‘അടുക്കളയിൽ നിന്നു വിളിച്ചു വരുത്തി 500 രൂപ ടിപ് തന്ന ക്യാപ്റ്റൻ’

ക്യാപ്റ്റൻ രാജുവുമൊത്തുള്ള ഓർമകൾ പങ്കുവച്ച് പ്രശസ്ത ഷെഫ് സുരേഷ് പിള്ള. താരം കുടുംബവുമൊത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോളുണ്ടായ അനുഭവമാണ് സമൂഹമാധ്യമത്തിലൂടെ അദ്ദേഹം പങ്കുവച്ചത്.

സുരേഷ് പിള്ളയുടെ കുറിപ്പ് വായിക്കാം–

2000 ലെ 500 രൂപ!

ശ്രീ ക്യാപ്റ്റൻ രാജു സാറിനെ ആദ്യമായും അവസാനവുമായി കണ്ടത് ബെംഗളൂരുവിലെ കോക്കനട്ട് ഗ്രോവിൽ കുടുംബവുമായി അത്താഴം കഴിക്കാനെത്തിയപ്പോളാണ്. കരിമീൻ പൊരിച്ചതാണ് മെനുവിലുണ്ടായിരുന്നത് പക്ഷേ അദ്ദേഹത്തിന് വേണ്ടിയിരുന്നത് തേങ്ങാപ്പാലൊഴിച്ച കോട്ടയത്തെ മപ്പാസായിരുന്നു, തിരക്കിനിടയിൽ അത് അദ്ദേഹത്തിന് തയാറാക്കി കൊടുത്തു.

ഭക്ഷണ ശേഷം അടുക്കളയിൽ നിന്നും വിളിച്ചു വരുത്തി അഭിനന്ദിച്ച ശേഷം സ്നേഹത്തോടെ 500 രൂപ ടിപ്സ് തന്നത് നന്ദിയോടെ ഇന്നും ഓർക്കുന്നു! 20 രൂപയും 50 രൂപയും തരുന്ന ഗെസ്റ്റുകളെ കൈകൂപ്പി വണങ്ങിയിരുന്ന കാലത്താണ് ഇതെന്ന് ഓർമ്മ വേണം ! മലയാളത്തിന്റെ പ്രിയപ്പെട്ട അരിങ്ങോടർക്ക് ആദരാജ്ഞലികൾ.