തായ്‌ലന്‍ഡിലെ സോങ്ക്രാന്‍ 'ജലയുദ്ധം'; ചില സുരക്ഷാ മുന്നൊരുക്കങ്ങള്‍ നല്ലതാണ്
Mail This Article
മലയാളികള്‍ അടക്കമുള്ള സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി തായ്‌ലന്‍ഡ് മാറിയിട്ട് കുറച്ചു കാലമായിട്ടുണ്ട്. സംസ്‌ക്കാരവും പാരമ്പര്യവും പുതുവര്‍ഷവുമെല്ലാം ഒത്തു ചേരുന്ന തായ്‌ലന്‍ഡിന്റെ ആഘോഷമാണ് സോങ്ക്രാന്‍ ഫെസ്റ്റിവല്‍. ഇത്തവണ 13 മുതല്‍ 15 വരെയാണ് സോങ്ക്രാന്‍ ആഘോഷം. രാവിലെ മുതല്‍ രാത്രി വരെ മണിക്കൂറുകള്‍ നീളുന്ന 'ജലയുദ്ധ'ങ്ങളാണ് ഈ ആഘോഷത്തില്‍ പ്രധാനം. സോങ്ക്രാന്‍ ഫെസ്റ്റിവലിന്റെ സമയത്ത് വാട്ടര്‍ ഗണ്ണുകളും പാത്രങ്ങളില്‍ നിറച്ച വെള്ളവുമെല്ലാം പരസ്പരം ദേഹത്തേക്കു തെറിപ്പിക്കുന്നതാണ് പ്രധാന ആഘോഷം.
എന്താണ് സോങ്ക്രാന്‍ ഫെസ്റ്റിവല്‍?
നമ്മുടെ വിഷുവുമായി വിദൂരബന്ധമുണ്ട് സോങ്ക്രാന്‍ ഫെസ്റ്റിവലിന്. വിഷുവിന് സമാനമായ ആഘോഷങ്ങള്‍ ഇന്ത്യയില്‍ തന്നെ പലഭാഗങ്ങളിലുമുണ്ട്. അസമിലെ ബിഹു, ബീഹാറിലെ ബൈഹാഗ്, പഞ്ചാബിലെ വൈശാഖി, തമിഴ്‌നാട്ടിലെ പുത്താണ്ട്, കര്‍ണാടകയിലേയും അന്ധ്രയിലേയും ഉഗാദി എന്നീ ആഘോഷങ്ങളാണ് ഉദാഹരണങ്ങള്‍. ഭാരതത്തില്‍ നിലവിലിരുന്ന പഞ്ചാംഗം അനുസരിച്ചുള്ള വര്‍ഷാരംഭത്തിന്റെ ആഘോഷമാണിത്. രാവും പകലും തുല്യമായ വിഷുവിനോട് ചേര്‍ന്നുള്ള ദിനങ്ങളിലാണ് പുതുവര്‍ഷാരംഭമായ സോങ്ക്രാന്‍ ഫെസ്റ്റിവലും ആഘോഷിക്കുന്നത്.
വേനല്‍ അതിന്റെ പരകോടിയിലെത്തുമ്പോഴാണ് തായ്‌ലന്‍ഡില്‍ സോങ്ക്രാന്‍ ഫെസ്റ്റിവല്‍ നടക്കുക. കൊടും ചൂടില്‍ വലയുന്ന ജനത വെള്ളം തെറിപ്പിച്ചാണ് പരസ്പരം തണുപ്പിക്കുന്നതും ആഘോഷിക്കുന്നതും. ഈ പുതുവര്‍ഷക്കാലത്ത് ബന്ധുക്കളെ സന്ദര്‍ശിക്കുന്ന പതിവും അന്നാട്ടുകാര്‍ക്കുണ്ട്. സോങ്ക്രാന്‍ എന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നാണ് ഉണ്ടായത്. ഈ തായ് ഉത്സവത്തെ 2023 ല്‍ യുനെസ്‌കോ കൾചറല്‍ ഹെറിറ്റേജ് ഓഫ് ഹ്യുമാനിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ശുദ്ധിയാക്കുന്നു എന്ന അര്‍ഥത്തിലും ശുഭസൂചകമായ രീതിയിലുമൊക്കെയാണ് ഈ ആഘോഷത്തില്‍ പരസ്പരം വെള്ളം തളിക്കുന്നത്. സോങ്ക്രാന്‍ ഫെസ്റ്റിവലിന്റെ കാലത്ത് തായ് നഗരങ്ങളിലെ തെരുവുകളെല്ലാം ഇത്തരം വെള്ളം ചീറ്റിക്കല്‍ ആഘോഷം കൊണ്ടു നിറയും. നാടോടി കലകളും നൃത്തങ്ങളും സംഗീതവുമെല്ലാം സോങ്ക്രാനിന്റെ സമയത്ത് നടക്കും.
