മന്ത്രി ശൈലജയ്ക്ക് ഹൈക്കോടതിയുടെ അനുകൂലവിധി

കൊച്ചി ∙ ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ടു സാമൂഹിക നീതി മന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ െഹെക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ പ്രതികൂല പരാമർശം ഡിവിഷൻ ബെഞ്ച് നീക്കി.

മന്ത്രിയുടെ അസാന്നിധ്യത്തിലാണു പരാമർശങ്ങൾ എന്ന സർക്കാർ വാദം അംഗീകരിച്ചാണു നടപടി. അപേക്ഷാ തീയതി നീട്ടാൻ നിർദേശിച്ചതിനു ഫയലിൽ കാരണം വ്യക്തമാക്കിയില്ലെന്നതു കൊണ്ടുമാത്രം ദുരുദ്ദേശ്യം ആരോപിക്കാനാവില്ലെന്ന് അഡ്വക്കറ്റ് ജനറൽ വാദിച്ചു. സിംഗിൾ ജഡ്ജി ചില അനുമാനങ്ങളാണു നടത്തിയത്.

ഹർജിയുടെ തീർപ്പിനു സിംഗിൾ ജഡ്ജിയുടെ പരാമർശങ്ങൾ അനിവാര്യമായിരുന്നില്ലെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി. കമ്മിഷനിലെ നാല് അംഗങ്ങളുടെ നിയമനം ശരിവച്ചതിനെതിരെ, സിംഗിൾ ബെഞ്ചിൽ ഹർജി നൽകിയ ഡോ.ജാസ്മിൻ അലക്സും മറ്റും നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് പിന്നീടു പരിഗണിക്കും.