Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സയനൈഡ് മല്ലിക - രാജ്യത്തെ ആദ്യ വനിതാ സീരിയൽ കില്ലർ

cyanide-mallika

ബംഗളൂരുവിലെ മൈക്കോ ലേഔട്ട് പൊലീസ് സ്റ്റേഷനിൽ 2006 ഡിസംബറിൽ ശങ്കറെന്നു പേരുള്ള യുവാവ് പരാതിയുമായി എത്തി. തന്റെ ഭാര്യയായ രേണുകയെ കാണാനില്ലെന്നായിരുന്നു വിദേശത്തുനിന്നെത്തിയ യുവാവിന്റെ പരാതി. ദിവസങ്ങൾക്ക് മുൻപ്, രേണുകയെ കാണാനില്ലെന്നു കാട്ടി സഹോദരി മണിയും പരാതി നൽകിയിരുന്നു,. അന്വേഷണത്തിൽ രേണുകയെക്കുറിച്ച് വിവരം ലഭിക്കാത്തതിനെത്തുടർന്നാണ് ശങ്കർ പരാതിയുമായി എത്തിയത്. പൊലീസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. കുട്ടികളില്ലാതിരുന്ന രേണുക വിഷമത്തിലായിരുന്നെന്നും അമ്പലങ്ങളിൽ പൂജകൾ പതിവായി ചെയ്തിരുന്നുമെന്നുള്ള വിവരം മാത്രമാണ് പൊലീസിന് ലഭിച്ചത്. 

2007 ഡിസംബർ 31: പതിവ് പട്രോളിങിനിടയിലാണ് കലാസിപാളയയിലെ പൊലീസുകാർക്ക് ആ വിവരം ലഭിച്ചത്. സ്വർണാഭരണങ്ങൾ വിൽക്കാൻ വന്ന സ്ത്രീയെ സംശയമുണ്ടെന്നായിരുന്നു സന്ദേശം. ജ്വല്ലറി ഉടമയാണ് പൊലീസുമായി ബന്ധപ്പെട്ടത്.സ്ഥലത്തെത്തിയ  പൊലീസ് അന്വേഷണം ആരംഭിച്ചു. നാൽപത് വയസിനു മുകളിൽ പ്രായമുള്ള സ്ത്രീയാണ് കടയിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. വിശദമായി ചോദ്യം െചയ്യാനായി സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം ആഭരണങ്ങളാണെന്നും പണത്തിന് ആവശ്യമുള്ളതിനാൽ വിൽക്കാനെത്തിയതെന്നും സ്ത്രീ ആവർത്തിച്ചു. സ്വർണാഭരണങ്ങൾ യുവതികൾ അണിയുന്ന തരത്തിലുള്ളവയായിരുന്നത് പൊലീസിൽ സംശയമുണ്ടാക്കി. 

ഇതിനിടയിലാണ് ഇവർ ഒരു മോഷണക്കേസിൽ നേരത്തെ പിടിയിലായിട്ടുണ്ടെന്നും ആറുമാസം ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസിന്  വിവരം ലഭിക്കുന്നത്. അതു നിർണായകമായി. ഭർത്താവിൽനിന്നും മക്കളിൽനിന്നും അകന്നുകഴിയുന്ന ഇവരുടെ പെരുമാറ്റത്തിൽ ദുരൂഹതയുണ്ടെന്നു കണ്ടെത്തിയ പൊലീസ് കൂടുതൽ അന്വേഷണം നടത്തി. അവരിൽനിന്നും പിടിച്ചെടുത്ത ആഭരണങ്ങളിലെ അടയാളങ്ങൾ ഉപയോഗിച്ചായിരുന്നു അന്വേഷണം. പലവഴികളിൽ സഞ്ചരിച്ച പൊലീസിന് ഒരു കാര്യം മനസിലായി. ആഭരണത്തിന്റെ ഉടമയായ നാഗവേണിയെന്ന സ്ത്രീ കൊല്ലപ്പെട്ടിരിക്കുന്നു. പൊലീസിന്റെ പഴുതടച്ചുള്ള ചോദ്യം ചെയ്യലായിരുന്നു പിന്നെ. അതോടെ അവർ തന്റെ യഥാർഥപേര് ആദ്യമായി പറഞ്ഞു. മല്ലിക.. രാജ്യത്തെ നടുക്കിയ ആദ്യത്തെ വനിതാ സീരിയൽ കില്ലർ സയനൈഡ് മല്ലികയെക്കുറിച്ചുള്ള വിവരം ആദ്യമായി പുറംലോകമറിഞ്ഞു.

