ADVERTISEMENT

സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവർ പലപ്പോഴും ആശങ്കപ്പെടുന്നത് ഭക്ഷണത്തെക്കുറിച്ചായിരിക്കും. കാരണം, ഒരു കാപ്പിയും ഉച്ചഭക്ഷണവും ഒക്കെ കഴിക്കുമ്പോൾ തന്നെ കീശ കാലിയാകും. എന്നാൽ അത്തരത്തിലൊരു ആശങ്ക ഇനി വേണ്ട. കാരണം, യാത്രക്കാർക്ക് ഇക്കോണമി മീൽ ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഈ ഇക്കോണമി മീലിന്റെ വിലയാണ് ഏറ്റവും ആകർഷകം. വെറും 20 രൂപയ്ക്കാണ് ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് ഇക്കോണമി മീൽ ഒരുക്കുന്നത്. ചായയ്ക്ക് നിലവിൽ പത്തുരൂപയാണ് ഐആർസിടിസി ഈടാക്കുന്നത്, രണ്ടു ചായയുടെ വിലയ്ക്ക് ഊണുകിട്ടുന്ന തികച്ചും സ്വാഗതാർഹമായ നീക്കമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിലെ സാധാരണക്കാരായ യാത്രക്കാർക്കാണ് ഇതിന്റെ ഉപയോഗം ലഭിക്കുക.

ഐആർസിടിസിയുടെ ഈ പുതിയ നീക്കം ഏറ്റവും കൂടുതൽ സഹായകമാകുന്നത് റിസർവ് ചെയ്യാത്ത കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്യുന്നവർക്കാണ്. അത്തരം യാത്രക്കാർ ആണ് പലപ്പോഴും വൃത്തിയുള്ളതും വിലക്കുറവുള്ളതുമായ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നത്. അത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് റെയിൽവേയുടെ പുതിയ നടപടി വലിയ സഹായകമാകും. 20 രൂപയ്ക്കു നൽകുന്ന ജനതാ മീലിൽ 7 പൂരിയും ഉരുളക്കിഴങ്ങു കറിയും അച്ചാറും ഉൾപ്പെടും. 50 രൂപയ്ക്കു 6 വ്യത്യസ്ത സ്നാക്ക് മീൽ ഓപ്ഷനുകൾ ലഭ്യമാണ്.  തൈര് സാദം, സാമ്പാർ റൈസ്, ലെമൺ റൈസ്, രാജ്മ, ചോളേ ചാവൽ, കിച്​ടി, പൊങ്കൽ, കുൽച, ചോലെ ബട്ടുര, പാവ് ബാജി, മസാല ദോശ ഇവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം.

ഐആർസിടിസി സേവനങ്ങൾ ഉയർത്തുന്നതിന്റെ ഭാഗം

സാധാരണക്കാരായ യാത്രക്കാർക്ക് ഇക്കോണമി മീൽ ലഭ്യമാക്കുന്നതിലൂടെ ഐആർസിടിസി ലക്ഷ്യം വയ്ക്കുന്നത് അവരുടെ ഓൺബോർഡ് സേവനങ്ങൾ ഉയർത്താനുള്ള ശ്രമമാണ്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വ്യത്യസ്ത അഭിരുചികൾ ഉൾക്കൊള്ളുന്ന വിധത്തിൽ ആയിരിക്കും ഇക്കോണമി മീലുകൾ. വേനലവധി കാലത്ത് ട്രെയിൻ യാത്രികർക്കിടയിൽ വൻ വർദ്ധനവ് ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ മിതമായ നിരക്കിൽ ഉയർന്ന നിലവാരമുള്ള ഭക്ഷണത്തിന് ആവശ്യകത വർധിച്ചു വരികയാണ്. ഈ സമയത്ത് തന്നെയാണ് ഇക്കോണമി മീലുമായി ഐആർസിടിസി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

യാത്രക്കാരുടെ സുഖവും ആത്മസംതൃപ്തിയും വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യൻ റെയിൽവേയ്ക്കുള്ള പ്രതിബദ്ധതയാണ് ഇക്കോണി മീൽസിലൂടെ വ്യക്തമാക്കുന്നത്. ചെറിയ ബജറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഈ ഇക്കോണമി മീൽ വളരെ ഉപകാരപ്രദമാകും. 100 സ്റ്റേഷനുകളിലായി 150 ഓളം ഇക്കോണമി മീൽ കൊണ്ടറുകളാണ് ഐആർസിടിസി തുറന്നിരിക്കുന്നത്. ഭാവിയിൽ കൂടുതൽ സ്റ്റേഷനുകളിലേക്കും ഇക്കോണി മീൽ കൌണ്ടറുകൾ എത്തും.

