ന്യൂഡൽഹി ∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റേത് അടക്കം ഫോണുകൾ നിരീക്ഷണത്തിലായിരുന്നുവെന്ന വിവരം സർക്കാരിനെ പ്രതിരോധത്തിലാക്കി.
ആരോപണ വിധേയനായ സിബിഐ സ്പെഷൽ ഡയറക്ടർ അസ്താനയ്ക്കെതിരായ കേസ് അന്വേഷിച്ച ഡിഐജി എം.കെ.സിൻഹയാണു ഈ വിവരം വെളിപ്പെടുത്തിയത്. നേരത്തേ, അസ്താനയുടെതും രഹസ്യാന്വേഷണ ഏജൻസി സ്പെഷൽ സെക്രട്ടറി സാമന്ത് ഗോയലിന്റെയും ഫോൺവിവരങ്ങളും അന്വേഷണ സംഘം ചോർത്തിയിരുന്നു.
എതിർചേരിയിൽനിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ, അനധികൃതമായി നടത്തിയ നീക്കമായാണു സർക്കാർ വൃത്തങ്ങൾ ഇതിനെ വ്യഖ്യാനിക്കുന്നത്.
ഫോൺ സംഭാഷണം ചോർത്തുന്നതിന് അന്വേഷണ ഏജൻസി ആഭ്യന്തര സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുമതി വാങ്ങണം. അത്യാവശ്യഘട്ടത്തിൽ സിബിഐ തലവന്റെ അനുമതിയോടെ ഫോൺ നിരീക്ഷിക്കാമെങ്കിലും 7 ദിവസത്തിനകം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഉറപ്പാക്കണം. സിബിഐ അന്വേഷണ സംഘം ഇക്കാര്യങ്ങൾ പാലിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.