മോഹൻലാൽ ക്ഷമിച്ചു; മൊബൈലിൽ സിനിമ പകർത്തിയ ആരാധകനെതിരായ പരാതി പിൻ‌വലിച്ചു

കണ്ണൂർ ∙ മോഹൻലാലിന്റെ പുതിയ പടം ‘വില്ലൻ’ മൊബൈൽ ഫോണിൽ പകർത്തിയതിനു പിടിയിലായ ആരാധകനെ പൊലീസ് താക്കീതു ചെയ്ത് വിട്ടു. മോഹൻലാലുമായി സംസാരിച്ച ശേഷം സംവിധായകൻ പരാതിയില്ലെന്നു പൊലീസിനെ അറിയിക്കുകയായിരുന്നു. ‘മോഹൻലാലിനോടുള്ള ആരാധന മൂലം കുറേ ഫോട്ടോകൾ മാത്രമാണു മൊബൈലിൽ പകർത്തിയതെന്ന് ബോധ്യപ്പെട്ടതിനാൽ പരാതി പിൻവലിക്കുന്നു’ എന്നു വിതരണക്കാരുടെ പ്രതിനിധി എഴുതിക്കൊടുത്തതിനെ തുടർന്നാണു യുവാവിനെ കേസെടുക്കാതെ വിട്ടത്.

ഇന്നലെ പുറത്തിറങ്ങിയ പടത്തിന്റെ ആദ്യത്തെ പ്രദർശനം കാണാൻ മലയോരത്തെ ചെമ്പന്തൊട്ടിയിൽ നിന്ന് അതിരാവിലെ നഗരത്തിലെത്തിയ യുവാവാണു കുടുങ്ങിയത്. രാവിലെ എട്ടിനു തുടങ്ങിയ ഫാൻസ് ഷോയ്ക്കു വലിയ തുകയ്ക്കു ടിക്കറ്റ് വാങ്ങിയാണു വന്നത്. പടം തുടങ്ങിയ ഉടൻ യുവാവു മൊബൈലിൽ പകർത്തുന്നതു കണ്ടു ചിലർ വിതരണക്കാരുടെ പ്രതിനിധിയെ അറിയിച്ചു. തുടർന്നു പൊലീസെത്തി കസ്റ്റഡിയിലെടുത്തു. വിതരണക്കാർ രേഖാമൂലം പരാതി നൽകുകയും ചെയ്തു. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സിനിമയുടെ ടൈറ്റിൽ അടക്കം ഒന്നര മിനിറ്റ് ദൃശ്യങ്ങൾ മാത്രമാണു കണ്ടത് എന്നാണു വിവരം.

താൻ മോഹൻലാലിന്റെ കടുത്ത ആരാധകനാണെന്നും ലാലിന്റെ എല്ലാ പടവും ആദ്യദിവസം കാണാറുണ്ടെന്നും ദുരുദ്ദേശ്യങ്ങളൊന്നുമില്ലെന്നും യുവാവ് അവകാശപ്പെട്ടു. ഇക്കാര്യം ബോധ്യപ്പെട്ട പൊലീസ് വിവരം സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണനെ ഫോണിൽ അറിയിച്ചു. മോഹൻലാൽ തിരുവനന്തപുരത്തു സിനിമ കാണുകയാണെന്നും അതു കഴിഞ്ഞു ലാലിനോടും നിർമാതാവിനോടും സംസാരിച്ചു തീരുമാനം അറിയിക്കാമെന്നുമായിരുന്നു സംവിധായകന്റെ മറുപടി. തങ്ങൾക്കു പരാതിയില്ലെന്നു സംവിധായകൻ പിന്നീടു പൊലീസിനെ അറിയിച്ചു. പരാതി പിൻവലിക്കുന്നതായി വിതരണക്കാരുടെ പ്രതിനിധി എഴുതിക്കൊടുക്കുകയും ചെയ്തതോടെ യുവാവിനെ വിട്ടയച്ചു.