ഭർത്താവാകാൻ റോഡിൽ തല്ല്; മൂന്നാമനൊപ്പം പോയി യുവതി

ബെംഗളൂരു ∙ ഭർത്താവെന്ന് അവകാശപ്പെട്ട് രണ്ടുപേർ ദേശീയപാതയിൽ തമ്മിൽതല്ലുന്നതിനിടെ യുവതി മൂന്നാമതൊരാൾക്കൊപ്പം പോയി. ബെംഗളൂരു–നെലമംഗല ദേശീയപാതയിലാണ് പൊലീസിനെ കുഴക്കിയ സംഭവം. ശശികല എന്ന സ്ത്രീയെ സ്വന്തമാക്കാൻ സിദ്ധരാജു, മൂർത്തി എന്നിവരാണ് നടുറോഡിൽ തല്ലുകൂടിയതെന്നു പൊലീസ് പറഞ്ഞു.

മൂർത്തി എന്നയാൾക്കൊപ്പമായിരുന്നു കഴിഞ്ഞ വർഷം മുതൽ ശശികല താമസിച്ചിരുന്നത്. ഇതിനിടെ സിദ്ധരാജുവുമായി പരിചയത്തിലായി. ഇയാളെ വിവാഹം കഴിക്കാനും തീരുമാനിച്ചു. തുടർന്നു കഴിഞ്ഞ ദിവസം ഇരുവരും ബസ് സ്റ്റോപ്പിൽ നിൽക്കവെയാണ് മൂർത്തി എത്തിയത്. ഇരുവരുടെയും വഴക്ക് മൂർച്ഛിച്ചതോടെ പൊലീസ് എത്തി. ഇരുവരിൽ ആരുടെ കൂടെ പോകണമെന്നു ചോദിച്ചപ്പോൾ രണ്ടുപേരെയും വേണ്ടെന്നായി മറുപടി. ഇതിനിടെ സുഹൃത്ത് എന്നവകാശപ്പെട്ട് എത്തിയ മറ്റൊരാൾക്കൊപ്പം ഇവർ പോയി. നടുറോഡിൽ ബഹളമുണ്ടാക്കിയതിനു മൂർത്തിക്കും സിദ്ധരാജുവിനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.