സഞ്ചാരികളുടെ ആകര്‍ഷണം
അടുത്തകാലത്തായി രാജ്യാന്തര തലത്തില്‍ സോങ്ക്രാന്‍ ഫെസ്റ്റിവല്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതു കാണാന്‍ സഞ്ചാരികള്‍ എത്തുന്നുമുണ്ട്. ബാങ്കോക്കിലെ തമാസട്ട് സര്‍വകലാശാലയിലെ ചരിത്ര അധ്യാപകനായ പിപഡ് ക്രാജേജുന്‍ പറയുന്നത് എന്നു മുതലാണ് സോങ്ക്രാന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി വെള്ളം ചീറ്റുന്നത് തുടങ്ങിയതെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നാണ്. 1964ല്‍ എടുത്ത ചിത്രങ്ങളില്‍ പോലും ഇത്തരം വെള്ളം ചീറ്റിക്കുന്ന ആഘോഷങ്ങളുണ്ട്. കഴിഞ്ഞ ആറോ ഏഴോ പതിറ്റാണ്ടുകളായി ഈ വെള്ളം ചീറ്റിക്കല്‍ സോങ്ക്രാന്‍ ഫെസ്റ്റിവലിന്റെ ഭാഗമാണെന്ന് ഉറപ്പിക്കാം.
സാംസ്‌ക്കാരിക പ്രാധാന്യം
തായ്‌ലന്‍ഡിലെ പുതുവര്‍ഷ ആഘോഷമായ സോങ്ക്രാന്‍ ഫെസ്റ്റിവലിന് ആ രാജ്യത്തിന്റെ സാംസ്‌ക്കാരിക തനിമയുമായും ബന്ധമുണ്ട്. ഇന്ന് സോങ്ക്രാന്‍ ഫെസ്റ്റിവല്‍ തായ്‌ലന്‍ഡില്‍ എല്ലായിടത്തും ആഘോഷിക്കാറുണ്ട്. പ്രാദേശിക സര്‍ക്കാരുകളാണ് പലയിടത്തും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. അതുപോലെ ഹോട്ടലുകളും തീം പാര്‍ക്കുകളും പോലുള്ള ഹോസ്പിറ്റാലിറ്റി ബിസിനസ് സംഘങ്ങളും ഇത്തരം ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കാറുണ്ട്. പല സ്ഥലങ്ങളിലും ഒരു ദിവസമാണ് ഇത്തരം ജല ആഘോഷം നടക്കുക.
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സോങ്ക്രാന്‍ ഫെസ്റ്റിവലിന്റെ വിശദ വിവരങ്ങള്‍ തിയതിയും സമയവും സഹിതം തായ്‌ലന്‍ഡ് ടൂറിസം അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ഇതു പ്രകാരം 11നാണ് മഹാ സോങ്ക്രാന്‍ പരേഡ് നടക്കുക. ഫാന്‍ ഫാ ലിലത് പാലത്തില്‍ നിന്നും തുടങ്ങി സനം ലുവാങില്‍ അവസാനിക്കും. ആയിരത്തിലേറെ കലാകാരന്മാര്‍ ഈ പരേഡില്‍ അണി നിരക്കും.
