സഞ്ചാരികള്‍ക്ക് ജീവന്‍ കയ്യില്‍പ്പിടിച്ചു മാത്രമേ ഇവിടെ സന്ദര്‍ശിക്കാനാവൂ!
Mail This Article
അസ്ഥിരമായ സുരക്ഷാ സാഹചര്യവും ഭീകരാക്രമണ സാധ്യതയും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് യെമന്‍. ആഭ്യന്തരയുദ്ധത്തിന്‍റെ പ്രത്യാഘാതമായി അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും പോലും പരിമിതമാണ്. ദശലക്ഷക്കണക്കിന് ആളുകൾ രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥയും പോഷകാഹാരക്കുറവും നേരിടുന്നു. അതുകൊണ്ടുതന്നെ ഇത്തരമൊരു രാജ്യത്തേക്ക് യാത്ര ചെയ്യുക എന്ന കാര്യം ആലോചിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. സഞ്ചാരികള്‍ക്ക് ജീവന്‍ കയ്യില്‍പ്പിടിച്ചു കൊണ്ട് മാത്രമേ ഇവിടെ സന്ദര്‍ശിക്കാനാവൂ!
പ്രകൃതിദത്തവും ചരിത്രപരവുമായ ഒട്ടേറെ ആകര്‍ഷണങ്ങള്‍ നിറഞ്ഞ യെമന്‍, മിഡിൽ ഈസ്റ്റിന്റെയും ആഫ്രിക്കയുടെയും വ്യാപാര പാതകളുടെ മധ്യത്തിലായതിനാൽ നൂറ്റാണ്ടുകളായി തിരക്കേറിയ ടൂറിസം കേന്ദ്രമാണ്. ഇരുപതാം നൂറ്റാണ്ട് വരെ വിനോദസഞ്ചാരം വളരെയധികം സജീവമായിരുന്നെങ്കിലും 2011 ലെ യെമൻ പ്രതിസന്ധിക്കു ശേഷം ടൂറിസത്തിൽ ഗണ്യമായ കുറവുണ്ടായി. തീവ്രവാദവും അതേത്തുടര്‍ന്ന് ഉണ്ടായ പ്രശ്നങ്ങളും വിദേശ വിനോദ സഞ്ചാരികളിൽ ഭയം സൃഷ്ടിച്ചു.
വ്യക്തിസുരക്ഷയ്ക്ക് യാതൊരുവിധ ഉറപ്പും ഇല്ലാത്ത രാജ്യമാണെങ്കില്‍പ്പോലും ഈ മിഡിൽ ഈസ്റ്റേൺ രാജ്യത്ത് സഞ്ചാരികളെ മോഹിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും ഉണ്ട് എന്നത് ഒരു വസ്തുതയാണ്.
പ്രകൃതിയും ചരിത്രവും കൈകോര്‍ക്കും കാഴ്ചകള്‍
തീവ്രവാദം ശരിയായി കൈകാര്യം ചെയ്തുകഴിഞ്ഞാൽ, വന്‍ ടൂറിസം സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന രാജ്യമാണ് യെമന്‍. യെമനിൽ നാല് ലോക പൈതൃക സൈറ്റുകളുണ്ട്. ചരിത്ര നഗരമായ സാബിദ്, ഓള്‍ഡ് സിറ്റി ഓഫ് സന, ഷിബാം ഓൾഡ് വാൾഡ് സിറ്റി എന്നീ സാംസ്‌കാരിക കേന്ദ്രങ്ങളും ജൈവവൈവിധ്യമാര്‍ന്ന സൊകോത്ര ദ്വീപസമൂഹവുമാണ് അവ.
കൂടാതെ, മാരിബിന്റെ പുരാവസ്തു സൈറ്റ്, ചരിത്ര നഗരമായ സാദ, ചരിത്ര നഗരമായ തുല, റാഡയിലെ മദ്രസ അമിരിയ, ജിബ്ലയും അതിന്റെ ചുറ്റുപാടുകളും ജബൽ ഹറാസ് , ജബൽ ബുറ, ബൽഹാഫ്/ബുറൂം തീരപ്രദേശം, ഹവ്ഫ് ഏരിയ, ശർമ്മ/ജെത്മുൻ തീരപ്രദേശം എന്നിങ്ങനെ ലോക പൈതൃക കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന വേറെയും സ്ഥലങ്ങള്‍ ഉണ്ട്.
