ഹൈദരാബാദ്∙ ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി എൻ.ടി.രാമറാവുവിന്റെ മകൻ നന്ദമൂരി ഹരികൃഷ്ണയുടെ മൃതശരീരത്തിനൊപ്പം നിന്നു സെൽഫിയെടുത്ത നാല് ആശുപത്രി ജീവനക്കാരെ പിരിച്ചുവിട്ടു. കാറപകടത്തിൽ പരുക്കേറ്റ ഹരികൃഷ്ണയെ നർകേട്ട്പള്ളിയിലെ കമിനേനി ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്.
മരണം സ്ഥിരീകരിച്ചു ഡോക്ടർമാർ പുറത്തിറങ്ങിയ സമയത്താണു കാഷ്വൽറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പുരുഷ നഴ്സ് ഉൾപ്പെടെ നാലു നഴ്സുമാർ മൃതദേഹത്തിനൊപ്പം സെൽഫിയെടുത്തത്. ഇതു സമൂഹമാധ്യമത്തിൽ വൈറലാവുകയും ചെയ്തു. ഇതോടെ ആശുപത്രി അധികൃതർ ഇവരെ പുറത്താക്കുകയായിരുന്നു. പൊലീസിലും പരാതി നൽകി.