കശ്മീരിൽ കോൺഗ്രസ്– നാഷനൽ കോൺഫറൻസ് സഖ്യം

ശ്രീനഗർ ∙ കശ്മീരിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്–നാഷനൽ കോൺഫറൻസ് സഖ്യം. നാഷനൽ കോൺഫറൻസ് വർക്കിങ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ലയാണു സഖ്യം പ്രഖ്യാപിച്ചത്. ശ്രീനഗർ, അനന്ത്നാഗ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഏപ്രിൽ ഒൻപതിനു ശ്രീനഗറിലും ഏപ്രിൽ 12ന് അനന്ത്നാഗിലും വോട്ടെടുപ്പു നടക്കും.

ശ്രീനഗറിൽ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ലയും അനന്ത്നാഗിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗുലാം അഹമ്മദ് മീറും മത്സരിക്കും. ബിജെപി–പിഡിപി സഖ്യത്തിനെതിരെ യോജിച്ച പോരാട്ടം നടത്താനാണു തീരുമാനമെന്ന് ഒമർ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ മകൻ മുഫ്തി തസാദഖ് ഹുസൈനാണ് അനന്ത്നാഗിലെ പിഡിപി സ്ഥാനാർഥി. ഹുസൈന്റെ സഹോദരിയും മുഖ്യമന്ത്രിയുമായ മെഹബൂബ രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്.

ശ്രീനഗർ മണ്ഡലത്തിൽ കോൺഗ്രസ് വിട്ടു പിഡിപിയിൽ ചേർന്ന നസീർ അഹമ്മദ് ഖാനാണു സ്ഥാനാർഥി. കശ്മീരിലെ അനിഷ്ട സംഭവങ്ങളിൽ പ്രതിഷേധിച്ചു പിഡിപി എംപി താരിഖ് ഹമീദ് കാര രാജിവച്ചതോടെയാണ് ഇവിടെ ഒഴിവുണ്ടായത്. കാര ഇപ്പോൾ കോൺഗ്രസിലാണ്.