ഇടയ്ക്കിടെ വരുന്ന നടുവേദനയെ സൂക്ഷിക്കണമെന്ന് വിദഗ്ധർ

പ്രായഭേദമന്യേ ഇപ്പോള്‍ സകലരിലും കണ്ടുവരുന്നൊരു പ്രശ്നമാണ് നടുവേദന. പണ്ടൊക്കെ മധ്യവയസ്സ് പിന്നിടുന്നവരില്‍ കണ്ടിരുന്ന നടുവേദന ഇപ്പോള്‍ ചെറുപ്പക്കാരിലും സാധാരണമാണ്. 40-80 പ്രായക്കാരിലാണ് നടുവേദന ഏറ്റവുമധികം കാണുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ്  ഇതിന്റെ ഇരകളിൽ അധികവും. 

എന്നാല്‍ ഒരുപ്രായം കഴിഞ്ഞാല്‍ ഇടയ്ക്കിടെ വരുന്ന നടുവേദനയെ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍. പതിനാലു വര്‍ഷം  8,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.  ഇതിന്റെ അടിസ്ഥാനത്തില്‍ നടുവേദന ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് നടുവേദനയുള്ള സ്ത്രീകളില്‍ പെട്ടന്ന് ഉണ്ടായേക്കാവുന്ന മരണനിരക്ക്  24 ശതമാനമാണ്. ജേര്‍ണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ ഈ പഠനം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. നടുവേദനയും മരണനിരക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഗവേഷകയായ എറിക് റോസീന്‍ പറയുന്നു. 

സ്ഥിരം നടുവേദനയുള്ളൊരു സ്ത്രീക്ക് നടുവേദന ഇല്ലാത്ത ഒരാളെ അപേക്ഷിച്ച് മരണപ്പെടാനുള്ള സാധ്യത 65.8 ശതമാനമാണ്. നടുവേദന മൂലം ഒരാളുടെ ദൈനംദിനജീവിതത്തിനു തടസ്സം നില്‍ക്കുന്ന സാഹചര്യം വരെ ഉണ്ടാകാറുണ്ട്. ചെറിയ ജോലികള്‍ ചെയ്യാനുള്ള ബുദ്ധിമുട്ടിൽ തുടങ്ങി അല്‍പദൂരം നടക്കാനുള്ള ബുദ്ധിമുട്ട് വരെ ഇവര്‍ക്കുണ്ടാകാം. എന്നാല്‍ ഇവര്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ചെറിയ വീഴ്ചകള്‍ ഉണ്ടായാല്‍ പോലും അത് ഇവരെ സാരമായി ബാധിക്കാം.