Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിനസ്സ് രംഗത്തേയ്ക്കു ചുവടുവെച്ച് ഹണിറോസ്

honey-rose-buisness

കൊച്ചി∙ ഈ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യമെന്താണെന്നു ചോദിച്ചാൽ ഇനി നടി ഹണി റോസ് പറയും ഹണി ബാത് സ്ക്രബറാണെന്ന്. കാരണം റോസ് സംരംഭകയാകുകയാണ്. തന്റെ നാട്ടിലെ കുറെ വനിതകൾക്കും കുറച്ചു കർഷകർക്കും ജീവിത വരുമാനം കൂടി ഒരുങ്ങുന്നതിൽ സന്തോഷമുണ്ടെന്ന് ഹണി റോസ് പറഞ്ഞു.  

നൂറുശതമാനം പ്രകൃതിദത്തമായ രാമച്ചം ഉപയോഗിച്ച് നിർമിച്ച സ്ക്രബർ ഹണി ബ്രാൻഡിൽ ഇനി വിപണിയിലെത്തും. സംരംഭത്തിന്റെ വിപണനോദ്ഘാടനം ഡിസംബർ ഒന്നിനു വൈകിട്ട് നാലിനു ലുലുമാളിൽ നടക്കും. സിനിമാ രംഗത്തെ ഏതാനും സഹപ്രവർത്തകർ ചടങ്ങിനെത്തും. ആരാണ് ഉദ്ഘാടനം ചെയ്യുക എന്നത് സർപ്രൈസ് ആണെന്നും ഹണി റോസ് പറഞ്ഞു. 

ഹണിയുടെ പിതാവ് വർഗീസ് തോമസ് 20 വർഷമായി രാമച്ചം ഉപയോഗിച്ചുള്ള ബാത്ത് സ്ക്രബറുകളുടെ ഉൽപാദന വിപണന മേഖലയിലുണ്ട്. മാതാവ് റോസ് തോമസാണ് ഉത്പാദനം നോക്കി നടത്തിയിരുന്നത്. രാമച്ചത്തിന്റെ ലഭ്യതക്കുറവ് മേഖലയ്ക്ക് തിരിച്ചടിയാണെങ്കിലും മികച്ച വില നൽകി കൂടുതൽ കർഷകരെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനു സാധിക്കുന്നുണ്ടെന്ന് തോമസ് പറയുന്നു. 

ലഭ്യതക്കുറവുകൊണ്ട് കൂടുതൽ രാമച്ചം വാങ്ങി സംഭരിക്കേണ്ട സാഹചര്യമുണ്ട്. ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. രാമച്ചം സ്ക്രബറിനൊപ്പം സിന്തറ്റിക് മോഡലും വിപണിയിലെത്തിക്കുന്നുണ്ട്. സൂപ്പർമാർക്കറ്റുകളിലൂടെയും മറ്റും പ്രാദേശിക വിപണിയിലെത്തിക്കാനാണ് തീരുമാനം. ഉൽപന്നത്തിന്റെ കയറ്റുമതി സാധ്യതയും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.