ദീർഘനേരം ഇരുന്നു ജോലിചെയ്യുന്നവരാണോ; എങ്കിൽ ബാം ഉപയോഗിച്ച് സ്വയംചികിൽസ വേണ്ട

മധ്യവയസ്സ് പിന്നിടുന്നതോടെ കൂട്ടിനെത്തുന്നതാണു മുട്ടുവേദനയും നടുവേദനയും. സ്വയം ചികിത്സയ്ക്കൊടുവിൽ ഡോക്ടറെ കാണുമ്പോഴാണ് അസ്ഥി തേയ്മാനം ആണെന്നറിയുക.  45 വയസ്സിനുമീതേയുള്ള രണ്ടിലൊന്നു സ്‌ത്രീകൾക്ക് ഓസ്‌റ്റിയോപോറോസിസ് സാധ്യതയുണ്ടെന്നാണു കണക്ക്. ശരീരത്തിലെ കാൽസ്യം അളവു കുറയുന്നതുമൂലം എല്ലുകൾ ദുർബലമാകുന്ന അവസ്ഥയാണു തേയ്മാനം അഥവാ ഓസ്റ്റിയോപോറോസിസ്. രോഗത്തിന്റെ മൂർധന്യത്തിൽ എഴുന്നേറ്റാൽപ്പോലും എല്ലുകൾ ഒടിയുന്ന സ്ഥിതിയാകും. 

കാൽസ്യത്തിലാണു കാര്യം 

രക്‌തത്തിലെ കാത്സ്യത്തിന്റെ അളവു കുറഞ്ഞാൽ ശരീരം എല്ലുകളിൽനിന്ന് അതു വലിച്ചെടുക്കും. ഇങ്ങനെയാണ് എല്ലുകൾ ദുർബലമാകുക. 40 വയസ്സിനുശേഷം എല്ലുകളുടെ വളർച്ച നിലയ്ക്കും.  ഇതോടെയാണു പ്രശ്നം. സ്‌ത്രീകളിൽ ആർത്തവവിരാമമാകുന്നതുവരെ എല്ലുകളുടെ സാന്ദ്രത കുറയുന്നു. ആ സമയത്ത് ഓസ്‌റ്റിയോപോറോസിസ് സാധ്യത കൂടുതലാണ്. 

പ്രത്യേക ലക്ഷണങ്ങളില്ല. ജീവകം ‘ഡി’യുടെ കുറവും എല്ലുനാശത്തിനു കാരണമായേക്കാം. ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കാത്തതും പലപ്പോഴും പോഷകാഹാരക്കുറവും രോഗത്തിനു കാരണമാകുന്നു. 

അധികം ഇരിക്കണ്ട, പണി കിട്ടും 

ദീർഘനേരം ഇരുന്നു ജോലിചെയ്യുന്നയാളാണെങ്കിൽ പുറം വേദനയും കൈകാൽ വേദനയുമൊക്കെ ബാമിലും സ്വയം ചികിൽസയിലും ഒതുക്കാതെ ഡോക്ടറെ കാണണം. എല്ലുകളുടെ സാന്ദ്രത അളക്കാൻ കഴിഞ്ഞാൽ മാത്രമേ രോഗബാധ അറിയാൻ കഴിയൂ. ഡെൻസിറ്റോമീറ്ററുകൾ ഉപയോഗിച്ച് എല്ലുസാന്ദ്രതാ നിർണയിക്കാം 

തുടക്കത്തിലേ പിടിക്കാം 

ഗർഭകാലത്തും പ്രസവശേഷവുമൊക്കെ ഡോക്ടർമാർ തരുന്ന കാൽസ്യം ടാബ്‌ലെറ്റുകൾ കൃത്യമായി കഴിക്കുക. പാലും പാലുൽപന്നങ്ങളും ചെറുമത്സ്യങ്ങൾ, കടൽമത്സ്യങ്ങൾ, ഇലക്കറികൾ എന്നിവ അധികമായി കഴിക്കണം. റാഗി, മുളപ്പിച്ച ചെറുപയർ, മറ്റു പയർവർഗങ്ങൾ, ഉഴുന്ന്, സോയ, സ്പിനച്ച്, ബ്രോക്കോളി തുടങ്ങിയവയും പ്രയോജനം ചെയ്യും.