ADVERTISEMENT

ചരിത്രമുറങ്ങുന്ന നിരവധി സ്ഥലങ്ങളും കാഴ്ചകളും സഞ്ചാരികള്‍ക്കു വേണ്ടി കാത്തിരിക്കുന്ന നാടാണ് ഇറാന്‍. ഇവിടെ അത്തരത്തിലുള്ള ഒരു കാഴ്ചയാണ് 'ഉപ്പില്‍ സൂക്ഷിച്ച' മനുഷ്യ മമ്മികള്‍. ഇറാനിലെ സഞ്ജൻ പ്രവിശ്യയിലെ സഞ്ജൻ നഗരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ഹംസേലു ഗ്രാമത്തിലെ ചെഹ്‌റാബാദ് ഉപ്പ് ഖനിയിൽ നിന്നു കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ ആറോളം ഉപ്പു മനുഷ്യരെയാണ് ഇതേപോലെ കിട്ടിയിട്ടുള്ളത്.

2010 ആയപ്പോഴേക്കും ഇങ്ങനെ ആറ് മനുഷ്യരുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇവരില്‍ ഭൂരിഭാഗവും ജോലി ചെയ്തിരുന്ന സമയത്ത് ഉണ്ടായ അപകടങ്ങള്‍ മൂലം ആകസ്മികമായി കൊല്ലപ്പെട്ടവരായിരുന്നു. ഇങ്ങനെ ആദ്യമായി കണ്ടെത്തിയ 'ഉപ്പുമനുഷ്യ'ന്‍റെ തലയും ഇടത് കാലും ടെഹ്‌റാനിലെ നാഷണൽ മ്യൂസിയം ഓഫ് ഇറാനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നാല് ഉപ്പ് മനുഷ്യരെ സഞ്ജൻ ആർക്കിയോളജി മ്യൂസിയത്തിനുള്ളിലും സൂക്ഷിച്ചിരിക്കുന്നു. ഇവയെല്ലാം തന്നെ പൊതുജനങ്ങള്‍ക്കു കാണാന്‍ കഴിയും. സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്.

Zanjan-Archaeology-Museum
Zanjan Archaeology Museum

അവസാനം കണ്ടെത്തിയ ഉപ്പു മനുഷ്യനെ പുറത്തെടുക്കാനായിട്ടില്ല. പകുതി ഭാഗം ഉപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലുള്ള ശരീരം ഉള്ള ഈ സ്ഥലം 2008-ല്‍ ഇറാനിലെ വ്യവസായ, ഖനന മന്ത്രാലയം ഒരു പുരാവസ്തു ഗവേഷണ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഉപ്പ് ഖനനത്തിനുള്ള അനുമതി റദ്ദാക്കുകയും ചെയ്തു. ഇവിടെ കൂടുതല്‍ പഠനങ്ങള്‍ നടന്നു വരികയാണ് ഇപ്പോള്‍.

കാഴ്ചക്കാരെ അതിശയിപ്പിക്കും

പണ്ടുകാലത്ത് ഗുഹകള്‍ക്കുള്ളില്‍ അകപ്പെട്ടു പോയ മനുഷ്യരുടെ ശവശരീരങ്ങളാണ് ഇവ. ഇങ്ങനെ കൊല്ലപ്പെട്ട മനുഷ്യരുടെ മുടി, മാംസം, അസ്ഥി എന്നിവയെല്ലാം ഗുഹയ്ക്കുള്ളിലെ ഉപ്പില്‍ സംരക്ഷിക്കപ്പെടുന്നു, ഇവരുടെ ആന്തരിക അവയവങ്ങള്‍ പോലും കേടുകൂടാതെ കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ പെടുന്നു.

300 എഡി കാലഘട്ടത്തിലേതാണ് ഇവിടെ കണ്ടെത്തിയ ഉപ്പ് മമ്മികളില്‍ ആദ്യത്തേത്. 1993 ലെ ശൈത്യകാലത്ത് കണ്ടെത്തിയ ഈ മമ്മിക്ക് നീളമുള്ള മുടിയും വെളുത്ത താടിയും ഒരു സ്വർണ്ണ കമ്മലുമുണ്ടായിരുന്നു. ഒരു ലെതർ ബൂട്ടിനുള്ളിൽ ഒരു കാൽ, മൂന്ന് ഇരുമ്പ് കത്തികൾ, ഒരു കമ്പിളി ട്രൌസർ, ഒരു വെള്ളി സൂചി, ഒരു തുകൽ കയറിന്‍റെ കഷ്ണങ്ങള്‍, ഒരു വാൽനട്ട്, മൺപാത്രക്കഷണങ്ങൾ, തുണിത്തരങ്ങൾ, തകർന്ന അസ്ഥികൾ എന്നിവയും ഇവിടെ നിന്ന് ലഭിച്ചു. ഏകദേശം 45 മീറ്റർ നീളമുള്ള ഒരു തുരങ്കത്തിന്‍റെ നടുവില്‍ നിന്നാണ് ഈ അവശിഷ്ടങ്ങള്‍ കിട്ടിയത്.

2004ൽ ഇതിന് 50 അടി അകലെയായി മറ്റൊരു മമ്മിയെ കണ്ടെത്തി. 2005ല്‍ ഈ പ്രദേശത്ത് നടന്ന പുരാവസ്തു ഖനനത്തിനിടയില്‍ സംരക്ഷിക്കപ്പെട്ട രണ്ട് പുരുഷന്മാരുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി ഇറാനിയൻ കൾച്ചറൽ ഹെറിറ്റേജ് ന്യൂസ് ഏജൻസി 2006 ൽ ബോച്ചത്തിലെ (ജർമനി) ജർമൻ മൈനിങ് മ്യൂസിയവുമായും 2007ൽ ഓക്സ്ഫോർഡ് സർവകലാശാലയും സ്വിസ് സൂറിച്ച് സർവകലാശാലയുമായും സഹകരിച്ച് ഗവേഷണമാരംഭിച്ചു.

English Summary: Salt Men of Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com