ചിട്ടി ബിസിനസ് നഷ്ടമായപ്പോഴാണ് മല്ലികയുടെ മോഷണത്തിനിറങ്ങുന്നത്. 1999ൽ. ക്ഷേത്രങ്ങളിൽ താമസിച്ചു ഭക്‌തരുമായി അടുത്ത ശേഷം പൂജ നടത്താനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി സയനൈഡ് നൽകി കൊന്നു പണവും സ്വർണവും തട്ടുകയായിരുന്നു കഗ്ഗലിപുര സ്വദേശി മല്ലികയുടെ (43) രീതി.  മേദാർപേട്ടിലെ സ്വർണ പോളിഷിങ് ഷോപ്പിൽനിന്ന് 200 രൂപയ്‌ക്കാണു മല്ലിക മാരകവിഷമായ സയനൈഡ് വാങ്ങിയതെന്ന് പൊലീസ് മനസിലാക്കി. ഇവർ വാങ്ങിയ സയനൈഡ് രണ്ടായിരം പേരെ കൊലപ്പെടുത്താൻ മതിയാകുമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്.കെ. ഉമേഷ് പറയുന്നു. തുടർ അന്വേഷണത്തിൽ 1999ൽ രണ്ടും 2007ൽ മാത്രമായി അഞ്ചു കൊലപാതകങ്ങൾ ഇവർ നടത്തിയതായി പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു സയനൈഡ് ഉപയോഗിച്ചിരുന്നതിനാൽ സയനൈഡ് മല്ലിക എന്ന പേരിൽ ഇവർ കുപ്രസിദ്ധയായി. ലക്ഷ്‌മി, സാവിത്രാമ്മ, കെംപമ്മ, ജയമ്മ, കല, ശിവമോഗ്ഗമ്മ തുടങ്ങിയ പേരുകളിലും ഇവർ അറിയപ്പെട്ടു. സയനൈഡ് മല്ലികയെന്ന പേര് മാധ്യമങ്ങളിൽ നിറഞ്ഞതോടെ അവർ നടത്തിയ കൂടുതൽ കൊലപാതകങ്ങളുടെ വിവരങ്ങളും പുറംലോകമറിഞ്ഞുതുടങ്ങി. 

മല്ലിക അറസ്റ്റു ചെയ്യപ്പെട്ടതോടെ വിവിധയിടങ്ങളിൽ കാണാതായ സ്ത്രീകളുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലേക്ക് പ്രവഹിച്ചു. അക്കൂട്ടത്തിൽ രേണുകയുടെ സഹോദരി  മണിയും ഉണ്ടായിരുന്നു. തന്റെ സഹോദരി 1999ൽ കൊല്ലപ്പെട്ടതിനു പിന്നിൽ മല്ലികയെ സംശയമുണ്ടെന്ന് മണി പൊലീസിനെ അറിയിച്ചു. മണി വീട്ടുജോലിക്കാരിയായി  നിന്ന വീട്ടിൽ പാചകക്കാരിയായിരുന്നു മല്ലിക. തന്റെ വീട്ടിൽ പതിവായി  മല്ലിക വരാറുണ്ടായിരുന്നെന്നും രേണുകയുമായി മല്ലികയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അവർ പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യലിൽ രേണുകയെ സയനൈഡ് നൽകി കൊന്നതായി മല്ലിക സമ്മതിച്ചു.

