പ്രളയം കേരളത്തിലെ വീടുകൾക്ക് നൽകുന്ന പാഠം

കേരളത്തിന്റെ പ്രളയദുരന്ത ഭൂമിയിലൂടെ, യുഎൻ പരിസ്ഥിതിസംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ‍ഡോ. മുരളി തുമ്മാരുകുടിയും പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറും ഒരുമിച്ചു സഞ്ചരിച്ചു. പ്രളയം കവർന്ന പ്രദേശങ്ങളിലൂടെ ‘മനോരമ’യ്ക്കു വേണ്ടിയുള്ള പഠനയാത്ര തുടരുന്നു...

ചെങ്ങന്നൂർ മേഖലയിൽ സഞ്ചരിക്കുമ്പോൾ വെള്ളത്തിൽ മുങ്ങിപ്പോയ ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുസാധനങ്ങളും മുറ്റത്ത് ഉണക്കാൻ വച്ചിരിക്കുന്ന കാഴ്ചയാണു പലയിടത്തും കണ്ടത്. ‌ടിവിയും മറ്റും തേച്ചുകഴുകി വച്ചിരിക്കുന്നു. ഇവ പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലല്ല; ഒരു ഭാഗ്യപരീക്ഷണം. വീട്ടുപകരണങ്ങൾ പൂർണമായി നശിച്ചവരുമുണ്ട്. ഇതിനൊരു പരിഹാരം നിർദേശിക്കുന്നു വിദഗ്ധർ. സ്വിറ്റ്സർലൻഡിലെ ‘അഗ്നിസുരക്ഷാ സർവീസ് ഇൻഷുറൻസ്’ കേരളത്തിൽ നടപ്പാക്കാം.

∙ വർഷംതോറും എല്ലാ വീട്ടുകാരും ചെറിയ ഇൻഷുറൻസ് പ്രീമിയം അഗ്നിസുരക്ഷാ വകുപ്പിനു നൽകുന്നതാണു പദ്ധതി.

∙ അഗ്നിരക്ഷാ സേനയെ വിപുലപ്പെടുത്തി അതിനുകീഴിൽ സർക്കാർ ഇൻഷുറൻസ് കൊണ്ടുവരിക. ഓരോ വീടും വീട്ടിലെ ഉപകരണങ്ങളടക്കം കണക്കാക്കി ചെറിയ പ്രീമിയം ഈടാക്കുക. 

∙ ചെറിയ വീടുകൾക്കു ചെറിയ തുക, വലുതും സൗകര്യം കൂടിയതുമായ വീടുകൾക്ക് അതിനനുസരിച്ച് ഉയർന്ന തുക. 

∙ 60 ലക്ഷത്തോളം വീടുകളുണ്ട് കേരളത്തിൽ. ശരാശരി 1000 രൂപയെന്നു കണക്കാക്കിയാൽപ്പോലും പ്രതിവർഷം 600 കോടി രൂപ സർക്കാരിന്റെ അക്കൗണ്ടിലെത്തും. രണ്ടാം വർഷം 1200 കോടി.

∙ വർഷം തോറും ഈ തുക ലഭിച്ചുകൊണ്ടേയിരിക്കുമെന്നതിനാൽ വലിയ ലാഭമുള്ളൊരു ഇൻഷുറൻസ് കമ്പനിയായി അഗ്നിസുരക്ഷാ സേനയെ മാറ്റാം. 

∙ പ്രളയത്തിലോ മണ്ണിടിച്ചിലിലോ നശിച്ചുപോകുന്ന വീടുകൾക്കും വീട്ടുപകരണങ്ങൾക്കും പൂർണമായ  നഷ്ടപരിഹാരത്തുക ഈ ഫണ്ടിൽ നിന്നു നൽകാം.