കൺകെട്ടല്ല, കൺജറിങ്!

ഹോളിവുഡിലെ പുതിയ ഹൊറർ ചിത്രമായ കൺജറിങ് –2 കണ്ട് ഞെട്ടിയവരും ചങ്ക് പൊട്ടി മരിച്ചവരും വരെയുണ്ടെന്നാണു കേട്ടുകേൾവി. അപ്പോൾ, തിരക്കഥയിൽ ഒളിച്ചിരിക്കുന്ന പ്രേതം യഥാർഥത്തിൽ ഉണ്ടായിരുന്നതാണെന്നുകൂടി കേൾക്കുമ്പോഴോ?

1977ൽ ഇംഗ്ലണ്ടിലെ ഏൻഫീൽഡിലെ വീട്ടിൽ നടന്ന സംഭവമാണു കൺജറിങ് 2ന്റെ കഥയ്ക്കു പിന്നിലെ കഥ. അമ്മ പെഗി, മക്കളായ മാർഗരറ്റ്, ജാനറ്റ്, ജോണി, ബില്ലി എന്നിവരാണ് ഈ സംഭവകഥയിലെ കഥാപാത്രങ്ങൾ. 1977ൽ ഓഗസ്റ്റിൽ ഏൻഫീഡിലെ വാടകവീട്ടിലേക്ക് ഇവർ താമസം മാറ്റുന്നതോടെ കഥ തുടങ്ങുന്നു. കുറച്ചുനാൾ കഴിഞ്ഞ ശേഷം വീട്ടിൽ അപ്രതീക്ഷിത സംഭവങ്ങൾ നടക്കാൻ തുടങ്ങി. കസേരയും അലമാരയും തനിയെ ചലിക്കുന്നു. ഭിത്തികളിൽ നിന്ന് ഭീതിപ്പെടുത്ത ശബ്ദം. പ്രശ്നം കൂടിയതോടെ െപഗി പൊലീസിനെ വിളിച്ചു.

ഇതേതോ വലിയ പെരുച്ചാഴി ഒപ്പിക്കുന്ന പണിയാണെന്ന് പറയുന്ന പൊലീസ് കാണുന്നത് കൺമുന്നിൽ കൂടെ തനിയെ ചലിക്കുന്ന കസേരയാണ്. മാത്രമല്ല എന്തൊക്കെ മുരൾ‍ച്ചയും അലർച്ചയും കേട്ടു. പിന്നീട് ജാനറ്റിന് പലതരത്തിലുള്ള അസ്വസ്ഥതകൾ കണ്ടുതുടങ്ങി.

യഥാർഥത്തിലെ വാറെൻ ദമ്പതികൾ

അതോടെ സംഭവം മാധ്യമങ്ങൾ അറിഞ്ഞു; വലിയ വാർത്തയായി. ഇത് അന്വേഷിക്കാൻ വന്ന സൈക്കോളജി പ്രൊഫസർമാരായ അനിത ഗ്രിഗറിയും ജോൺ ബെലോഫും ഇതു കുട്ടികളുടെ തട്ടിപ്പാണെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നാൽ ബ്രിട്ടീഷ് പാരാനോർമൽ അന്വേഷണ വിദഗ്ദ്ധനായ മോറിസ് ഗ്രോസും ഗൈ ലിയോണും ഇതുപ്രേതബാധ തന്നെയാണെന്നു വിശ്വസിച്ചു.

പെഗി, മക്കളായ മാർഗരറ്റ്, ജാനറ്റ്, ജോണി, ബില്ലി എന്നിവർക്കൊപ്പം (ഫയല്‍ ചിത്രം), ജാനറ്റ് ഇപ്പോൾ

1978ൽ വീട്ടിലെത്തിയ ഒരു പുരോഹിതനാണ് പ്രശ്നങ്ങൾ താൽക്കാലികമായി ഒഴിപ്പിക്കുന്നത്. എന്നാൽ സിനിമയിൽ ഇത് പാരാനോർമൽ വിദഗ്ധരായ വാറെൻ ദമ്പതികളാണ് ചെയ്യുന്നത്. പക്ഷേ യഥാർഥത്തിൽ വാറെൻ ദമ്പതികൾക്ക് വലിയ റോളില്ലെന്ന് ജാനറ്റ് പറയുന്നു. ജാനറ്റിനിപ്പോൾ 45 വയസ്സ്. സഹോദരന്‍ ജോണി പതിനാലാം വയസിൽ മരിച്ചു.

വാലക് ആരെന്നോ?

കൺജറിങ് 2ൽ പേക്ഷകരെ ഏറ്റവുമധികം ഞെട്ടിച്ചതു പിശാചായി എത്തുന്ന വാലക് എന്ന കന്യാസ്ത്രീയാണ്. ഹോളിവുഡ് നടിയും തിരക്കഥാകൃത്തുമായ ബോണി ആരോൺസ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

കൺജറിങ് 2 വിലെ ഈ കന്യാസ്ത്രീയെ ആസ്പദമാക്കി ഹോളിവുഡിൽ പുതിയ ചിത്രവും പ്രഖ്യാപിച്ച് കഴിഞ്ഞു. ദ് നൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബോണി തന്നെയാകും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുക.