പട്ന∙ ബിഹാറിലെ പുർണിയയിൽ ജുവനൈൽ ഹോം വാർഡനെയും അന്തേവാസിയെയും വെടിവച്ചുകൊന്ന ശേഷം 5 കുട്ടികൾ കടന്നുകളഞ്ഞു. ജനതാദൾ (യു) പ്രാദേശിക നേതാവിന്റെ മകൻ ഉൾപ്പെട്ട സംഘമാണു കൊല നടത്തിയത്. വാർഡൻ വിജേന്ദ്രകുമാർ, അന്തേവാസിയായ സരോജ്കുമാർ എന്നിവരാണു കൊല്ലപ്പെട്ടത്. ജുവനൈൽ ഹോം അന്തേവാസികൾക്കു തോക്ക് ലഭിച്ചതിനെക്കുറിച്ചു പൊലീസിനു വിശദീകരണമില്ല.
അഞ്ചംഗ സംഘം ലഹരിയായി ഉപയോഗിച്ചിരുന്ന ചുമ മരുന്ന് വാർഡൻ പിടികൂടിയതാണു പ്രകോപന കാരണം. ഇവരെ മറ്റൊരു ജുവനൈൽ ഹോമിലേക്കു മാറ്റണമെന്ന വാർഡന്റെ നിർദേശം ജുവനൈൽ ബോർഡ് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ലഹരി ഉപയോഗത്തെക്കുറിച്ചു വാർഡനെ അറിയിച്ചുവെന്ന സംശയത്തിലാണു സരോജ്കുമാറിനെ കൊലപ്പെടുത്തിയത്.