നാളത്തെ സുപ്രഭാതം എൻഡിഎയുടേതെന്ന് കുമ്മനം; വ്യാമോഹം എന്നു പി.സി.ജോർജ്

തിരുവനന്തപുരം∙ ഇന്നത്തെ രാത്രി എൽഡിഎഫിന്റേതാണെങ്കിൽ നാളത്തെ സുപ്രഭാതം എൻഡിഎയ്ക്ക് ഉള്ളതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആ മോഹം നടക്കാൻ പോകുന്നില്ലെന്നു പി.സി.ജോർജ്. ജെഎസ്എസ് രാജൻബാബു വിഭാഗത്തിന്റെ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുസമ്മേളനമായിരുന്നു വേദി. ബിജെപിയുമായുള്ള കൂട്ടുകെട്ടു ശരിയല്ലെന്നും രാജൻബാബുവിനെ ജോർജ് ഉപദേശിച്ചു. ഉദ്ഘാടകനായ കുമ്മനം വേദി വിട്ട ശേഷമായിരുന്നു ജോർജിന്റെ വിമർശനം.

കുമ്മനം പ്രസംഗത്തിൽ ഇടതു വലതു മുന്നണികളെ രൂക്ഷമായി വിമർശിച്ചു. സമകാലിക രാഷ്ട്രീയത്തിൽ പ്രസക്തമായ മുന്നണി എൻഡിഎയാണെന്നു കുമ്മനം പറഞ്ഞു. ഇടതു വലതു മുന്നണികളുടെ പ്രസക്തി നഷ്ടമായെന്നും അവരുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാടാൻ എൻഡിഎയ്ക്കു മാത്രമേ കഴിയൂവെന്നും പറഞ്ഞു. സാമൂഹിക സമത്വവും സ്ത്രീശാക്തീകരണവും മുദ്രാവാക്യമായി ഉയർത്തിയ രാജൻബാബു സവർണ ഹിന്ദു മേധാവിത്തമുള്ള ബിജെപിയിൽ നിന്നുകൊണ്ട് എങ്ങനെ ജനാധിപത്യം നടപ്പിലാക്കുമെന്നു പി.സി.ജോർജ് ചോദിച്ചു.

ഇരുനേതാക്കൾക്കും മുൻപ് അധ്യക്ഷ പ്രസംഗം നടത്തിയ രാജൻബാബു എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിച്ചു. സ്വാമി ശിവബോധാനന്ദ, ജെഎസ്എസ് ജനറൽ സെക്രട്ടറി രാജൻബാബു, നേതാക്കളായ പി.സി.ജയൻ, കെ.കെ. പൊന്നപ്പൻ, ആർ.പൊന്നപ്പൻ, രാമപുരം കൃഷ്ണൻകുട്ടി, മലയിൻകീഴ് നന്ദകുമാർ, സുനിത കെ.വിനോദ്, ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് തുടങ്ങിയവരും പ്രസംഗിച്ചു.