Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയിൽ ‘മരിക്കാൻ അനുവദിക്കാത്ത’ ഒരേയൊരു ഗ്രാമം

Longyearbyen

ലോകത്തിന്റെ വടക്കേയറ്റത്ത് നോർവേയിലുള്ള ഒരു ചെറിയ പട്ടണമാണ് ലോങിയർബൈൻ ദ്വീപ്. 2000 മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. ഭൂമിയിൽ മരണം നിയമപരമായി നിരോധിച്ചിരിക്കുന്ന ഒരേയൊരു സ്ഥലമാണിത്. ജനനവും മരണവുമൊന്നും മനുഷ്യന്റെ കൈപ്പിടിയിലുള്ള കാര്യമല്ലെങ്കിലും ഈ ഗ്രാമത്തിൽ ആരെയും മരിക്കാൻ ഇവിടുത്തെ നിയമം അനുവദിക്കാറില്ല. അതേപോലെ തന്നെ ശവസംസ്ക്കാരം നടത്താനും അനുവാദമില്ല. കാരണം മറ്റൊന്നുമല്ല. ഉത്തരധ്രുവത്തോട് വളരെ അടുത്തായതിനാൽ ഇവിടുത്തെ മണ്ണിൽ അടക്കം ചെയ്താൽ മൃതദേഹം അഴുകാറില്ല. എത്രവർഷം കഴിഞ്ഞാലും മൃതദേഹം അതേപോലെ കിടക്കും. അതുകൊണ്ടാണ് 70 വർഷം മുൻപുതന്നെ ഇവിടെ ഈ നിയമം പ്രാബല്യത്തിൽ വന്നത്.

ജോണ്‍ ലോങിയർ എന്ന അമേരിക്കക്കാരനാണ് 1906ൽ ലോങിയർബൈനിലേക്ക് ആദ്യമായി ആളുകളെ കൊണ്ടുവന്നത്. 500 തൊഴിലാളികളുമായെത്തിയ അദ്ദേഹം അന്നിവിടെ ഒരു കൽക്കരി ഖനി തുറന്നു. പിന്നീട് ഈ തൊഴിലാളികളിൽ ചിലർ ഇവിടെ സ്ഥിരതാമസമാക്കുകയും ഇതൊരു ഗ്രാമമായി വളരുകയും ചെയ്തു. ഈ ചെറിയ ഗ്രാമത്തിൽ അന്ന് ആകെ ഒരു ശ്മശാനമേ ഉണ്ടായിരുന്നുള്ളു. അവിടെയാണ് മരിച്ചവരെ അടക്കിയിരുന്നത്. എന്നാൽ മൃതദേഹം അഴുകാത്തത് പ്രശ്നമായിത്തു‌‌ടങ്ങിയത്  1918ൽ സ്പാനിഷ് ഫ്ലൂ പടർന്ന് ഈ ദ്വീപിലെ 11 പേര്‍ മരിച്ചതോടെയാണ്. മൃതദേഹങ്ങൾ അഴുകാതെ കിടന്നതിനാൽ ഫ്ലൂ പടർത്തുന്ന വൈറസും നശിക്കാതിരുന്നതായിരുന്നു കാരണം. ഇതോടെയാണ് ഇവിടെ മരിക്കാനും സംസ്ക്കരിക്കാനും പാടില്ലെന്ന നിയമം നിലവിൽ വന്നത്.

Longyearbyen

ഈ പ്രദേശത്തെ കനത്ത തണുപ്പുമൂലം, അടക്കം ചെയ്തിട്ടുള്ള മൃതദേഹങ്ങളൊന്നും ഇതുവരെ അഴുകിയിട്ടില്ല. പെർമാഫ്രോസ്റ്റ് എന്ന അവസ്ഥയാണ് ഇതിനുകാരണം. മൈനസ് 46 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ താഴ്ന്ന താപനില. ഇപ്പോഴും ഇതുതന്നെയാണ് അവസ്ഥ. ഒരാൾ ജനിച്ചതും വളർന്നതുമെല്ലാം ലോങിയർബൈനിലാണെങ്കിലും അയാൾക്ക് സ്വന്തം നാട്ടിൽ വച്ച് മരിക്കാൻ അനുവാദമില്ല. മരണാസന്നരെ അടുത്തുള്ള ഗ്രാമത്തിലേക്കു മാറ്റുകയാണ് പതിവ്. അവരെ സംസ്ക്കരിക്കുന്നതും അയൽഗ്രാമത്തിലായിരിക്കും. അവിചാരിതമായി മരിക്കുന്നവരെപ്പോലും അയൽഗ്രാമത്തിലാണ് സംസ്കരിക്കുന്നത്. 

Longyearbyen

മരണം നിരോധിച്ചിരിക്കുന്ന ഈ നാട്ടിൽ ജനിക്കാനും കുറച്ചു പ്രയാസമാണ്. ഇവിടെ ഒരു ആശുപത്രിയില്ലെന്നതാണ് അതിനു കാരണം. ഗർഭിണികളായ സ്ത്രീകളെ പ്രസവമടുക്കുമ്പോൾ അടുത്ത ഗ്രാമത്തിലെ ആശുപത്രിയിലേക്കു മാറ്റുകയാണ് പതിവ്. ജനനവും മരണവുമൊക്കെ മനുഷ്യന്റെ നിയന്ത്രണത്തിലല്ലെന്നു പറയാ‌റുണ്ടെങ്കിലും ഈ ഗ്രാമക്കാർ അതിലും ‘കൈവച്ചിരിക്കുകയാണ്’.