കുട്ടികളില്ലാത്തതിൽ അതീവ ദുഖിതയായിരുന്നു രേണുക. നഗരപ്രാന്തത്തിലുള്ള ശ്രീ നാരായണ ക്ഷേത്രത്തിൽ പൂജ നടത്തിയാൽ കുട്ടികളുണ്ടാകുമെന്ന മല്ലികയുടെ വാക്കുകൾ അവർ വിശ്വസിച്ചു. പൂജയുടെ കാര്യങ്ങൾ ആരോടും പറയരുതെന്നും എങ്കിൽ ഫലപ്രാപ്തി ഉണ്ടാകില്ലെന്നും മല്ലിക  രേണുകയോട് പറഞ്ഞിരുന്നു. ആഭരണങ്ങൾ മൊത്തം അണിഞ്ഞ് പുലർച്ചെ പൂജ നടത്തിയാലേ ഫലപ്രാപ്തി ഉണ്ടാകൂയെന്നും മല്ലിക അവരെ വിശ്വസിപ്പിച്ചു. ഇതനുസരിച്ച രേണുക ആരോടും പറയാതെ അകലെയുള്ള ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ക്ഷേത്രത്തിനടുത്ത് മുറിയെടുത്തു. പുലർച്ചെ ആഭരണങ്ങളെല്ലാം ധരിക്കാൻ രേണുകയോട് ആവശ്യപ്പെട്ടശേഷം മല്ലിക പൂജ ആരംഭിച്ചു. തുടർന്ന് കുടിക്കാനായി തീർഥജലം നൽകി. സയനൈഡ് കലക്കിയ വെള്ളംകുടിച്ച രേണുക ആ മുറിയിൽ പിടഞ്ഞു വീണു.

രേണുകയെ കൊന്നതായി മല്ലിക സമ്മതിച്ചതോടെ കലാസിപാളയയിലെ പൊലീസ്  കോലാറിലെ ചിന്താമണി പൊലീസുമായി ബന്ധപ്പെട്ടു. യോഗി നാരായണ ആശ്രമം ഗസ്‌റ്റ് ഹൗസിലെ ടോയ്‌ലറ്റിൽ 2006 ഡിസംബർ ഏഴിന് അജ്‌ഞാത യുവതിയെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ആരും അന്വേഷിച്ച് വരാത്തതിനാൽ മൃതദേഹം പൊലീസ് ദഹിപ്പിച്ചു. അന്വേഷണത്തിൽ ഒന്നും  കണ്ടെത്താനാകാത്തതിനാൽ കേസും അവസാനിപ്പിച്ചിരുന്നു. കലാസിപാളയയിലെ പൊലീസിനോടൊപ്പമെത്തിയ രേണുകയുടെ സഹോദരി ചിന്താമണി പൊലീസ് സൂക്ഷിച്ചിരുന്ന രേണുകയുടെ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞു. പിന്നീട് മല്ലിക മോഷ്ടിച്ചു വിൽപ്പന നടത്തിയ രേണുകയുടെ ആഭരണങ്ങളും തിരിച്ചറിഞ്ഞു. ഇതോടെ കൂടുതൽ കേസുകളിൽ മല്ലിക ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് മനസിലായി. കൂടുതൽ കൊലപാതങ്ങളുടെ വിവരം ലഭിച്ചു. 

രേണുകയ്ക്കും നാഗവേണിക്കും പുറമേ ഹൊസക്കോട്ടെ നിവാസി മമത(30), ഹെബ്ബാൾ നിവാസി പിള്ളമ്മ(60), ബാനസവാടിയിലെ എലിസബത്ത് (52), യലഹങ്കയിലെ യശോധമ്മ (60), ചിക്കബൊമ്മസന്ദ്രയിലെ മുനിയമ്മ (60) എന്നിവരെയാണു കൊലപ്പെടുത്തിയത്. കൂടുതൽ പരാതികൾ വന്നപ്പോൾ മല്ലികയെ നുണപരിശോധനയ്‌ക്കും വിധേയമാക്കി.

കുടുംബപ്രശ്‌നങ്ങൾ മാറ്റാനായി നടന്ന മണ്ഡലപൂജയ്‌ക്കിടെയാണ് ഹൊസക്കോട്ടെ നിവാസി മമത കൊല്ലപ്പെട്ടത്. പൂജയ്ക്കെന്ന വ്യാജേന ഇവരുടെ വീട്ടിലെത്തിയ മല്ലിക, മമതയോടു കണ്ണയ്‌ടക്കാൻ ആവശ്യപ്പെട്ടശേഷം നിർബന്ധപൂർവം സയനൈഡ് നൽകുകയായിരുന്നു. 

ഹെബ്ബാൾ നിവാസി പിള്ളമ്മയെ (60) ക്ഷേത്രങ്ങൾ കാണിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. കാണാതായ കൊച്ചുമകനെ മടക്കിക്കൊണ്ടു വരാനെന്ന വ്യാജേന നടത്തിയ പൂജയ്‌ക്കിടെയാണ് ബാനസവാഡി നിവാസി എലിസബത്തിനെ (52) കൊലപ്പെടുത്തിയത്. 