ഭൂമിയിൽ മറ്റൊരിടത്തും കാണാത്ത തരം വിചിത്രവും വൈവിധ്യപൂര്‍ണവുമായ സസ്യജന്തുജാലങ്ങള്‍ വസിക്കുന്ന ഇടമാണ് യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ സോകോത്ര ദ്വീപ്. ദ്വീപിലെ ഡ്രാഗണ്‍സ് ബ്ലഡ് ട്രീസും വിചിത്രമായ പാറക്കൂട്ടങ്ങളും ഒട്ടേറെ പ്രകൃതി സ്‌നേഹികളെ ആകർഷിക്കുന്നു. യെമന്റെ പരമ്പരാഗത എൻജിനിയറിങ് വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുന്ന തവിലയിലെ ജലസംഭരണി, തലസ്ഥാനമായ സനയുടെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഒന്‍പതാം നൂറ്റാണ്ട് മുതൽ, ഇവിടുത്തെ ഭൂഗർഭ ജലാശയങ്ങൾ ജലത്തിന്റെ സുപ്രധാന സ്രോതസായി വർത്തിച്ചു.
ചെങ്കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന ഷോബ് ബീച്ച് ആണ് മറ്റൊരു ആകര്‍ഷണം. ജലസാഹസിക വിനോദങ്ങള്‍ക്കു പേരുകേട്ടതാണ് ഇവിടം. വാദി ദഹർ താഴ്‌വരയിലെ ഒരു പാറയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ദാർ അൽ-ഹജറിന്റെ ശിലാഭവനം, മനോഹരമായ യെമൻ വാസ്തുവിദ്യയുടെ ശ്രദ്ധേയമായ ഉദാഹരണമാണ്. ആകർഷകമായ മിനാരങ്ങളും സങ്കീർണമായ ഇസ്ലാമിക രൂപകൽപ്പനയും കൊണ്ട് ഒരു വാസ്തുവിദ്യാ വിസ്മയമായി നിലകൊള്ളുന്ന അൽ-മിഹ്ദാർ മസ്ജിദ്, മതപരമായി വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്.
വിസ്മയകരമായ ജ്യാമിതീയ പാറ്റേണുകള്‍ കൊണ്ട് അലങ്കരിച്ച ആധുനിക വാസ്തുവിദ്യയുടെ മാസ്റ്റർപീസാണ് സനയിലെ അൽ സലേഹ് മസ്ജിദ്. മസ്ജിദിന്റെ ഉയർന്ന മിനാരങ്ങളും വിശാലമായ മുറ്റങ്ങളും സന്ദര്‍ശകരെ അറബിക്കഥയുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നു.
പരുക്കൻ പാറക്കെട്ടുകളും അഗാധമായ മലയിടുക്കുകളും വളഞ്ഞുപുളഞ്ഞ ജലപാതകളും നിറഞ്ഞ, ഹദ്രമൗട്ടിലെ വാദി ദിർഹൂർ കാന്യോൺ സാഹസിക ഹൈക്കിങ് അവസരങ്ങൾ പ്രദാനം ചെയ്യുന്നു. സോകോത്ര തീരത്തു സ്ഥിതി ചെയ്യുന്ന ഡി ഹംരി മറൈൻ കൺസർവേഷൻ ഏരിയ, അറബിക്കടലിന്റെ വൈവിധ്യമാർന്ന സമുദ്ര ആവാസ വ്യവസ്ഥകൾക്കു പ്രസിദ്ധമാണ്. വര്‍ണാഭമായ പവിഴപ്പുറ്റുകളും ഡോൾഫിനുകളും കടലാമകളും ഉൾപ്പെടെ വിവിധതരം സമുദ്രജീവികളുമുള്ള ഈ പ്രദേശം, ഇക്കോ ടൂറിസത്തിനും സമുദ്ര സാഹസിക വിനോദങ്ങള്‍ക്കും അവസരം നൽകുന്നു.
