ശ്രീനഗർ∙ കശ്മീരിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ സഹോദരൻ ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നതായി വെളിപ്പെടുത്തൽ. രണ്ടുമാസം മുൻപു കാണാതായ ഷംസുൽ ഹഖ് മെൻഗ്‌നൂ (25) എകെ 47 തോക്കുമായി നിൽക്കുന്ന ചിത്രം ഹിസ്ബുൽ ഭീകരരാണു പുറത്തുവിട്ടത്. ശ്രീനഗറിനടുത്ത് സകുറയിലെ സർക്കാർ കോളജിൽ യുനാനി മെഡിസിൻ ബിരുദ വിദ്യാർഥിയായ ഷംസുലിനെ മേയിലാണു കാണാതായത്.
2012 ബാച്ച് അസം–മേഘാലയ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥൻ ഇനാമുൽ ഹഖിന്റെ സഹോദരനാണ്. 2016 ൽ സൈന്യം വധിച്ച, ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയുടെ ചരമദിനത്തിലാണ് പുതുതായി സംഘടനയിൽ ചേർന്ന ഒരു ഡസനോളം യുവാക്കളുടെ ചിത്രം സംഘടന പുറത്തുവിട്ടത്. കശ്മീരിൽ ഈ വർഷം ഭീകരർക്കൊപ്പം ചേരുന്ന ഉന്നത വിദ്യാഭ്യാസം നേടിയ നാലാമത്തെ ചെറുപ്പക്കാരനാണിയാൾ.