തിരുവനന്തപുരം∙ കേരള പബ്ലിക് സർവീസ് കമ്മിഷനിൽ(പിഎസ്‌സി) സർവീസ് വിഭാഗത്തിൽ നിന്നു നിയമിതരാവുകയും 2006 ജനുവരി ഒന്നിനു മുമ്പ് വിരമിക്കുകയും ചെയ്ത അംഗങ്ങൾക്കു കൂടി പെൻഷൻ പരിഷ്കരണത്തിന്റെ ആനുകൂല്യം ബാധകമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സ്ഥിരം ജോലിയില്ലാതെ പിഎസ്‌സി അംഗമായവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ മൂന്നിലൊന്നു പെൻഷൻ നൽകിയിരുന്നതു കോടതി ഉത്തരവിനെ തുടർന്ന് 45 ശതമാനമായി വർധിപ്പിച്ചിരുന്നു.
സർവീസിൽ നിന്നു വിരമിച്ച ശേഷം പിഎസ്‌സി അംഗമായവർക്ക് അവർ നേരത്തെ ചെയ്തിരുന്ന ജോലിയുടെ പെൻഷനാണ് തുടർന്നും ലഭിച്ചിരുന്നത്. ഇതു വളരെ കുറവായ സാഹചര്യത്തിലാണ് അവർക്കു കൂടി പെൻഷൻ പരിഷ്കരണത്തിന്റെ ആനുകൂല്യം നൽകുന്നത്. അതേസമയം സർവീസ് കാലയളവിനുള്ളിൽ പിഎസ്‌സി അംഗമാകുന്നവർക്ക് അവരുടെ മുൻ സർവീസും പിഎസ്‌സിയിലെ സർവീസും കൂട്ടിയുള്ള പെൻഷൻ ആനുകൂല്യത്തിന് അർഹതയുണ്ട്. 2006 മുതൽ പുതുക്കിയ പെൻഷനാണ് പിഎസ്‌സി അംഗങ്ങൾക്കു ലഭിക്കുന്നത്.