയായിരുന്നു. ഈ പാതയ്ക്കിടയിലെ ഏകദേശം 300 ഓളം സ്ഥലങ്ങളിൽ സാരമായ അറ്റകുറ്റപണികൾ വേണ്ടി വന്നു. അറ്റകുറ്റപണികൾക്ക് ശേഷം റെയിൽ പാത വീണ്ടും തുറന്നു. കൽക്കയിൽ നിന്ന് ഷിംലയിലേക്ക് എത്താനുള്ള സമയം അഞ്ചു മണിക്കൂർ ആണ്.

സ്റ്റേഷനുകളുടെ എണ്ണം കുറച്ച്, യാത്ര വേഗത്തിലാക്കി ടോയ് ട്രെയിൻ

പ്രകൃതിക്ഷോഭത്തെ തുടർന്നുണ്ടായ സാരമായ കേടുപാടുകൾ പരിഹരിച്ച് കൽക്ക - ഷിംല റൂട്ടിലെ പൈതൃക ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുകയാണ്. ഈ റെയിൽ പാതിൽ 18 സ്റ്റേഷനുകൾ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാൽ, പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് 10 സ്റ്റേഷനുകൾ ഒഴിവാക്കി. ഇത് യാത്രാസമയത്തിൽ നല്ല ലാഭം നേടിത്തരും. കനോഹ്, കാത്‌ലീഘട്ട്, ഷോഗി, താരാദേവി, കാത്‌ഘട്ട്, കുമാർഹട്ടി, സൻവാര, കോട്ടി, ഗുമ്മൻ, തക്‌സൽ എന്നിവയാണ് ഒഴിവാക്കിയ സ്റ്റേഷനുകൾ. നിലവിൽ ആറ് ടോയ് ട്രെയിൻ സർവീസുകളും ഒരു റെയിൽ മോട്ടോർ കാറുമാണ് ഇവിടെ സർവീസ് നടത്തുന്നത്.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പുതിയ തീരുമാനം

നേരത്തെ യാത്രയ്ക്കായി 5 മണിക്കൂറും 17 മിനിറ്റുമായിരുന്നു ആവശ്യമായി വന്നിരുന്നത്. എന്നാൽ സ്റ്റേഷനുകളുടെ എണ്ണം കുറച്ചപ്പോൾ 4 മണിക്കൂറും 51 മിനിറ്റുമായി സമയം കുറഞ്ഞു. യാത്രക്കാരുടെ തിരക്ക്, പ്രധാന സ്റ്റോപ്പുകൾ തമ്മിലുള്ള അകലം, ടിക്കറ്റ് വിൽപ്പന, റെയിൽവേ ലൈനിന്റെ ആകെ നീളം എന്നിവ പരിഗണിച്ചാണ് തീരുമാനം. ഏതായാലും സ്റ്റോപ്പുകൾ കുറച്ചപ്പോൾ യാത്ര കുറച്ചുകൂടി കാര്യക്ഷമമായി എന്ന് പറയാം. കൽക്കയിൽ നിന്നു പുലർച്ചെ 3.45 ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 8.55 ആകുമ്പോൾ ഷിംലയിൽ എത്തും. തുടർന്ന് അതേ ട്രെയിൻ രാവിലെ 10.55ന് ഷിംലയിൽ നിന്ന് മടക്കയാത്ര ആരംഭിച്ച് വൈകുന്നേരം 04.35ന് കൽക്കയിൽ എത്തും. പ്രദേശവാസികൾക്ക് കൂടി ഗുണം ചെയ്യുന്ന വിധത്തിലാണ് റൂട്ട് ക്രമീകരണം നടത്തിയിരിക്കുന്നത്.

English Summary:

Kalka-Shimla rail line back on track for passenger trains.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com