ഒന്നല്ല, യാത്രക്കാരെ കാത്തിരിക്കുന്നത് രണ്ട് ഓപ്ഷനുകൾ

യാത്രക്കാർക്ക് ഒന്നല്ല, രണ്ട് ഓപ്ഷനുകളാണ് ഐആർസിടിസിയുടെ ഈ പുതിയ കൗണ്ടറുകളിൽ ലഭിക്കുന്നത്. ഇരുപത് രൂപയുടെ ഇക്കോണമി മീലും 50 രൂപയുടെ സ്നാക് മീലും. ട്രെയിൻ നിർത്തുന്ന സമയത്ത് പെട്ടെന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ മീലുകൾ ഉപകാരപ്പെടുക. പ്ലാറ്റ് ഫോമിൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾക്കു സമീപമായിരിക്കും ഇക്കോണമി മീൽ കൗണ്ടറുകൾ. അൺറിസർവ്ഡ് കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരായ യാത്രക്കാർക്കു പെട്ടെന്ന് ഇറങ്ങി ഭക്ഷണം കഴിക്കുന്നതിനുള്ള എളുപ്പത്തിനു വേണ്ടിയാണ് അത്തരത്തിൽ കൗണ്ടറുകൾ സെറ്റ് ചെയ്തിരിക്കുന്നത്. 

അതേസമയം, ഐആർസിടിസിയുടെ പുതിയ ഉദ്യമത്തെക്കുറിച്ച് സംസാരിവേ യാത്രക്കാർക്ക് ബജറ്റ് സൗഹൃദവും ഗുണനിലവാരവുമുള്ള ഭക്ഷണം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്യോഗസ്ഥരും വ്യക്തമാക്കി. വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ ആളുകൾ തീവണ്ടിയിൽ യാത്ര ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ സമയത്ത് വൃത്തിയുള്ളതും ഗുണനിലവാരമുള്ളതുമായ ഭക്ഷണം യാത്രികർക്കു ലഭ്യമാക്കേണ്ടത് വളരെ ആവശ്യമാണ്. അതിന്റെ ഭാഗമായാണ് ഐആർസിടിസി ഇക്കോണമി മീൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ തീവണ്ടിയിൽ യാത്ര ചെയ്യുന്നവർക്കു തങ്ങളുടെ പോക്കറ്റ് കീറാതെ തന്നെ മികച്ചതു രുചികരവുമായ ഭക്ഷണം കഴിക്കാവുന്നതാണ്.

ദക്ഷിണ - മധ്യ റെയിൽവേ റൂട്ടിൽ ഹൈദരാബാദ്, വിജയവാഡ, റെനിഗുണ്ട, ഗുണ്ടക്കൽ, തിരുപ്പതി, രാജമുണ്ട്രി, വികാരാബാദ്, പകല, ധോനെ. നന്ത്യാൽ, പുർന, ഔറംഗബാദ് തുടങ്ങിയ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ഇക്കോണമി മീൽ കൗണ്ടറുകൾ ആരംഭിച്ചിരിക്കുന്നത്. ഇവിടങ്ങളിലൂടെ യാത്ര ചെയ്യുന്നവരിൽ ആവശ്യക്കാർക്ക് ഇക്കോണമി മീൽ കഴിക്കാവുന്നതാണ്. ഐആർസിടിസിയുടെ ഈ പുതിയ ശ്രമം സാധാരണക്കാരായ യാത്രക്കാർക്കു കൂടി തീവണ്ടി യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമാണ്. ഇതിലൂടെ ഗുണനിലവാരമുള്ള ഭക്ഷണം ചെറിയ ബജറ്റിൽ ആസ്വദിക്കാൻ സാധാരണക്കാരായ യാത്രക്കാർക്കും കഴിയുന്നു.

English Summary:

Feast on a Budget: IRCTC Introduces New Economy Meals for Just Rs 20!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com