ശ്രീനഗർ∙ കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന രണ്ട് ഓർഡിനൻസുകൾക്കു ജമ്മു–കശ്മീർ ഗവർണർ എൻ.എൻ.വോറ അംഗീകാരം നൽകി. പന്ത്രണ്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു വധശിക്ഷ വരെ നൽകാനും പതിനാറു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയാൽ 20 വർഷം വരെ കഠിനതടവു വിധിക്കാനും കഴിയുന്ന തരത്തിൽ നിയമഭേദഗതി വരുത്തിയ ഓർഡിനൻസിനാണു ഗവർണർ അംഗീകാരം നൽകിയത്.
ഇത്തരം കേസുകളിൽ ബാലസൗഹൃദപരമായ രീതിയിൽ അന്വേഷണവും കോടതി നടപടികളും ഉറപ്പുവരുത്തുന്നതാണു രണ്ടാമത്തെ ഓർഡിനൻസ്. മാനഭംഗം, മറ്റു ലൈംഗിക പീഡനങ്ങൾ, അശ്ലീല ചിത്രീകരണം എന്നിവയിൽനിന്നു കുട്ടികൾക്കു സംരക്ഷണം ഉറപ്പുവരുത്തണമെന്ന നിബന്ധനയും ഇതിലുണ്ട്. സമാന നിയമഭേദഗതി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നേരത്തേ ബാധകമാക്കിയിരുന്നു.