ഹരിയാന കൂട്ടമാനഭംഗം: സൈനികൻ ഉൾപ്പെടെ 2 പേർകൂടി പിടിയിൽ

പങ്കജ്, മനീഷ്, നിഷു.

ചണ്ഡിഗഡ് ∙ പത്തൊൻപതുകാരി കോളജ് വിദ്യാർഥിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസിൽ സൈനികൻ ഉൾപ്പെടെയുള്ള രണ്ടു മുഖ്യപ്രതികളും അറസ്റ്റിൽ. സൈനികൻ പങ്കജ്, കൂട്ടാളി മനീഷ് എന്നിവരെ മഹേന്ദ്രഗഡ് ജില്ലയിലെ സത്‍നാലിയിലെ ഒരു ധാബയിൽനിന്ന് ഇന്നലെ രാവിലെയാണു പിടികൂടിയത്. 10 ദിവസമായി വിവിധ സ്ഥലങ്ങളിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നുവെന്നു പ്രത്യേക അന്വേഷണസംഘ അധ്യക്ഷ നസ്നീൻ ഭാസിൻ പറഞ്ഞു.

മൊബൈൽ ഫോൺ ഉപേക്ഷിച്ച പ്രതികൾ ധർമശാലകളിലും ചെറുഗ്രാമങ്ങളിലും വയലിലും മറ്റും ഒളിവിൽ കഴിയുകയായിരുന്നു. ഇവരെ സഹായിച്ചവരെ പിടികൂടുമെന്നും അവർ പറഞ്ഞു. ഈ മാസം 12നു കോച്ചിങ് സെന്ററിലേക്കു പോകുന്നതിന് ബസ് കാത്തുനിന്നിരുന്ന വിദ്യാർഥിനിയെ റിവാരി ഗ്രാമത്തിൽനിന്നു പ്രതികൾ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. 12ാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥിനിയാണു മാനഭംഗത്തിനിരയായത്. പ്രധാന പ്രതി നിഷു ഉൾപ്പെടെ മൂന്നുപേരെ 16ന് അറസ്റ്റ് ചെയ്തിരുന്നു.