മലയാളസിനിമയിലെ ക്യാപ്റ്റന് സല്യൂട്ട്: മഞ്ജു വാരിയർ

ക്യാപ്റ്റൻ രാജുവിനെ അനുസ്മരിച്ച് നടി മഞ്ജു വാരിയർ. ദയ എന്ന സിനിമയിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂവെന്നും മുതിര്‍ന്ന ജ്യേഷ്ഠന്റെ സ്ഥാനത്തായിരുന്നു അദ്ദേഹമെന്നും മഞ്ജു പറയുന്നു.

മഞ്ജു വാരിയറുടെ കുറിപ്പ് വായിക്കാം–

സിനിമയും ജീവിതവും തമ്മിലുള്ള ദൂരം മിഥ്യയില്‍നിന്നു യാഥാര്‍ഥ്യത്തിലേക്കുള്ളതാണെന്ന് തെളിയിച്ച നടന്മാരുടെ മുന്‍നിരയിലാണ് ക്യാപ്റ്റന്‍രാജുവിന്റെ സ്ഥാനം. ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം വില്ലനായിരുന്നു. ജീവിതത്തില്‍ സ്‌നേഹനിധിയായ ഒരു മനുഷ്യനും. അഭിനയിച്ച് ഫലിപ്പിച്ച വില്ലൻ കഥാപാത്രങ്ങളുടെ നിഴല്‍പോലും അടുത്തറിഞ്ഞവര്‍ക്ക് അദ്ദേഹത്തില്‍

കാണാനാകില്ലായിരുന്നു.‍‌‌‌‌

'ദയ'യില്‍ മാത്രമേ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. അന്ന് രാജസ്ഥാനിലേക്കുള്ള യാത്രയും അവിടത്തെ ചൂടില്‍ രാജുച്ചായന്റെ വാത്സല്യത്തണലും ഇന്നും ഓര്‍മിക്കുന്നു. പിന്നീട് ഫോണില്‍ ഇടയ്‌ക്കൊക്കെ സംസാരിക്കുമായിരുന്നു. അപ്പോഴൊക്കെ മുതിര്‍ന്ന ഒരു ജ്യേഷ്ഠനെ ഞാന്‍ അദ്ദേഹത്തില്‍ കണ്ടു. മലയാളസിനിമയിലെ ക്യാപ്റ്റന് സല്യൂട്ട്...