നാടുകള്‍ക്കനുസരിച്ച് വെള്ളം ചീറ്റിക്കുന്ന രീതിയിലും ചെറിയ മാറ്റങ്ങളുണ്ട്. ഉദാഹരണത്തിന് വടക്കന്‍ തായ്‌ലന്‍ഡില്‍ ബുദ്ധന്റെ ചിത്രത്തിലാണ് വെള്ളം തളിക്കുന്നത്. മറ്റൊരു പരമ്പരാഗത രീതി റോട്ട് നാം ദാം ഹുവയാണ്. സുഗന്ധലേപനങ്ങളും പുഷ്പങ്ങളും അടങ്ങിയ വെള്ളം കുടുംബത്തിലെ മുതിര്‍ന്നവരുടെ കൈയിലേക്ക് പുണ്യാഹം പോലെ തളിച്ച് അനുഗ്രഹം വാങ്ങുന്ന രീതിയാണിത്.
സുരക്ഷ പ്രധാനം
സഞ്ചാരികള്‍ക്ക് സോങ്ക്രാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുകയെന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമല്ല. ഈ ആഘോഷകാലത്ത് തെരുവില്‍ എവിടെ നിന്നും വാട്ടര്‍ ഗണ്ണുകള്‍ നിങ്ങള്‍ക്കു ലഭിക്കും. എന്നാല്‍ ശക്തമായി വെള്ളം ചീറ്റിച്ചുകൊണ്ടുള്ള ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് ചില സുരക്ഷാ മുന്നൊരുക്കങ്ങള്‍ നല്ലതാണ്.
ആഘോഷത്തിന്റെ സമയമായതിനാല്‍ പലരും അമിതമായി മദ്യം ഉപയോഗിച്ചു വരുത്തുന്ന അപകടങ്ങള്‍ ഇവിടെയും പതിവാണ്. അതുകൊണ്ടു റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഇക്കാര്യം കൂടി ശ്രദ്ധയില്‍ വേണം. ഇത്തരം ആഘോഷങ്ങള്‍ക്കിടെ ആള്‍ക്കൂട്ടങ്ങളില്‍ പെട്ടു പോവാതെ ശ്രദ്ധിക്കണം. അടിയന്തര സേവനത്തിന് തായ് ഒഫീഷ്യലുകള്‍ ടൂറിസ്റ്റ് ഹോട്ട് ലൈനായി 1155 എന്ന നമ്പര്‍ അനുവദിച്ചിട്ടുണ്ട്.
ഇത്തരം ആഘോഷത്തിനു പോവുന്നതിനു മുമ്പായി പേഴ്‌സും സ്മാര്‍ട്ട് ഫോണും അടക്കമുള്ള വിലയേറിയതും വെള്ളം നനയാന്‍ പാടില്ലാത്തതുമായ വസ്തുക്കള്‍ വാട്ടര്‍പ്രൂഫ് പൗച്ചില്‍ വയ്ക്കണം. ഇത്തരം ആഘോഷങ്ങള്‍ക്കുപയോഗിക്കുന്ന വെള്ളം എല്ലാം ശുദ്ധമാണെന്നു കരുതാനാവില്ല. കണ്ണിന്റെ സുരക്ഷയ്ക്കായി പ്രത്യേകം കണ്ണടകള്‍ ധരിക്കുന്നതു നല്ലതാണ്. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാനിടയുണ്ട്. അതുകൊണ്ടു നനഞ്ഞിരിക്കുമ്പോള്‍ പോലും ആവശ്യത്തിനു വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ആഘോഷത്തിനായി പോവുമ്പോള്‍ പഴയ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ആഘോഷം കഴിഞ്ഞാല്‍ ശരീരം തുടയ്ക്കാന്‍ ഒരു ടവ്വലും മാറ്റാന്‍ പുതിയ വസ്ത്രങ്ങളും പ്രത്യേകം കരുതുന്നതും നല്ലതാണ്.