പേടിക്കരുത്, നൺ സിനിമയുടെ ട്രെയിലർ എത്തി

ആരാധകരെ വിറപ്പിച്ച് ദ് നണ്‍ സിനിമയുടെ രണ്ടാം ട്രെയിലര്‍ എത്തി. റൊമാനിയയിലെ കൊട്ടാരങ്ങളില്‍ ചിത്രീകരിച്ച സിനിമ അടുത്തമാസം പുറത്തിറങ്ങും. അമേരിക്കന്‍ ഗോഥിക് സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ സിനിമ പ്രേക്ഷകരുടെ സിരകളില്‍ ഭയം നിറച്ചാണ് വരവറിയിക്കുന്നത്. ശവപ്പെട്ടിയില്‍ അകപ്പെട്ടുപോകുന്ന രംഗത്തോടെയാണ് ട്രെയിലറിന്റെ തുടക്കം.

ഹോളിവുഡ് ചിത്രമായ കൺജറിങ് 2 കണ്ട് ഞെട്ടാത്തവരായി ആരും തന്നെ കാണില്ല. ജെയിംസ് വാൻ സംവിധാനം ചെയ്ത ഹൊറർ സിനിമ ഇന്ത്യയിലും ഹിറ്റായിരുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ െഞട്ടിച്ചത് പിശാചായി എത്തുന്ന കന്യാസ്ത്രീയുടെ കഥാപാത്രമാണ്. അതിഭീകരമായ മേക്ക്അപ്പും അഭിനയവും പ്രേക്ഷകരെ കൂടുതൽ പേടിപ്പിച്ചു. 

കൺജറിങ് 2 വിലെ ഈ കന്യാസ്ത്രീയെ ആസ്പദമാക്കിയെടുക്കുന്ന ആദ്യ മുഴുനീള ചിത്രമാണ് ദ് നൺ. ദയവ് ചെയ്ത് കണ്ണടയ്ക്കാതെ ടീസർ മുഴുവനായി കാണണമെന്നാണ് അണിയറപ്രവർത്തകരുടെ പരസ്യം.

1952ലെ റൊമാനിയയില്‍ നടന്ന കന്യാസ്ത്രീയുടെ ദുരൂഹമരണാണ് ചിത്രത്തിന്റെ പ്രമേയം. കൺജറിങിനും അന്നാബലെയ്ക്കും മുമ്പ് നടക്കുന്ന കഥയാണ് ഈ സിനിമയുടേത്. റൊമാനിയയിലെ ഭയം ജനിപ്പിക്കുന്ന കൊട്ടാരങ്ങളിലാണ് ചിത്രീകരണം  നടന്നത്. 

കന്യാസ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അത് അന്വേഷിക്കാൻ വൈദികൻ, കന്യാസ്ത്രി, ഒരു സഹായി അങ്ങനെ മൂന്നുപേരെ വത്തിക്കാൻ നിയോഗിക്കുന്നു. അങ്ങനെ അവര്‍ റൊമാനിയയിൽ എത്തുന്നതും പിന്നീടുള്ള ഭീകരസംഭവങ്ങളുമാണ് പ്രമേയം. 

ഹോളിവുഡ് നടിയും തിരക്കഥാകൃത്തുമായ ബോണി ആരോൺസ് ആണ് പ്രേതമായി വേഷമിടുന്നത് കൺജറിങ് 2വിലും ഇവർ തന്നെയായിരുന്നു. ടൈസ ഫർമിഗ, ഡെമിയൻ ബിചിർ, ഇൻഗ്രിഡ് ബിസു എന്നിവരാണ് മറ്റുതാരങ്ങൾ.കോറിൻ ഹാർഡിയാണ് സംവിധാനം. സെപ്റ്റംബര്‍ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.