യലഹങ്ക നിവാസി യശോദമ്മ(60) കൊല്ലപ്പെട്ടത് ആസ്‌മ രോഗം മാറ്റാനുള്ള പൂജയ്ക്കിടെയാണ്. പൂജയ്‌ക്കെന്ന വ്യാജേന സിദ്ധഗംഗ മഠത്തിനു സമീപം മുറിയെടുക്കുകയും ഇവർ ഉറങ്ങുമ്പോൾ സയനൈഡ് നൽകി കൊലപ്പെടുത്തുകയുമായിരുന്നു. പാട്ടുകൾ റെക്കോർഡ് ചെയ്യാൻ സഹായിക്കാമെന്നു പറഞ്ഞാണ് ചിക്കബൊമ്മസന്ദ്ര നിവാസിയായ ഭക്‌തഗായിക മുനിയമ്മയെ(60) യഡിയൂർ ക്ഷേത്രത്തിനു സമീപം കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 

ആൺമക്കളുണ്ടാകുമെന്നു വിശ്വസിപ്പിച്ചാണ് ഹെബ്ബാൾ നിവാസി നാഗവേണിയെ(30) കൂട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇലക്‌ട്രിക് വയർ കൊണ്ടു കഴുത്തു ഞെരിച്ച ശേഷം സയനൈഡ് നൽകുകയായിരുന്നത്രെ. ഇവരുടെ ആഭരണം വിൽക്കാനുള്ള ശ്രമത്തിനിടെയാണ് മല്ലിക കലാസിപാളയത്തു പിടിയിലായത്. സ്വർണാഭരണങ്ങൾക്കു പുറമെ മൊബൈൽ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തു. 

വിവിധ പ്രശ്‌നങ്ങളുള്ളവരുമായി തന്ത്രപൂർവം ബന്ധം സ്‌ഥാപിക്കുകയാണ് മല്ലിക ആദ്യം ചെയ്തിരുന്നത്. തീവ്രഭക്തയായും മന്ത്രവാദിയായും അവർ അഭിനയിച്ചു. താമസസ്ഥലത്തുനിന്ന് ദൂരെയുള്ള ക്ഷേത്രങ്ങളിലാണ് ഇവർ ഇരകളെ കൊണ്ടുപോയിരുന്നത്. യാത്രയെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഫലം കിട്ടില്ലെന്നും ഇവർ ഇരയെ വിശ്വസിപ്പിച്ചിരുന്നു. അതിനാൽ ആരും മല്ലികയെ തിരിച്ചറിഞ്ഞില്ല.

    

നാഗവേണിയെ കൊലപ്പെടുത്തിയ കേസിൽ മല്ലികയ്‌ക്കു ഒന്നാം അഡീഷനൽ റൂറൽ കോടതി വധശിക്ഷ വിധിച്ചു. മറ്റൊരു കേസിലും ഇവരെ തൂക്കിക്കൊല്ലാൻ വിധി വന്നു. പിന്നീട് ഇവരുടെ ശിക്ഷ ഇളവു ചെയ്ത് ജീവപര്യന്തമാക്കി. ഇപ്പോൾ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ. അടുത്തിടെ മല്ലിക വീണ്ടും വാർത്തകളിൽനിറഞ്ഞു, ജയലളിതയുടെ തോഴി ശശികല ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിലെത്തിയപ്പോൾ. മല്ലികയുടെ തൊട്ടടുത്തുള്ള സെല്ലാണ് ശശികലയ്ക്ക് ലഭിച്ചത്. പിന്നീട് സുരക്ഷാ കാരണങ്ങളാൽ മല്ലികയെ ഈ സെല്ലിൽനിന്ന് മാറ്റി.

സയനൈഡ് മല്ലിക

യഥാർഥ പേര്– കെ.ഡി. കെംപമ്മ

സീരിയൽ കില്ലർ

കൊലചെയ്തത്– ഏഴുപേരെ (കണ്ടെത്തിയത്)

കൊലപാതക കാലഘട്ടം: 1999–2007

ജനനം – 1965

related stories