കര്‍ണാടക: കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ

ബെംഗളൂരു ∙ കർണാടകയിൽ കോൺഗ്രസ് കൂടുതൽ സീറ്റുകളോടെ ഭരണം നിലനിർത്തുമെന്നു സി-ഫോർ ഏജൻസിയുടെ സർവേ. 224 അംഗ നിയമസഭയിൽ കോൺഗ്രസ് സീറ്റ് നില 123ൽനിന്നു 126 ആയി വർധിക്കുമെന്നാണു റിപ്പോർട്ട്. ബിജെപിയുടെ അംഗബലം നാൽപതിൽനിന്ന് എഴുപതാകും. കഴിഞ്ഞ തവണ 40 സീറ്റ് ലഭിച്ച ജനതാദൾ (എസ്) 27 സീറ്റിലൊതുങ്ങുമെന്നും പറയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്കു 45% പേരും പിന്തുണയ്ക്കുന്നതു സിദ്ധരാമയ്യയെയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പയ്ക്ക് 26%, ദൾ (എസ്) സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമിക്ക് 13% പേരുടെ വീതം പിന്തുണയുണ്ട്.

വോട്ട് വിഹിതം സംബന്ധിച്ച പ്രവചനം ഇങ്ങനെ: കോൺഗ്രസ് 46%, ബിജെപി 31%, ദൾ 16%. ലിംഗായത്തുകളെ പ്രത്യേക മതമാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ 61% പേർ പിന്തുണയ്ക്കുന്നു; എതിർക്കുന്നവർ 31%. കഴിഞ്ഞ ഒന്നു മുതൽ 25 വരെ 154 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള 22,357 വോട്ടർമാർക്കിടയിലായിരുന്നു സർവേ. എല്ലാ പ്രായവിഭാഗത്തിലും കോൺഗ്രസിനാണു മുൻതൂക്കം. പുരുഷന്മാരിൽ 44 ശതമാനവും സ്ത്രീകളിൽ 48 ശതമാനവും പാർട്ടിയെ പിന്തുണയ്ക്കുന്നു. സി-ഫോർ 2013ൽ കോൺഗ്രസിനു 119-120 സീറ്റുകളാണു പ്രവചിച്ചിരുന്നത്.