അതെ എനിക്ക് എയ്ഡ്സ് : ഹോളിവുഡ് താരം ചാർലി ഷീൻ

സിനിമയെപ്പോലും വെല്ലുന്ന ക്ളൈമാക്സിനാണ് കഴിഞ്ഞ ദിവസം തിരശീല വീണത്. പ്രമുഖ കോമഡി താരവും ഹോളിവുഡിലെ മുൻനിര നടനുമായ ചാർലി ഷീൻ തന്റെ കുത്തഴിഞ്ഞ ജീവിത ശൈലിയുടെ ഭാഗമായി എയ്ഡ്‌സ് ബാധിതനായി എന്ന് വിദേശമാധ്യമങ്ങൾ പറഞ്ഞു തുടങ്ങിട്ട് ദിവസങ്ങളായി. ഒടുവിൽ വാർത്തയുടെ നിജവസ്ഥ ബോധ്യപ്പെടുത്തി നടൻ തന്നെ മുന്നോട്ടു വന്നിരിക്കുയാണ്. പ്രമുഖ ബ്രിട്ടീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ എയ്ഡ്‌സ് ബാധിതനാണ് എന്ന് ഷീൻ സമ്മതിച്ചു. 

ഒരു ടിവി അഭിമുഖത്തിലൂടെയാണ്  ചാര്‍ലി തന്റെ രോഗാവസ്ഥ തുറന്നുപറഞ്ഞത്‌. താൻ രോഗബാധിതനാണ് എങ്കിലും, തന്നിലൂടെ രോഗം ആർക്കും പകർന്നിട്ടില്ല എന്നും ഷീൻ വ്യക്തമാക്കി. ടുഡെ ടിവിയിൽ പരിപാടിയുടെ അവതാരകനായ  മാറ്റ് ലോവർ നടത്തിയ ഇന്റര്‍വ്യൂവില്‍ തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും രോഗം വന്ന കാലത്തെക്കുറിച്ചുമെല്ലാം ഷീൻ തുറന്നു പറയുന്നുണ്ട്.  

4 വര്‍ഷം മുന്‍പാണ് ഷീൻ എയ്ഡ്‌സ് രോഗ  രോഗബാധിതനാകുന്നത് . രോഗബാധിതനാണ് എന്ന് കണ്ടെത്തിയ ഉടനെ ചികിത്സ ആരംഭിക്കുകയും ചെയ്തു. തനിക്ക് ഇപ്പോൾ പറയത്തക്ക കുഴപ്പങ്ങൾ ഒന്നും ഇല്ലയെന്നും ഷീൻ പറഞ്ഞു. എയ്ഡ്സ് ബാധിച്ച വിവരം അടുത്തസുഹൃത്തുക്കളോട് മാത്രം വെളിപ്പെടുത്തിയിരുന്നു. അതും അത്രയ്ക്ക് വിശ്വാസമുള്ളവർ. എന്നാൽ ചിലർ പുറത്തുപറയുമെന്നും ഇല്ലെങ്കിൽ വലിയതുക തരണമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും നടൻ പറഞ്ഞു. 10 മില്യൺ ഡോളറാണ് ഈ രഹസ്യം പുറത്തറിയാതാരിക്കാൻ ഷീൻ ഇതുവരെ ചിലവഴിച്ചത്.

ഷീന്‍ ഹോളിവുഡിലെ നടിമാര്‍ക്കും മോഡലുകള്‍ക്കും ലൈംഗികബന്ധത്തിലൂടെ രോഗം പകര്‍ത്തിയെന്ന് വാര്‍ത്തകളുണ്ടായതിനെ തുടർന്നാണ് ഇത്തരം ഒരു അഭിമുഖത്തിനു ഷീൻ മുഖം നൽകിയത്.  ഷീനിന്റെ ഡോക്ടറായ റോബര്‍ട്ട് ഹ്യൂന്‍സന്‍കയും അഭിമുഖത്തിൽ  ഷീനിന്റെ രോഗം സ്ഥിരീകരിച്ചു. എന്നാൽ അടുത്തിടെ നടത്തിയ രക്തപരിശോധനയിൽ എയ്ഡ്‌സ് അണുക്കളുടെ എണ്ണം വളരെ കുറഞ്ഞ തോതിൽ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നും ഡോക്ടർ വ്യക്തമാക്കി.