ADVERTISEMENT

ട്ടിയിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ആഘോഷമായ ഫ്‌ളവര്‍ഷോ മേയ് 10ന് ആരംഭിക്കും. എല്ലാവര്‍ഷവും ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കുന്ന പുഷ്പമേള ലക്ഷക്കണക്കിനു സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. ഇത്തവണ ഊട്ടിയിലേക്കു ഫ്‌ളവര്‍ ഷോ കാണാനായി പോവുന്നുണ്ടെങ്കില്‍ ഒരു കാര്യം കൂടി സഞ്ചാരികള്‍ ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ വഴി ഇ പാസ് എടുത്ത വാഹനങ്ങള്‍ക്കു മാത്രമേ മേയ് ഏഴു മുതല്‍ ഊട്ടിയിലേക്ക് പ്രവേശിക്കാനാവൂ.

1896 മുതലുള്ള ചരിത്രം ഊട്ടിയിലെ ഫ്‌ളവര്‍ ഷോയ്ക്കുണ്ട്. 150 ലേറെ വ്യത്യസ്ത ഇനങ്ങളിലുള്ള പൂക്കളെ 250 പ്രദര്‍ശകര്‍ ഈ വര്‍ഷം പൂക്കളെ അവതരിപ്പിക്കും. മനോഹരമായ പൂക്കള്‍ക്കൊപ്പം നിരവധി കലാ സാംസ്‌ക്കാരിക പരിപാടികളും സംഘാടകര്‍ സംഘടിപ്പിച്ചിട്ടുണ്ട്. മേയ് 17 മുതല്‍ 22 വരെയാണ് ഈ വര്‍ഷത്തെ ഊട്ടി ഫ്‌ളവര്‍ ഷോ നടക്കുക. 

ഊട്ടിയില്‍ നേരിട്ടെത്തിയും ഓണ്‍ലൈനിലൂടെ ഹോര്‍ട്ടികള്‍ചർ വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും ഊട്ടി പുഷ്പമേളയുടെ ടിക്കറ്റുകള്‍ എടുക്കാം. മുതിര്‍ന്നവര്‍ക്കു 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പുഷ്പമേളയ്ക്കൊപ്പം ഫല പ്രദര്‍ശനവും പച്ചക്കറി പ്രദര്‍ശനവും റോസ് പ്രദര്‍ശനവും സുഗന്ധവ്യജ്ഞനങ്ങളുടെ പ്രദര്‍ശനവുമെല്ലാം ഊട്ടിയില്‍ നടക്കും. 

ചൂടില്‍ നിന്നും ആശ്വാസം തേടിയുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും വരുന്ന സഞ്ചാരികള്‍ക്കു മദ്രാസ് ഹൈക്കോടതി ഇ പാസ് നിര്‍ബന്ധമാക്കി ഉത്തരവിട്ടിട്ടുണ്ട്. മേയ് ഏഴു മുതല്‍ ജൂണ്‍ 30 വരെയാണ് നിയന്ത്രണം. കോടതി മുമ്പാകെ തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ ഊട്ടിയിലേക്കു പ്രതിദിനം 1,300 വാനുകള്‍ അടക്കം 20,000 വാഹനങ്ങള്‍ എത്തുന്നുവെന്നു പറഞ്ഞിരുന്നു. 600 ബസുകളും 6,500 ഇരുചക്രവാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്രയേറെ വാഹനങ്ങളും സഞ്ചാരികളും ഇവിടേക്കെത്തുന്നതു നാട്ടുകാരുടേയും വന്യജീവികളുടേയും സ്വൈരജീവിതത്തെ ബാധിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞതോടെയാണ് കോടതിയുടെ നടപടി.

എങ്ങനെ ഇ പാസ് എടുക്കാം?

ജില്ലാ ഭരണകൂടവും തമിഴ്‌നാട് ഇ ഗവേര്‍ണന്‍സ് ഏജന്‍സിയും(TNeGA) ചേര്‍ന്ന് ഇ പാസിനായുള്ള സോഫ്റ്റ്‌വെയര്‍  നിര്‍മിക്കുന്നുണ്ടെന്നു ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നീലഗിരി ജില്ലാ കളക്ടര്‍ എം അരുണിമ വ്യക്തമാക്കിയിരുന്നു. പേര്, വിലാസം, എത്ര സമയത്തേക്കാണ് യാത്ര, താമസിക്കുന്ന സ്ഥലം, വാഹന നമ്പറും വിശദാംശങ്ങളും എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ കാര്യങ്ങളാണ് ഇ പാസിനായി സഞ്ചാരികള്‍ നല്‍കേണ്ടി വരിക. 

ഇ പാസിനൊപ്പം സഞ്ചാരികള്‍ക്ക് ക്യു ആര്‍ കോഡും ലഭിക്കും. ഈ ക്യുആര്‍ കോഡ് ചെക് പോസ്റ്റില്‍ സ്‌കാന്‍ ചെയ്ത ശേഷം മാത്രമായിരിക്കും മേയ് ഏഴു മുതല്‍ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും സഞ്ചാരികളെ കയറ്റി വിടുക. സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാന്‍ പദ്ധതിയില്ലെന്നു നേരത്തെ തന്നെ മദ്രാസ് ഹൈക്കോടതിയും തമിഴ്‌നാട് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സഞ്ചാരികളുടെ പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയും ഭാവിയിലെ നിയന്ത്രണങ്ങള്‍ക്ക് അത് ഉപയോഗിക്കുകയുമാണ് ലക്ഷ്യം. തദ്ദേശീയരായവരെ ഇ പാസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

* ഇ പാസ് വെബ്‌സൈറ്റ് tnesevai.tn.gov.in  

* പേരും വിലാസവും മറ്റു വിശദാംശങ്ങളും നല്‍കണം. 

* വാഹനത്തിന്റെ നമ്പറും മറ്റു വിശദാംശങ്ങളും കൂടി നല്‍കണം. 

* ഇതിനു ശേഷം ഇ പാസ് സഞ്ചാരികള്‍ക്ക് ലഭിക്കും. 

English Summary:

Ooty Welcomes Tourists with Fragrant Fete: Navigate the e-Pass for a Blooming Holiday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com