ജനങ്ങളുടെ പ്രശ്നങ്ങൾ കാണാതെയുള്ള വികസനത്തിന് എതിര്: കാനം രാജേന്ദ്രൻ

തൊടുപുഴ ∙ വികസനമെന്നാൽ ജനങ്ങളുടെ ഭൗതിക ജീവിതത്തിലുണ്ടാകുന്ന മാറ്റമായിരിക്കണമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ കാണാതെയുള്ള വികസനത്തിനു പാർട്ടി എതിരാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വികസന കാര്യത്തിൽ സർക്കാരിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. പ്രകൃതിയെയും മനുഷ്യനെയും കേന്ദ്രബിന്ദുവാക്കിയുള്ള സുസ്ഥിര വികസനമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്.

കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി കണ്ടുകൊണ്ടുള്ള വികസനം. കുടിയേറ്റക്കാരുടെ പ്രശ്നത്തിനു പ്രാമുഖ്യം നൽകും. കയ്യേറ്റക്കാർക്ക് ഒരു പരിഗണനയും നൽകുകയില്ല. സർക്കാർ ചിലപ്പോഴൊക്കെ വ്യതിചലിക്കുന്നുവെന്ന വിമർശനം ഉയരുന്നത് ഇടതുപക്ഷത്തിനെതിരായ നീക്കമല്ല, മറിച്ച്, പ്രതിപക്ഷത്തിന്റെ ഇടപെടലിനെതിരായ നീക്കമാണ്. ദേവികുളം സബ് കലക്ടർ വി.ശ്രീറാമിനൊപ്പം സർക്കാർ കൂടെയുണ്ട്. സർക്കാർ തീരുമാനമാണു സബ് കലക്ടർ നടപ്പാക്കുന്നത്.

മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും ഓഫിസുകളിലെ കാര്യങ്ങൾ പൊതുചർച്ചയാക്കേണ്ട കാര്യമില്ല. ഏത് ഉദ്യോഗസ്ഥനെ മാറ്റണം, മാറ്റേണ്ട എന്നു തീരുമാനിക്കുന്നതു സർക്കാരാണ്. കോഴിക്കോട് ചെമ്പനോടയിൽ നടന്ന സംഭവം നിർഭാഗ്യകരമാണ്. റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി ഇതേക്കുറിച്ച് അന്വേഷിക്കും.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗനിർദേശങ്ങൾ തയാറാക്കാൻ റവന്യു മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്തല്ല അഴിമതിയുണ്ടായത്. ഡിജിപി ടി.പി.സെൻകുമാറും എഡിജിപി ടോമിൻ തച്ചങ്കരിയും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള പ്രാപ്തി ആഭ്യന്തരവകുപ്പിനുണ്ടെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.