ശ്രീനഗർ∙ ഹിസ്ബുൽ മുജാഹിദീൻ തലവൻ സയ്യദ് സലാഹുദ്ദീന്റെ രണ്ടാമത്തെ മകൻ ഷക്കീൽ അഹമ്മദിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. 2011ൽ ഭീകരപ്രവർത്തനത്തിനു വേണ്ടി പാക്കിസ്ഥാനിൽനിന്നു ഹവാല മാർഗത്തിലൂടെ കശ്മീരിലേക്കു പണമെത്തിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഇതേ കേസിൽ സലാഹുദ്ദീന്റെ മൂത്തമകൻ ഷാഹിദ് യൂസഫിനെ എൻഐഎ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സലാഹുദ്ദീനും ഈ കേസിൽ പ്രതിയാണ്.
ശ്രീനഗറിലെ ഷേർ–ഇ–കശ്മീർ മെഡിക്കൽ കോളജിലെ ലാബ് ടെക്നീഷ്യനായ ഷക്കീലിനെ നഗരത്തിലെ രാംബാഗിലുള്ള വസതിയിൽനിന്നു ബുധനാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. ഷാഹിദ് യൂസഫ് കശ്മീർ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനാണ്. ഹൂറിയത് കോൺഫറൻസ് ചെയർമാൻ സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകൻ അൽത്താഫ് അഹമ്മദ് ഷാ അടക്കം ഒട്ടേറെപ്പേരെ നേരത്തേ പിടികൂടിയിട്ടുണ്ട്. ഇവരെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിലാണ്.