നീരവുമായി നേരിട്ട് ഇടപാടില്ല; പിഎൻബി ജാമ്യത്തിൽ വായ്പ നൽകി: എസ്ബിഐ

കൊച്ചി∙ വജ്ര വ്യാപാരിയായ നീരവ് മോദിയുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കു നേരിട്ട് ഒരു ഇടപാടുമില്ലെന്നു ചെയർമാൻ രജനീഷ് കുമാർ വ്യക്‌തമാക്കി. എന്നാൽ പഞ്ചാബ് നാഷനൽ ബാങ്ക് മോദിക്കു നൽകിയ ഉറപ്പു രേഖയുമായി ബന്ധപ്പെട്ട് 1360 കോടി രൂപ എസ്‌ബിഐ നൽകിയിട്ടുണ്ട്.

ഗീതാഞ്‌ജലി ജെംസിന്റെ ഉടമ ചോക്‌സിക്ക് എസ്‌ബിഐ നേരിട്ടു വായ്‌പ നൽകിയിട്ടുണ്ടെങ്കിലും അതു വലിയ തുകയല്ല. വജ്ര, ആഭരണ വ്യവസായത്തിന് എസ്‌ബിഐ അനുവദിച്ചിട്ടുള്ള വായ്‌പകൾ പരിമിതമാണ്; ഏകദേശം 13,000 കോടി രൂപ മാത്രം. ഇതാകട്ടെ ബാങ്കിന്റെ മൊത്തം വായ്‌പയുടെ ഒരു ശതമാനത്തിലും താഴെയാണെന്നു രജനീഷ് കുമാർ പറഞ്ഞു.