യെമനിലെ അൽ ബൈദ ഗവർണറേറ്റിലെ റാഡ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പഴയ ഇസ്ലാമിക കോട്ടയാണ് റാഡ കാസിൽ. എ ഡി പതിനാറാം നൂറ്റാണ്ടിൽ താഹിരിദ് രാജവംശമാണ് ഇത് നിർമിച്ചത്. ഗംഭീരമായ ഈ കോട്ട, യെമന്റെ ചരിത്രപരമായ സൈനിക വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്നു.
വെല്ലുവിളി നിറഞ്ഞ ഹൈക്കിങ് പാതകളും മനോഹരമായ കാഴ്ചകളും കൊണ്ട്, സാഹസികത തേടുന്നവരെയും പ്രകൃതി സ്‌നേഹികളെയും ആകര്‍ഷിക്കുന്ന സ്കാന്ദ് കൊടുമുടി, യെമന്റെ മധ്യകാല ചരിത്രത്തിന്റെ സാക്ഷ്യപത്രമായി നിലകൊള്ളുന്ന അൽ ക്വഹിറ കാസിൽ, പ്രകൃതിരമണീയമായ അയ്ഹാഫ്റ്റ് കാന്യോൺ ദേശീയോദ്യാനം എന്നിവയും യെമനിലെത്തുന്ന സഞ്ചാരികള്‍ക്ക് അതുല്യമായ അനുഭവമേകുന്ന ഇടങ്ങളാണ്.
യെമന്‍ സന്ദര്‍ശിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
യെമൻ സന്ദർശിക്കുന്ന പൗരന്മാർക്കായി വിവിധ രാജ്യങ്ങൾ യാത്രാ ഉപദേശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുരക്ഷയും തീവ്രവാദവും പ്രാദേശിക നിയമങ്ങളും ആചാരങ്ങളും പ്രവേശന ആവശ്യകതകളുമെല്ലാം ഇതില്‍ പറയുന്നു . പ്രാദേശിക ഇസ്ലാമിക ആചാരങ്ങളെ മാനിക്കണമെന്ന് യു കെ പറയുന്നു. സന്ദർശകരോട് മാന്യമായി വസ്ത്രം ധരിക്കാനും പരസ്യമായി മദ്യം കഴിക്കുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്; പ്രത്യേകിച്ച് ഇസ്ലാമിക പുണ്യ മാസമായ റമദാനില്‍.
ഭൂരിഭാഗം രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ യെമനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഉപദേശിക്കുകയും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുകയോ ശരിയായി കൈകാര്യം ചെയ്യുകയോ ചെയ്യുന്നതുവരെ രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉണ്ടായേക്കാവുന്ന ഭീകരാക്രമണങ്ങളെക്കുറിച്ചും തീവ്രവാദ ഗ്രൂപ്പുകൾ വിദേശികളെ തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ചും അവര്‍ മുന്നറിയിപ്പ് നൽകുന്നു.
യെമനീസ് വീസ
ജോർദാൻ, ഈജിപ്ത്, സിറിയ, ഹോങ്കോങ്, ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിലെ അംഗരാജ്യങ്ങളിലെ പൗരന്മാർക്ക് യെമനിൽ പ്രവേശിക്കുമ്പോൾ വീസ ആവശ്യമില്ല. ഇന്ത്യന്‍ സഞ്ചാരികള്‍ മുന്‍കൂട്ടി വീസ എടുക്കേണ്ടതുണ്ട്. ടൂറിസ്റ്റ്, ബിസിനസ് വീസകൾക്ക് പുറപ്പെടുന്നതിന് മുമ്പ് എക്സിറ്റ് വീസ ആവശ്യമില്ല. രണ്ടാഴ്ചയിൽ കൂടുതൽ യെമനിൽ താമസിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, പുറപ്പെടുന്ന സമയത്ത് 5,000 YR പിഴ ഈടാക്കാം.